ഊന്നുകൽ പള്ളിയുടെ കപ്പേളക്കു നേരെ ആക്രമണം; മതവികാരം വ്രണപ്പെടുത്തരുതെന്ന് കോതമംഗലം രൂപത

ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളിയുടെ കല്ലാമക്കുത്ത് വി. അന്തോണീസിന്റെ കപ്പേള അജ്ഞാതർ തകർത്ത നിലയിൽ കണ്ടെത്തി. കോതമംഗലം രൂപതയുടെ കീഴിലുള്ള പുലിയൻപാറ സെൻറ് സെബാസ്റ്റ്യൻ പള്ളിയിലെ മാതാവിൻ്റെ തിരുസ്വരൂപം വലിച്ചെറിഞ്ഞ സംഭവത്തിനു തൊട്ടുപിന്നാലെയാണ് കപ്പേള ആക്രമണവും. രാവിലെ നേർച്ചയിടാനെത്തിയവരാണ് ചാപ്പൽ തകർക്കപ്പെട്ട നിലയിൽ കണ്ടത്. ഇവർ പള്ളിയിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കോതമംഗലം രൂപതാനേതൃത്വം രംഗത്തെത്തി.

പള്ളി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് മുവാറ്റുപുഴ ഡിവൈഎസ്പി -യുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോതമംഗലം രൂപതയുടെ കീഴിലുള്ള രണ്ടാമത്തെ പള്ളിയാണ് ഒരാഴ്ച്ചക്കിടയിൽ ആക്രമണത്തിരയാവുന്നത്. ദൈവാലയങ്ങൾക്കു നേരെ തുടരെ ഉണ്ടാകുന്ന ആക്രമണം പ്രദേശത്തു നിലനിൽക്കുന്ന മതസൗഹാർദ്ദത്തെയും സമൂഹത്തിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷത്തെയും തകർക്കുമെന്നും രൂപത വ്യക്തമാക്കി. തുടർച്ചയായ ആക്രമണങ്ങൾ കൃത്യമായ പദ്ധതികളുടെ ഭാഗമാണെന്നും അന്വേഷണം ശക്തവും ഊർജ്ജിതമാക്കണമെന്നും രൂപതാധികൃതരും വിശ്വാസികളും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.