പാക്കിസ്ഥാനിൽ നിന്ന് ക്രിസ്ത്യൻ പെൺകുട്ടികളുടെ നിലവിളി: ഇത്തവണ സ്നേഹ ഇക്ബാല്‍, 15 വയസ്

തട്ടിക്കൊണ്ടുപോയി മതം മാറ്റി ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ആൾക്കൊപ്പം പോകുവാൻ കോടതി വിധിച്ച പാക്ക് ക്രിസ്ത്യൻ പെൺകുട്ടിയുടെ സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിനു മുൻപ് പാക്കിസ്ഥാനിൽ അടുത്ത പെൺകുട്ടിയും തട്ടിക്കൊണ്ടു പോകലിന് ഇരയായതായി റിപ്പോർട്ട്. ഫൈസലാബാദ് നസ്രത്ത് കോളനിയിലെ സ്നേഹ കിൻസ ഇക്ബാൽ എന്ന ക്രിസ്ത്യന്‍ പെൺകുട്ടിയാണ് തട്ടിക്കൊണ്ടു പോകപ്പെട്ടത്. ഇസ്ലാംമത വിശ്വാസിയും നാലു കുട്ടികളുടെ പിതാവുമായ സൈദ് അമനാദ് എന്നയാള്‍ തട്ടിക്കൊണ്ടു പോയതായിട്ടാണ് വിവരം.

ജൂലൈ 22 -നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. അന്ന് തന്നെ പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതിയുമായി പോലീസിനെ സമീപിച്ചു എങ്കിലും അത് സ്വീകരിക്കുവാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. നിരവധി ശ്രമങ്ങൾക്കൊടുവിൽ സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പോരാടുന്ന ദി അസോസിയേഷൻ ഓഫ് വുമൺ ഫോർ അവയർനസ് എന്ന സംഘടന വഴി ഈ കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതി പോലീസ് സ്വീകരിച്ചത്.

ഫൈസലാബാദിലെ നസ്രത്ത് കോളനിയിൽ താമസിക്കുന്ന പ്രൊട്ടസ്റ്റന്റ് പാസ്റ്റർ ആയ മോറിസ് മാസിഹിന്റെ അഞ്ച് മക്കളിൽ ഇളയകുട്ടിയാണ് സ്നേഹ. തന്റെ മകളെ ഭീഷണിപ്പെടുത്തി മതം മാറ്റി വിവാഹം ചെയ്യാനാണോ അവരുടെ പദ്ധതിയെന്ന് തങ്ങൾ ഭയപ്പെടുന്നതായി പിതാവ് വെളിപ്പെടുത്തി. ചികിത്സയുടെ ഭാഗമായി ഫൈസലാബാദിലെ അലീഡ് ആശുപത്രിയിൽ എത്തിയപ്പോഴാണ് അവിടെ സെക്യൂരിറ്റി ആയി ജോലി ചെയ്യുന്ന സൈദ് അമനാദ് പെൺകുട്ടിയെ കാണുന്നത്. അതിനിടയിൽ തന്ത്രപൂർവം പെൺകുട്ടിയുടെ വിവരങ്ങൾ അയാൾ കൈക്കലാക്കിയിരുന്നു.

ജൂലൈ 22 -ന് ദേവാലയത്തിൽ പോയ സനേഹ മടങ്ങി വരാതിരുന്നപ്പോഴാണ് കുടുംബം തിരച്ചിൽ ആരംഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി അപരിചിതർക്കൊപ്പം കാറിൽ പോയതായി വിവരം ലഭിച്ചു. ഒപ്പം സൈദ് ഉണ്ടെന്നും ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. പോലീസിൽ പരാതിപ്പെടാൻ എത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പെൺകുട്ടിയുടെ സഹോദരൻ സൈദിന്റെ പിതാവിനെ സമീപിച്ചു കാര്യം പറഞ്ഞു. തന്റെ മകൻ തെറ്റ് ചെയ്തു എന്നും പെൺകുട്ടിയെ മടക്കി അയക്കാം എന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. എങ്കിലും, പിന്നീട് അത് നിരസിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയെ തിരികെ കൊണ്ടുപോകാൻ ശ്രമിക്കരുതെന്ന് പറഞ്ഞ് ജൂലൈ 28 -ന് പെണ്‍കുട്ടിയുടെ കുടുംബത്തിനെ സൈദ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കടപ്പാട് : http://asianews.it/notizie-it/Cristiana-15enne-rapita-da-un-musulmano-sposato-e-con-quattro-figli-50827.html

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.