ഒക്ടോബര്‍ 10: വി. ഫ്രാന്‍സിസ് ബോര്‍ജിയാ

വലെന്‍സിയായിലെ ഗാന്റിയ എന്ന പ്രദേശത്ത് 1510 -ലാണ് വി. ഫ്രാന്‍സിസ് ബോര്‍ജിയാ ജനിച്ചത്. ബാല്യംമുതലേ ക്രൈസ്തവഭക്തിയില്‍ വളര്‍ന്നുവന്ന ഫ്രാന്‍സിസ്, കാലോചിതമായ വിദ്യാഭ്യാസം അഭ്യസിച്ചതിനുശേഷം ഇസബെല്‍ ചക്രവര്‍ത്തിനിയുടെ നിര്‍ദേശപ്രകാരം ഏലിനര്‍ ദെകാസ്തോ എന്ന പ്രഭ്വിയെ വിവാഹംചെയ്തു. തികച്ചും സന്തുഷ്ടമായിരുന്നു അവരുടെ കുടുംബജീവിതം.

1539 -ല്‍ ഇസബെല്‍ ചക്രവര്‍ത്തിനി നിര്യാതയായി. ചക്രവര്‍ത്തിനിയുടെ മൃതശരീരം ഗ്രാനഡായിലെ രാജകീയശ്മശാനത്തിലേക്ക് പട്ടാളത്തിന്റെ അകമ്പടിയോടെ കൊണ്ടുവരാനുള്ള ചുമതല, ഗാണ്ടിയിലെ പ്രഭുവും കാറ്റലോണിയായിലെ സേനാനായകനും ധനവാനുമായിരുന്ന ഫ്രാന്‍സിസിനായിരുന്നു ലഭിച്ചത്. മൃതശരീരം കല്ലറയിലേക്ക് വയ്ക്കുന്നതിനുമുമ്പ് പെട്ടിതുറന്ന് മൃതദേഹം പരിശോധിക്കേണ്ട ചുമതല ഫ്രാന്‍സിസിനുണ്ടായിരുന്നു. അതിനായി അദ്ദേഹം പെട്ടിതുറന്നു. അതിസൗന്ദര്യവതിയായിരുന്ന ചക്രവര്‍ത്തിനിയില്‍ മരണം വരുത്തിത്തീര്‍ത്ത മാറ്റം അദ്ദേഹത്തിന്റെ ഹൃദയത്തെ വല്ലാതെ അസ്വസ്ഥതപ്പെടുത്തി. ലോകസൗന്ദര്യങ്ങളുടെയും ആര്‍ഭാടങ്ങളുടെയും നിസ്സാരതയെ മനസ്സിലാക്കിയ ഫ്രാന്‍സിസ് പുതിയൊരു ജീവിതം തുടങ്ങാനാഗ്രഹിച്ചു. പക്ഷേ, അദ്ദേഹത്തിന് അതിനായി കുറേക്കാലംകൂടി കാത്തിരിക്കേണ്ടിവന്നു.

ഭാര്യയുടെ മരണശേഷം തന്റെ 36 -ാമത്തെ വയസ്സില്‍ ഫ്രാന്‍സിസ് സകലതും ഉപേക്ഷിച്ച് ഈശോസഭയില്‍ പ്രവേശിച്ചു. 1551 -ല്‍ ഫ്രാന്‍സിസ് പുരോഹിതനായി. താന്‍ രാജപ്രതിപുരുഷനായി ഭരിച്ചിരുന്ന നാടുകളിലൂടെ കീറിപ്പറിഞ്ഞ വസ്ത്രവും ധരിച്ച് അഗതികളായ കൃഷിക്കാരോടു കുരിശില്‍ തറയ്ക്കപ്പെട്ട മിശിഹായെ പ്രസംഗിച്ചുകൊണ്ടുനടന്നു. യാതൊരു സ്ഥാനമാനങ്ങളും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. പക്ഷേ പിന്നീട് വിശുദ്ധന്‍ സഭയുടെ സാര്‍വത്രികശ്രേഷ്ഠനായി തിരഞ്ഞെടുക്കെപ്പട്ടു. എന്നാല്‍ സ്ഥാനമാനങ്ങള്‍ ഉണ്ടാകുന്നതനുസരിച്ച് വിശുദ്ധന്‍ സ്വയം കൂടുതല്‍ എളിമെപ്പടുത്തിക്കൊണ്ടിരുന്നു. പല രാജ്യങ്ങളിലായി മുപ്പത്തിയൊന്നോളം കോളജുകള്‍ ഇദ്ദേഹം സ്ഥാപിച്ചു. ഫ്ളോറിഡാ, മെക്സിക്കോ, ക്രീറ്റ്, പെറു തുടങ്ങിയ രാജ്യങ്ങളില്‍ സുവിശേഷപ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു.

വിശുദ്ധന്‍ തന്റെ ജീവിതത്തില്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലായിരുന്നെങ്കിലും താന്‍ എല്ലാവരിലും നീചനാണെന്നുള്ള വിചാരം സദാ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. തുര്‍ക്കികള്‍ ക്രിസ്തീയരാജ്യങ്ങളെ ആക്രമിക്കാന്‍ തയ്യാറെടുത്തപ്പോള്‍, അവര്‍ക്കെതിരായി ക്രിസ്തീയരാജാക്കന്മാരെ അണിനിരത്താനായി, അഞ്ചാം പീയൂസ് പാപ്പാ വിശുദ്ധനെയും നിയോഗിച്ചു. ഈ ഉദ്യമത്തിനിടെ ക്ഷീണിതനായ അദ്ദേഹം 1522 ഒക്ടോബര്‍ പത്താം തീയതി നിര്യാതനായി.

വിചിന്തനം: ഒരുവന്‍ ലൗകികാവശ്യങ്ങളില്‍നിന്ന് എത്രയ്ക്ക് അകന്നിരിക്കുന്നുവോ അത്രയ്ക്ക് ദൈവത്തോടു സമീപിക്കുന്നു.

ഇതരവിശുദ്ധര്‍: അല്‍ഡെറിക്കൂസ് (790-841)സെന്‍സിലെ മെത്രാപ്പോലീത്താ/ വിക്ടറും കൂട്ടരും (286) കാസിയൂയും കൂട്ടരും(+303) ഫള്‍ക്ക്/പൗളീനൂസ്(+843) കാപുവായിലെ മെത്രാന്‍/ജെറിയോണ്‍(+304)/സെര്‍ബോണിയൂസ്(+400)വെറോണായിലെ മെത്രാന്‍/റ്റാന്‍ക്കാ(+637)രക്തസാക്ഷിയായ കന്യക/ജെര്‍ക്കോണ്‍(മൂന്നാം നൂറ്റാണ്ട്)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.