മാഞ്ചസ്റ്ററിലെ മദർ തെരേസ വിശുദ്ധ പദവിയിലേക്ക്; നടപടികള്‍ക്ക് തുടക്കമായി  

കോളറയും ടൈഫോയിഡും ബാധിച്ച പാവപ്പെട്ട മനുഷ്യരുടെ ഇടയിൽ നിസ്വാർത്ഥമായി സേവനം ചെയ്ത മാഞ്ചസ്റ്ററിലെ കത്തോലിക്ക സന്യാസിനി സി. എലിസബത്ത് പ്രൗട്ടിന്റെ വിശുദ്ധ പദവിയിലേക്കുള്ള നടപടികള്‍ക്ക് തുടക്കമായി. “കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ സി. എലിസബത്ത് പ്രൗട്ടിന്റെ മാതൃക പരിശോധിക്കുവാനും ഇഗ്ലണ്ടിലെ വിക്ടോറിയൻ കാലഘട്ടത്തിൽ അവിടെ ബാധിച്ച പകർച്ച വ്യാധികൾക്കിടയിൽ പലരെയും സഹായിച്ച ഒരു സമര്‍പ്പിതയാണിവര്‍. അവരുടെ പ്രാർത്ഥന സഹായം ആവശ്യപ്പെടുവാൻ കഴിയുന്ന ഈ സമയത്ത് ഫ്രാൻസിസ് പാപ്പ അവരുടെ ധീരതയെ പരിശോധിച്ചറിഞ്ഞത്‌. ‘മാഞ്ചസ്റ്ററിലെ മദർ തെരേസ’ എന്നറിയപ്പെടുന്ന പ്രൗട്ടിന്റെ ജീവിതം ഇന്നത്തെ കാലഘട്ടത്തിൽ തികച്ചും അനുകരണീയമാണ്” -ഇംഗ്ലണ്ടിലെ ബിഷപ്പായ മാർക്ക് ഡേവിസ് പറഞ്ഞു.

1820  സെപ്റ്റംബർ രണ്ടിന് ജനിച്ച പ്രൗട്ട് വിദ്യാഭ്യാസത്തിനു വളരെയധികം പ്രാധാന്യം നൽകിയ ഒരു സമർപ്പിതയായിരുന്നു. ആംഗ്ലിക്കൻ സഭാ വിശ്വാസിയായിരുന്ന എലിസബത്ത് പ്രൗട്ട് അവർക്ക് 20 വയസ്സുള്ളപ്പോൾ കത്തോലിക്ക സഭയിൽ അംഗമായി. മാതാപിതാക്കൾ എതിർത്തിരുന്നെങ്കിലും ഇറ്റാലിയൻ പാഷനിസ്റ്റ് പുരോഹിതനും പിന്നീട് വാഴ്ത്തപ്പെട്ടവനായി സഭ പ്രഖ്യാപിച്ച ഡൊമിനിക് ബാർബെറിയുടെ സഹായത്തോടെയാണ് അന്ന് പ്രൗട്ട് കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നുവന്നത്. പിന്നീട് 28 വയസ്സായപ്പോൾ അവർ സമർപ്പിത ജീവിതത്തിലേക്ക് പ്രവേശിക്കുകയും ഇറ്റാലിയൻ പാഷനിസ്റ്റുകളിടെ സ്ഥാപകനായ സെന്റ്. പോൾ ഓഫ് ക്രോസ്സിന്റെ ആത്മീയതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളി ഫാമിലി എന്ന സമർപ്പിത സന്യാസ സമൂഹം സ്ഥാപിച്ചു. എന്നാൽ പിന്നീട് സിസ്റ്റേഴ്സ് ഓഫ് ക്രോസ് ആൻഡ് പാഷൻ അല്ലെങ്കിൽ പാഷനിസ്റ്റ് സിസ്റ്റെഴ്സ് എന്ന് പുനർ നാമകരണം ചെയ്യുകയും ചെയ്തു.

കുറച്ചു പേരോടൊപ്പം പരസ്പരം സ്നേഹിക്കുക എന്ന ക്രിസ്തുവിന്റെ കല്പനയിൽ നിന്ന് ഒഴുകുന്ന സ്നേഹ വിപ്ലവത്തിന്റെ ആത്മ വിശ്വാസത്തോടെയാണ് അവർ തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഫാക്ടറികളിലും മറ്റു തൊഴിലിടങ്ങളിലും ജോലി ചെയ്തിരുന്ന ദരിദ്രരായ കുട്ടികൾക്കും സ്ത്രീകൾക്കുമായി പ്രൗട്ട് അഭയ കേന്ദ്രങ്ങൾ സ്ഥാപിച്ചു. അധ്യാപികയായിരുന്ന സമയത്ത് ലോകത്തിലെ ആദ്യത്തെ വ്യാവസായിക നഗരങ്ങളിലൊന്നായിരുന്നു മാഞ്ചസ്റ്റർ. എന്നാൽ തൊഴിലാളികൾക്ക് ഏറ്റവും മോശമായ സാഹചര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’യുടെ രചയിതാക്കളായ മാർക്സും എൻഗൽസും “ഭൂമിയിലെ നരകം” എന്നാണ് അന്ന് മാഞ്ചസ്റ്ററിനെ വിശേഷിപ്പിച്ചത്.

1863 -ൽ ലിയോ പന്ത്രണ്ടാമൻ മാർപ്പാപ്പ സന്യാസ സമൂഹത്തിനു അംഗീകാരം നൽകുകയും പ്രൗട്ടിനെ ആദ്യത്തെ അധികാരിയായി ചുമതലപ്പെടുത്തുകയും ചെയ്തു. പപ്പുവ ന്യുഗിനിയ, അർജന്റീന, ചിലി, പെറു, ജമൈക്ക തുടങ്ങിയ രാജ്യങ്ങളിൽ പാഷനിസ്റ്റ് സന്യാസ സഭാഅംഗങ്ങൾ പ്രവർത്തിക്കുന്നു. 1864 -ൽ ലാൻകാഷെയറിലെ സട്ടനിൽ വെച്ച് തന്റെ 43 -മത്തെ വയസ്സിൽ ക്ഷയരോഗ ബാധിതയായി പ്രൗട്ട് മരണമടഞ്ഞു. സട്ടനിലെ തന്നെ സെന്റ്. ആൻസ് ദൈവാലയത്തിൽ സംസ്കരിക്കുകയും പിന്നീട് 1994 -ൽ തീർത്ഥാടകർക്കായി ദൈവാലയം തുറന്നു കൊടുക്കുകയും ചെയ്തു.

2008 -ൽ പ്രൗട്ടിനെ വിശുദ്ധ പദവിയിലേക്കുയർത്തുന്നതിലേക്കായി വത്തിക്കാനിൽ അപേക്ഷ സമർപ്പിക്കപ്പെട്ടു. മാഞ്ചസ്റ്ററിൽ അക്കാലഘട്ടത്തിൽ അധഃസ്ഥിതർക്കും അഗതികൾക്കുമായി ജീവിതം ഉഴിഞ്ഞുവെച്ച അവർ എത്രയും പെട്ടന്നുതന്നെ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുവാനായി ബിഷപ്പ്   മാർക്ക് ഡേവിസ് കഴിഞ്ഞ സെപ്റ്റംബറിൽ പൊതു സമൂഹത്തിനു മുൻപാകെ പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.