മനുഷ്യൻ ഒരു സമൂഹജീവിയാണ്. അങ്ങനെയുള്ള നമുക്കുചുറ്റും പലതരത്തിലുള്ള മനുഷ്യരാണ് ഉള്ളത്. എന്നാൽ ചില സമയങ്ങളിൽ മറ്റുള്ളവരുടെ പ്രവൃത്തികള്‍ നമ്മെ വിഷമിപ്പിക്കുന്നവയാകാം. ആ വേദനകള്‍ പലപ്പോഴും നമ്മെ, അവരോടുള്ള തീരാത്ത വിദ്വേഷത്തിലേക്കും വൈരാഗ്യത്തിലേക്കും നയിച്ചേക്കാം. മറ്റുള്ളവരോടുള്ള ദേഷ്യം മനസ്സില്‍ സൂക്ഷിക്കുന്നതുകൊണ്ട് നമുക്കുമാത്രമാണ് നഷ്ടമുണ്ടാകുന്നത്. അത് നമ്മുടെ മനസ്സിന്റെ സ്വസ്ഥതതന്നെ ഇല്ലാതാക്കിയേക്കാം. അതിനാല്‍ നമ്മുടെ ഉള്ളിലെ വിദ്വേഷത്തെ നീക്കിക്കളയാം. അതിനു സഹായിക്കുന്ന ചില ആത്മീയനിര്‍ദേശങ്ങള്‍ ഇതാ…
1. പ്രകൃതിയെ നിരീക്ഷിക്കാം
മറ്റുള്ളവരോട് നമുക്ക് അതിയായ ദേഷ്യംതോന്നുമ്പോള്‍ ചുറ്റുമുള്ള പ്രകൃതിയിലേക്ക് ഒന്നു കണ്ണോടിക്കാം. അവിടെ പക്ഷികളും മൃഗങ്ങളും കുരുവികളുമൊക്കെ എങ്ങനെയാണ് ജീവിക്കുന്നത് എന്നു ശ്രദ്ധിക്കാം. അവയൊക്കെ സമാധാനപരമായി കടന്നുപോകുന്നു; മനുഷ്യര്‍ തമ്മിലടിക്കുന്നു. ആ ഒരു ബോധ്യം ഉണ്ടാവുകയും അതില്‍നിന്ന് മാറ്റങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യാം.
2. മറ്റുള്ളവരോടുള്ള ദേഷ്യം ഈശോയെ വേദനിപ്പിക്കുന്നു
നാം മറ്റുള്ളവരോടു ദേഷ്യപ്പെടുമ്പോള്‍, അവരോടുള്ള വിദ്വേഷം മനസ്സില്‍ വച്ചുപുലർത്തുമ്പോൾ അത് ഈശോയെ കൂടുതല്‍ വേദനിപ്പിക്കുന്നുവെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. കാരണം, മനുഷ്യനെ പരസ്പരം സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നതിനായാണ് അവിടന്ന് മനുഷ്യനായി അവതരിച്ചത്, കുരിശില്‍ പീഡകള്‍ സഹിച്ചത്. ഈശോയുടെ സഹനത്തോളമൊന്നും നമ്മുടെ സഹനം വരില്ല. ആ തിരിച്ചറിവില്‍നിന്ന് മറ്റുള്ളവരോടു ക്ഷമിക്കാന്‍ നമുക്കു കഴിയണം.
3. ദൈവത്തിന്റെ ക്ഷമയെക്കുറിച്ചു ചിന്തിക്കാം
നമ്മുടെ ജീവിതത്തെത്തന്നെ ഒന്ന് വിലയിരുത്താം. നാം നമ്മുടെ ജീവിതത്തില്‍ എത്രയേറെ തെറ്റുകള്‍ ചെയ്യുന്നുണ്ട്. അവയൊക്കെ നമ്മുടെ സ്രഷ്ടാവായ ദൈവത്തെ വേദനിപ്പിക്കുന്നുണ്ട്. എങ്കിലും അവിടന്ന് നമ്മോടു ക്ഷമിക്കുന്നു, നമ്മോട് കരുണ കാണിക്കുന്നു. ആ ക്ഷമയും കരുണയും മറ്റുള്ളവരോടും കാണിക്കാന്‍ നാം ബാധ്യസ്ഥരാണ്.
4. പരിശുദ്ധ കുര്‍ബാനയില്‍ സമര്‍പ്പിക്കാം
ചിലരോടുള്ള ദേഷ്യം നമുക്ക് മറക്കാനും ക്ഷമിക്കാനും പറ്റുന്നതല്ല. ചില അവസരങ്ങളില്‍ അങ്ങനെ സംഭവിക്കുക സാധാരണമാണ്. അങ്ങനെയുള്ള വ്യക്തികളെ പരിശുദ്ധ കുര്‍ബാനയില്‍ നമുക്കു സമര്‍പ്പിക്കാം. അവരോടു ക്ഷമിക്കാനുള്ള കൃപയ്ക്കായി പ്രാർഥിക്കാം. അപ്പോള്‍ ദൈവം അവിടെ പ്രവര്‍ത്തിച്ചുകൊള്ളും.
5. മറ്റുള്ളവരിലെ നന്മ കണ്ടെത്താം
നമ്മെ വേദനിപ്പിച്ച ആളുകള്‍ നമുക്കു നല്‍കിയ നല്ല നിമിഷങ്ങള്‍ ഓര്‍ക്കാം. അവരെ സ്‌നേഹിക്കാം. അവര്‍ക്കായി പ്രാര്‍ഥിക്കാം.