ഒഡീഷ ട്രെയിൻ അപകടം: പ്രാർത്ഥനയും ദുഃഖവും അറിയിച്ച് ഫ്രാൻസിസ് പാപ്പാ

ഒഡീഷയിലെ ബാലസോർ ഗ്രാമത്തിൽ മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞവർക്കും പരിക്കുകളേറ്റവർക്കും ഫ്രാൻസിസ് പാപ്പായുടെ പ്രാർത്ഥനകളും ദുഃഖവും രേഖപ്പെടുത്തി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയെത്രോ പരോളിൻ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ലിയോപോൾദോ ജിറെല്ലിക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനകളും ദുഃഖവും രേഖപ്പെടുത്തിയത്.

“ഒഡീഷ സംസ്ഥാനത്ത് ട്രെയിൻ അപകടത്തിൽ ഉണ്ടായ ഭീമമായ ജീവഹാനിയെക്കുറിച്ച് അറിഞ്ഞതിൽ പരിശുദ്ധ ഫ്രാൻസിസ് പാപ്പ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സർവ്വശക്തന്റെ സ്നേഹനിർഭരമായ കാരുണ്യത്തിൽ മരിച്ചവരുടെ ആത്മാക്കളെ ഭരമേൽപ്പിച്ചുകൊണ്ട്, അവരുടെ വിയോഗത്തിൽ വിലപിക്കുന്നവർക്ക് അദ്ദേഹം ഹൃദയപൂർവ്വമായ അനുശോചനങ്ങൾ അറിയിക്കുന്നു. പരിക്കേറ്റ സഹോദരങ്ങൾക്ക് വേണ്ടിയും അടിയന്തിരമായി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സേവന ഉദ്യോഗസ്ഥരുടെ പരിശ്രമങ്ങൾക്കു വേണ്ടിയും എല്ലാം സധൈര്യം നേരിടാനുള്ള മനഃസ്ഥൈര്യവും സ്വാന്തനവും സർവ്വേശ്വരൻ നൽകട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു” – സന്ദേശത്തിൽ കുറിച്ചു.

അപകടത്തിൽ ഇതുവരെ 261 പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഏകദേശം 900 ആളുകൾക്ക് ഗുരുതരവും അല്ലാത്തതുമായ പരിക്കുകൾ പറ്റിയെന്ന വാർത്തകളും ലോകമനഃസാക്ഷിക്ക് ഏറെ ഞെട്ടലുളവാക്കുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.