രക്ഷകജനനത്തിന്റെ നാൾവഴികളിലൂടെ: പതിനഞ്ചാം ദിവസം

ജിന്‍സി സന്തോഷ്‌

“കിഴക്കു കണ്ട നക്ഷത്രം അവർക്കു മുമ്പേ നീങ്ങിക്കൊണ്ടിരുന്നു.
അത് ശിശു കിടക്കുന്ന സ്ഥലത്തിനു മുകളിൽ വന്നു നിന്നു “(മത്തായി 2:9).

കിഴക്കു നിന്നു വന്ന ജ്ഞാനികൾക്ക് പുൽക്കൂട്ടിലേക്ക് വഴികാട്ടിയ നക്ഷത്രം. നമ്മുടെ ജീവിതത്തിലുമുണ്ട് അത്തരം ഒരുപാട് നക്ഷത്രങ്ങൾ. കൺമുന്നിൽ തെളിഞ്ഞു നിന്ന്, പുൽക്കൂട് ദാ.. അവിടെയാണ്; ഈശോ അവിടെയാണ്; അങ്ങോട്ടു നടക്കുക എന്ന് നിരന്തരം നിത്യജീവിതത്തിൽ നമ്മെ ഓർമ്മിപ്പിക്കുന്ന നക്ഷത്രജീവിതങ്ങൾ.

കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി ഇടമുറിയാതെ വിശ്വാസത്തിന്റെ ഈ ചങ്ങല കൈമാറി കൈമാറി കൊണ്ടുവന്ന നമ്മുടെ പൂർവ്വീകർ, നെറ്റിത്തടത്തിൽ ആദ്യമായി കുരിശു വരച്ച് വിശ്വാസത്തിലേക്ക് നമ്മെ ചേർത്തുനിർത്തിയ മാതാപിതാക്കൾ, വിശുദ്ധ കുർബാനയെയും കൂദാശകളെയും കുറിച്ച് പറഞ്ഞുതന്ന്  ദേവാലയത്തിലേക്ക് ആകർഷിച്ച അഭിഷിക്തരും ഗുരുക്കന്മാരും… വഴി തെറ്റിയത് പലപ്പോഴും നമുക്ക് തന്നെയാണ്. നക്ഷത്രത്തിൽ നിന്നും നോട്ടം പിൻവലിച്ചപ്പോൾ.

ഈ ജീവിതം കണ്ട് ഒരാളെങ്കിലും ക്രിസ്തുസ്നേഹത്തിലേക്ക് കടന്നുവരാൻ, ആർക്കെങ്കിലും ജീവിതത്തിന്റെ ഇരുണ്ട വഴികളിൽ വെളിച്ചം പകരാൻ നിനക്കു സാധിച്ചാൽ നീയും ഒരു നക്ഷത്രമാവും. കിഴക്ക് ജ്ഞാനികൾക്കു വഴിതെളിച്ച അതേ നക്ഷത്രവെളിച്ചം നിന്നിലുമുണ്ടാകും.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.