നൈജീരിയയിൽ മൂന്ന് വൈദികാർത്ഥികളെ തട്ടിക്കൊണ്ടു പോയി

നൈജീരിയയിലെ കടുന സംസ്ഥാനത്തുള്ള സെമിനാരിയിൽ നിന്ന് ഒക്ടോബർ 11 -ന് രാത്രി മൂന്ന് വൈദികാർത്ഥികളെ തട്ടിക്കൊണ്ടു പോയി. ആക്രമണത്തിനിടെ ആറു പേർക്ക് പരിക്കേറ്റു. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാർജ് ചെയ്തു. കഫഞ്ചാനിൽ നിന്ന് പത്തു മൈൽ തെക്കുപടിഞ്ഞാറായി ഫദാം കഗോമയിലെ ഫയിത്തിലെ ക്രിസ്തുരാജ മേജർ സെമിനാരിയിലാണ് സംഭവം.

ഒക്ടോബർ 11 -ന് രാത്രി 7.30 -ന് ഒരു സംഘം കൊള്ളക്കാർ സെമിനാരി ആക്രമിക്കുകയായിരുന്നു. സെമിനാരി ചാപ്പലിൽ നിന്നാണ് മൂന്ന് വൈദികാർത്ഥികളെ തട്ടിക്കൊണ്ടു പോയത്. മൂന്നു പേരും ദൈവശാസ്ത്ര വിദ്യാർത്ഥികളാണ്. ക്രിസ്തുരാജ സെമിനാരിയിൽ 130 -ലധികം വൈദികാർത്ഥികൾ ഉണ്ട്.

“തട്ടിക്കൊണ്ടു പോയ സഹോദരങ്ങളെ എത്രയും വേഗം സുരക്ഷിതരായി മോചിപ്പിക്കാൻ പ്രാർത്ഥിക്കുക. അവരെ സുരക്ഷിതരായി മോചിപ്പിക്കാൻ എല്ലാവിധ നിയമനടപടികളും സ്വീകരിക്കും” – കഫഞ്ചൻ രൂപതയുടെ ചാൻസലർ ഫാ. ഇമ്മാനുവൽ ഒക്കോലോ ഒരു കുറിപ്പിൽ എഴുതി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.