ലത്തീൻ ജൂലൈ 30 മത്താ 13:31-35 ഗുണ-വ്യാപ്തി വളർച്ച

“ദൈവരാജ്യം ഒരു കടുകുമണിയെപോലെ …. പുളിമാവിനെ പോലെ ആണ്” (വാക്യം 31, 33)

കടുക്  മണിയുടെയും  പുളിമാവിന്റെയും ഉപമകളെ തിരുസഭയുടെ വളർച്ചയുടെ പ്രതീകങ്ങളായ് കണക്കാക്കുമ്പോൾ അവ യഥാക്രമം വ്യാപ്‌തിപരവും (Quantitative) ഗുണപരവും (Qualitative) ആയ വളർച്ചയുടെ പ്രതീകങ്ങളായി കാണാം.

ക്രിസ്‌തു പന്ത്രണ്ട്‌ ബലഹീനരായ ശിഷ്യരെ കൊണ്ട് ആരംഭിച്ച തിരുസഭ വ്യാപ്‌തിപരമായി നാലാം നൂറ്റാണ്ടായപ്പോൾ റോമാ സാമ്രാജ്യത്തിലെ ഔദ്യോഗിക മതമായി വളർന്നു. വിത്തുകളിൽ ഏറ്റവും ചെറുതായ കടുകുമണി വളർന്ന് വലിയചെടിയായി വളരുന്നതുപോലെ, ഇന്നത് നൂറ്റി ഇരുപത്തഞ്ചു കോടി അംഗങ്ങളുള്ള വൻ വടവൃക്ഷമായി വളർന്നു കഴിഞ്ഞു. പക്ഷെ ദൈവരാജ്യത്തിന്റെ വളർച്ചയെ ഇപ്രകാരം ക്രൈസ്തവരുടെ എണ്ണത്തിലുള്ള അളവിന്റെ അടിസ്ഥാനത്തിൽ മാത്രം  വിലയിരുത്താനാകില്ല. ഗുണനിലവാരം അതിനേക്കാൾ പ്രധാനമാണ്.

മാവിനെ പുളിമാവ് പുളിപ്പിക്കുന്നതുപോലെ, സഭയുടെ സത്താപരമായ ഗുണനിലവാരത്തെ നിശ്ചയിക്കുന്നത് അതിലെ അംഗങ്ങളുടെ സാക്ഷ്യജീവിതത്തിന്റെ അടിസ്ഥാനത്തിലാണ്.

ആത്യന്തികമായി ദൈവാരാജ്യമെന്നത് മനുഷ്യ ഹൃദയങ്ങളെ ദൈവം ഭരിക്കുന്ന അവസ്ഥയാണ്. തിൻമ്മകളും അക്രമങ്ങളും നടമാടുന്ന ലോകത്തിൽ സ്നേഹം, കാരുണ്യം, ക്ഷമ, സമാധാനം എന്നിവയുടെ ഉറവിടങ്ങളായാണ് ദൈവരാജ്യ നിർമ്മിതിയിലൂടെ ക്രൈസ്തവർ ലോകത്തിൽ നൻമയുടെ പുളിമാവാകുന്നത്. ആമ്മേൻ.

+ ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപ്പൂർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.