യുദ്ധത്തിന്റെ പരിണിതഫലം: യമനിൽ കൊല്ലപ്പെട്ടത് പതിനായിരത്തിലധികം കുട്ടികൾ

യമനിൽ കഴിഞ്ഞ ഏഴു വർഷങ്ങളായി നീണ്ടുനിന്ന യുദ്ധത്തിന്റെ ഫലമായി പതിനായിരത്തിലധികം കുട്ടികൾ കൊല്ലപ്പെടുകയോ, അംഗവൈകല്യം സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുഎൻ ചിൽഡ്രൻസ് ഫണ്ട് (യുണിസെഫ്). നിരവധി കുട്ടികൾ ഈ യുദ്ധത്തിന്റെ ഇരകളായി മാറുകയും കണക്കിൽപെടാതിരിക്കുകയും ചെയ്തിട്ടുണ്ട്.

യമന്റെ വടക്കും തെക്കുമുള്ള ഒരു ദൗത്യത്തിൽ നിന്ന് യുഎൻ -ന് പരിശോധിക്കാൻ കഴിഞ്ഞ കേസുകൾ മാത്രമാണ് ഈ കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിരവധി കുട്ടികളുടെ മരണങ്ങളും പരിക്കുകളും ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. യുഎൻ ചിൽഡ്രൻസ് ഫണ്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും കൂടുതൽ മാനുഷികപ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് യമൻ. യമനിൽ, ഓരോ അഞ്ചു കുട്ടികളിൽ നാലു പേർക്കും മാനുഷികസഹായം ആവശ്യമാണ്. അതേ സമയം 4,00,000 കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

അതേ സമയം, മൂന്നിൽ രണ്ട് അദ്ധ്യാപകർക്കും നാല് വർഷത്തിലേറെയായി സ്ഥിരമായ ശമ്പളം ലഭിച്ചിട്ടില്ല. കൂടാതെ, അക്രമം മൂലം 1.7 ദശലക്ഷം കുട്ടികളെ മാറ്റിപ്പാർപ്പിച്ചു. കൂടാതെ 15 ദശലക്ഷം ആളുകൾക്ക് സുരക്ഷിതമായ വെള്ളമോ, ശുചിത്വമോ ലഭ്യമല്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.