കടുത്തുരുത്തി: ചെറുപുഷ്പ മിഷൻലീഗിന്റെ സപ്തതി ആഘോഷം വളരെ വർണാഭമായ രീതിയിൽ നടന്നു. ഇന്നലെ കോതനല്ലൂർ കന്തീശങ്ങളുടെ ഫൊറോനാ പള്ളിയില്‍ നടന്ന ആഘോഷങ്ങളിൽ 25,000ത്തിലേറെ കുഞ്ഞു മിഷനറിമാർ പങ്കെടുത്തു. കോതനല്ലൂർ പള്ളിയങ്കണത്തിൽ നിന്നും ആരംഭിച്ച പ്രേഷിത മഹാറാലിയോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത്.
മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും രൂപതയിലെ 17 ഫൊറോനകളില്‍ നിന്നുള്ള നിർധനരായ കാൻസർ രോഗികൾക്കുള്ള സ്നേഹോപഹാര വിതരണം നടത്തുകയും ചെയ്തു. സന്യാസത്തിലേയ്ക്കു കൂടുതൽ പേർ കടന്നുവരാൻ ആവശ്യമായ പ്രവർത്തനങ്ങൾ മിഷൻലീഗിന്റെ നേതൃത്വത്തിൽ നടത്തണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു അദ്ദേഹം പറഞ്ഞു.
ഭാവിയിൽ പുരോഹിതരുടെയും സന്യസ്തരുടെയും ആവശ്യകത ലോകത്തിന് എത്രമാത്രം വേണ്ടിവരുമെന്നത് മനസിലാക്കി ദൈവവിളി പ്രോത്സാഹനമെന്ന ചെറുപുഷ്പ മിഷൻലീഗിന്റെ പരമമായ ലക്ഷ്യം ഉന്നം വച്ചുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും ഭാവിയിൽ ലോകത്തിന്റെ രക്ഷ കേരളത്തിന്റെ മക്കളിലാവും എന്നും മിഷൻ ലീഗ് എന്നത് ഭക്തസംഘടനയാണെന്നും കുട്ടികളിൽ ഭക്തി വളർത്താൻ മിഷൻ ലീഗിന് കഴിയണമെന്നും സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി ജസ്റ്റീസ് കുര്യൻ ജോസഫ് പറഞ്ഞു. സമ്മേളനത്തിൽ രൂപതാ പ്രസിഡന്റ് തോമസ് അടുപ്പുകല്ലുങ്കൽ അധ്യക്ഷത വഹിച്ചു. മിഷൻലീഗിന്റെ ആദ്യകാല പ്രവർത്തകരായ ജോസഫ് അഗസ്റ്റിൻ കരീക്കുന്നേൽ, ജോർജ് കൊല്ലപ്പള്ളി എന്നിവരെ ജസ്റ്റീസ് കുര്യൻ ജോസഫ് യോഗത്തിൽ ആദരിക്കുകയും ചെയ്തു.