മതനിന്ദാക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ക്രൈസ്തവ വനിത ആസിയ ബീബിയെ ജയിലില്‍നിന്നും മോചിപ്പിച്ചു. ബുധനാഴ്ച രാവിലെ ആസിയ ബീബിയെ മോചിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് മുള്‍ട്ടാനിലെ ജയിലില്‍ ലഭിച്ചു. ഇതേ തുടര്‍ന്നായിരുന്നു ജയില്‍ മോചനം. ആസിയ ബീബി ജയില്‍ മോചിതയായെന്നു അവരുടെ അഭിഭാഷകന്‍ സൈഫ് ഉല്‍ മുലൂകാണ് പുറം ലോകത്തെ അറിയിച്ചത്.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കാരാഗൃഹവാസം അനുഭവിച്ച ആസിയ ബീബി കുറ്റവിമുക്തയാക്കപ്പെട്ടിട്ടും തീവ്ര ഇസ്ലാം മതസ്ഥരുടെ പ്രതിഷേധങ്ങളെ തുടർന്ന് ജയില്‍ മോചനം സാധ്യമായിരുന്നില്ല. ആസിയ ഇപ്പോള്‍ വിമാനത്തിലാണ് ഉള്ളതെന്നും എന്നാല്‍ എവിടേക്കാണ് പോകുന്നതെന്ന് അറിയില്ലെന്നും അവരുടെ അഭിഭാഷകന്‍ പറഞ്ഞു.
ആസിയക്ക് പിന്തുണയുമായി വിവിധ രാജ്യങ്ങളും അഭയം ഒരുക്കാൻ സന്നദ്ധത അറിയിച്ചു സന്നദ്ധ സംഘടനകളും രംഗത്തെത്തിയിരുന്നു. എന്തായാലും ദീർഘ നാളത്തെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ച സന്തോഷത്തിലാണ് പാക്ക് ക്രിസ്ത്യാനികൾ.