പുൽക്കൂട്ടിലേയ്ക്ക് 16: ആട്ടിടയന്മാരും സന്തോഷത്തിന്റെ സദ്വാർത്തയും

25 ആഗമനകാല പ്രാർത്ഥനകൾ: ഡിസംബർ 16 -ആട്ടിടയന്മാരും സന്തോഷത്തിന്റെ സദ്വാർത്തയും

വചനം

“ദൂതന് അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്ത്ത ഞാന് നിങ്ങളെ അറിയിക്കുന്നു” (ലൂക്കാ 2:10).

വിചിന്തനം

ലൂക്കായുടെ സുവിശേഷത്തിൽ, ഈശോയുടെ ജനനത്തിന്റെ സദ്വാർത്ത ദൈവദൂതൻ രാത്രിയിൽ ആടുകളെ കാത്തുകൊണ്ടിരുന്ന ഇടയന്മാരെ അറിയിക്കുന്നതാണ് സന്ദർഭം. രക്ഷകന്റെ ജനത്തിന്റെ മംഗളവാർത്ത ആദ്യമേ കേൾക്കാൻ സ്വർഗ്ഗം അവസരം ഒരുക്കിയ ഭാഗ്യവാന്മാർ ആട്ടിടയന്മാരായിരുന്നു. അതും രാത്രിയിൽ ആടുകളെ കാത്തിരുന്ന ഇടയന്മാർക്ക്.

ആടുകളെ കാക്കുന്ന ഇടയന്മാർ ഉണ്ടാവുക അതാണല്ലോ കാലഘട്ടത്തിന്റെ ആവശ്യം. ആടുകളുടെ ഗന്ധമുള്ള ഇടയൻ, അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും ആകുലതകളും അടുത്തറിഞ്ഞ് അവരിൽ ഒരാളായിത്തീരുന്ന ഇടയൻ, ആടുകളെ അറിയുന്ന ഇടയൻ. ഉണ്ണിയേശുവിന്റെ ജനനത്തിന്റെ സന്തോഷം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണമെങ്കിൽ ഇടയമനസ്സ് നമ്മൾ സ്വന്തമാക്കണം.

പ്രാർത്ഥന

സ്വർഗ്ഗീയപിതാവേ, നിന്റെ തിരുക്കുമാരന്റെ തിരുപ്പിറവിയുടെ സന്തോഷം ആദ്യം ശ്രവിക്കാൻ ഭാഗ്യം ലഭിച്ചത് ആട്ടിടയന്മാർക്കാണല്ലോ. ഉണ്ണീശോയുടെ ജനനത്തിന്റെ സന്തോഷം അനുഭവിക്കാൻ കഴിയണമെങ്കിൽ ആട്ടിടയന്മാരെപ്പോലെ നിരന്തരം ജാഗ്രതയുള്ള കണ്ണുകളും എളിമയുള്ള ഹൃദയവും അനുകമ്പയുള്ള മനസ്സും ആവശ്യമാണുന്ന് ഞങ്ങൾ തിരിച്ചറിയുന്നു. മനുഷ്യനായി അവതരിച്ച വചനമായ ഈശോയെ നിന്റെ തിരുപ്പിറവിയിൽ ഞങ്ങളെത്തന്നെ ആട്ടിടയ മനോഭാവത്തിലേയ്ക്ക് വളർത്തണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും, ആമ്മേൻ.

സുകൃതജപം

നല്ല ഇടയനായ ഈശോയേ, ആഗമനകാലത്ത് ഇടറിവീഴാതെ എന്നെ കാക്കണമേ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.