ക്രൈസ്തവ ആധ്യാത്മികതയില്‍ വിശ്വാസവും പ്രാര്‍ഥനയ്ക്കുമൊപ്പം കരുതലും അനിവാര്യമാണെന്ന് ഈശോ പഠിപ്പിക്കുന്നു. അതുകൊണ്ടാണ് പ്രാവിനെപ്പോലെ നിഷ്‌കളങ്കതയും സര്‍പ്പത്തെപ്പോലെ വിവേകവും കാത്തുസൂക്ഷിക്കണമെന്ന് വചനം പഠിപ്പിക്കുന്നത്. പ്രാർഥിച്ചും വിശ്വസിച്ചും നമ്മുടെ ആത്മീയതയെ സുരക്ഷിതമായി നാം കൊണ്ടുപോകുമ്പോള്‍ ചിലപ്പോള്‍ ശത്രുവായ സാത്താന്‍ അതിനെ തകര്‍ക്കാനായി കൂടുതല്‍ ശക്തമായ തന്ത്രങ്ങള്‍ മെനയും. അതിനെയും അതിജീവിച്ച് കൊണ്ടുപോകാന്‍തക്കവിധമുള്ള ഒരു കരുത്ത് നമ്മുടെ പ്രാര്‍ഥനാജീവിതംവഴി നാം മെനയണം.
ഫ്രാന്‍സിസ് പാപ്പാ പഠിപ്പിക്കുന്നു: “എല്ലാം ശരിയായി എന്നു കരുതി ഒരു ക്രിസ്ത്യാനി ശാന്തനായിരുന്നാല്‍ അത് കൂടുതല്‍ അപകടങ്ങള്‍ വരുത്തും. ആയതിനാല്‍ അവന്‍ കാര്യങ്ങള്‍ വിവേചിച്ചറിയുകയും അത് എവിടെനിന്നു വരുന്നു എന്ന് വിവേകത്തോടെ കാണുകയുംവേണം. അതുകൊണ്ട് എപ്പോഴും ആത്മശോധന നടത്തുക. വഞ്ചിക്കുകയും വശീകരിക്കുകയും ചെയ്യുന്ന സാത്താനെ തടയാന്‍ വിവേചനത്തിന്റെയും ജാഗ്രതയുടെയും ഇരട്ടകൃപയ്ക്കായി നാം കര്‍ത്താവിനോട് പ്രാര്‍ഥിക്കണം.”
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS