ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയായി തുടരും

കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) യുടെ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയായി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ തുടരും. നിലവിലുള്ള ഔദ്യോഗിക കാലാവധി ഒക്‌ടോബര്‍ 14-ന് അവസാനിക്കാനിരിക്കെ ബാംഗ്ലൂരില്‍ ചേര്‍ന്ന സിബിസിഐ സ്റ്റാന്‍ഡിംഗ് കമ്മറ്റിയാണ് 2022 ഒക്‌ടോബര്‍ 14 വരെ മൂന്നു വര്‍ഷത്തേയ്ക്കു കൂടി നിയമനം അംഗീകരിച്ചത്.

സഭാപരവും ആനുകാലികവുമായി ഇന്ത്യയിലെ ക്രൈസ്തവ സഭ നേരിടുന്ന വിവിധ പ്രശ്‌നങ്ങളിലും ന്യൂനപക്ഷം, ദളിത്, കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ എന്നീ വിഷയങ്ങളിലും ദേശീയതലത്തില്‍ ലെയ്റ്റി കൗണ്‍സില്‍ നടത്തുന്ന ഇടപെടലുകളെ സിബിസിഐ അഭിനന്ദിച്ചു.

ഇന്‍ഡ്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റ് (ഇന്‍ഫാം) ദേശീയ സെക്രട്ടറി ജനറലും, സ്വതന്ത്ര കര്‍ഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ സംസ്ഥാന ചെയര്‍മാനുമാണ് വി.സി. സെബാസ്റ്റ്യന്‍. ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി നാഷണല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി, ലെയ്റ്റി വോയ്‌സ് ചീഫ് എഡിറ്റര്‍, വിവിധ സ്ഥാപനങ്ങളുടെയും സാമൂഹ്യ സന്നദ്ധസംഘടനകളുടെയും ഡയറക്ടര്‍ ബോര്‍ഡംഗം, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. കാഞ്ഞിരപ്പള്ളി രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയുമാണ്.

ഇന്ത്യയിലെ 174 രൂപതകളിലായുള്ള ലാറ്റിന്‍, സീറോ മലബാര്‍, സീറോ മലങ്കര റീത്തുകളില്‍പ്പെട്ട കത്തോലിക്കാ വിശ്വാസിസമൂഹത്തെ സഭയുടെ മുഖ്യധാരയില്‍ കോര്‍ത്തിണക്കി ശക്തിപ്പെടുത്തുവാനുള്ള ഉപദേശകസമിതിയാണ് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍. കത്തോലിക്കാ സഭയിലെ വിവിധ അത്മായ പ്രസ്ഥാനങ്ങള്‍ വിശ്വാസികൂട്ടായ്മകള്‍, അത്മായ മുന്നേറ്റങ്ങള്‍ എന്നിവയുടെ ഇടവക മുതല്‍ ദേശീയതലം വരെ ഏകീകരിച്ചുള്ള പ്രവര്‍ത്തങ്ങളും സാമൂഹ്യ-രാഷ്ട്രീയ- സാംസ്‌കാരിക തലങ്ങളില്‍ സാക്ഷ്യങ്ങളും പങ്കാളികളുമാക്കി അത്മായ സമൂഹത്തെ വാര്‍ത്തെടുക്കാവാനുതകുന്ന കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കുകയെന്നതും ലെയ്റ്റി കൗണ്‍സില്‍ ലക്ഷ്യം വയ്ക്കുന്നു.