വടക്കൻ ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ ആഭ്യന്തര യുദ്ധത്തിനിടെ തീവ്രവാദികൾ നിഷ്ഠുരമായി വധിച്ച ഏഴു ഫ്രഞ്ച് ട്രാപ്പിസ്റ്റ് സന്യാസികൾ ഉൾപ്പെടെ 19 രക്തസാക്ഷികളെ ശനിയാഴ്ച കത്തോലിക്ക സഭ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും.
ഒറാനിലെ ബിഷപ്പായിരുന്ന ക്ലാവെരി, വൈദികർ,ആറു സന്യാസിനികൾ, സന്യാസ സഹോദരന്മാർ എന്നിവരെയാണ് ട്രാപ്പിസ്റ്റുകൾക്കു പുറമേ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത്. അൾജീരിയയുടെ വടക്കുപടിഞ്ഞാറുള്ള തുറമുഖ നഗരമായ ഒറാനിൽ നടക്കുന്ന നാമകരണച്ചടങ്ങുകൾക്ക് ഫ്രാൻസീസ് മാർപാപ്പയുടെ പ്രതിനിധി കർദിനാൾ ആഞ്ചലോ ബെക്കിയോ കാർമികത്വം വഹിക്കും. ആദ്യമായാണ് ഒരു മുസ്ലിം രാജ്യത്ത് ഇത്തരത്തിലുള്ള ചടങ്ങുകൾ നടക്കുന്നത്.
ചടങ്ങുകൾ നടത്താനുള്ള അനുമതി അൾജീരിയൻ ഭരണകൂടം നൽകിയെന്നും സഭയും അൾജീരിയയുമായുള്ള ബന്ധം കൂടുതൽ ഉൗഷ്മളമായി തുടരുമെന്നും അൾജിയേഴ്സിലെ ആർച്ച് ബിഷപ്പ് പോൾ ഡെഫാർഗസ് പറഞ്ഞു.
അൾജീരിയയുടെ ഇരുണ്ട കാലഘട്ടമായി വിലയിരുത്തപ്പെടുന്ന ആഭ്യന്തരയുദ്ധ കാലത്ത് 20000 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ഏഴു ഫ്രഞ്ച് ട്രാപ്പിസ്റ്റുകളെ 1996ൽ അൾജിയേഴ്സിൽനിന്ന് 80 കിലോമീറ്റർ അകലെയുള്ള തിഫിരിനിലെ ആശ്രമത്തിൽനിന്ന് ഇസ്ലാമിസ്റ്റ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ശിരച്ഛേദം ചെയ്യുകയായിരുന്നു.