വൈദിക-സമർപ്പണ ജീവിതത്തിൽ ഉള്ളവരുടെ ശ്രദ്ധയ്ക്ക്

ഫാ. ജോസഫ് വയലിൽ

വിവിധ ക്രൈസ്തവ സഭകളിലെ വൈദികരും സിസ്റ്റർമാരുമൊക്കെയായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കത്തിനിൽക്കുന്ന സമയമാണല്ലോ ഇത്. ചില കാര്യങ്ങൾ വൈദിക-സമർപ്പണ ജീവിതത്തിൽ ഉള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ഇവിടെ ശ്രമിക്കുന്നത്. ചില തിരിച്ചറിവുകൾ ഉണ്ടാകുന്നതിന് ഇവ പ്രചോദനം നൽകട്ടെ.

ഒന്നാമത്തെ കാര്യം: എന്തുകൊണ്ട് ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഭ ഇത്രമാത്രം ആക്രമിക്കപ്പെടുന്നു? ഉത്തരം ഇതാണ്: ലോകത്തിന്റെ എല്ലാ നിലപാടുകളും സഭ അംഗീകരിക്കുന്നില്ല. ദൈവകൽപനകളെ അടിസ്ഥാനമാക്കിയുള്ള ധാർമികതയാണ് സഭയുടെ നിലപാട്. ആ നിലപാട് അംഗീകരിക്കുവാൻ കഴിയാത്തവരും ആ നിലപാടിന് വിപരീതമായി പ്രവർത്തിക്കുന്നവരും സഭയെ എതിർക്കും.

വിവാഹപൂർവബന്ധങ്ങൾ, വിവാഹത്തിനു പുറത്തുള്ള ബന്ധങ്ങൾ, അബോർഷൻ, സ്വവർഗ വിവാഹം, മിശ്രവിവാഹം തുടങ്ങിയ പലതും ഉദാഹരണങ്ങളാണ്. അതിനാൽ ഇത്തരം പ്രവൃത്തികളെ അനുകൂലിക്കുന്നവർ തീർച്ചയായും സഭയോട് അകൽച്ച ഉള്ളവർ ആയിരിക്കും. എന്തെങ്കിലും ഒരു അവസരം കിട്ടുമ്പോൾ ഈ വിഷമം പുറത്തെടുക്കും. സഭയെ മോശമെന്ന് ചിത്രീകരിക്കുവാൻ പറ്റാവുന്നിടത്തോളം പ്രചരണം നടത്തും. മേൽവിവരിച്ചതുപോലുള്ള വിഷയങ്ങളെ സഭ അനുകൂലിച്ചിരുന്നെങ്കിൽ സഭയ്ക്ക് ഇത്രയും ശത്രുത ഏൽക്കേണ്ടിവരില്ലായിരുന്നു. പക്ഷേ, ഇത്തരം വിഷയങ്ങളെ അനുകൂലിക്കുവാൻ സഭയ്ക്ക് കഴിയില്ല. യേശു പറഞ്ഞില്ലേ: നിങ്ങൾ ഭൂമിയുടെ ഉപ്പ് ആണ്; നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. ഇങ്ങനെ ഉപ്പും പ്രകാശവുമൊക്കെയായി വർത്തിക്കുവാൻ സഭ ശ്രമിക്കുന്നതുകൊണ്ടാണ് ഇത്രയും വിമർശനങ്ങൾ ഉണ്ടാകുന്നത്. എല്ലാവരും സഭയെ ശ്രദ്ധിക്കുന്നതിന്റെ ഒരു അടയാളംകൂടിയാണ് ഈ വിമർശനങ്ങൾ.

രണ്ടാമത്തെ കാര്യം: ക്രിസ്തു അനുയായികളെ പഠിപ്പിച്ചത് ക്ഷമിക്കാനാണ്; പ്രതികാരം ചെയ്യാനല്ല; എതിരാളികളെ തിന്മകൊണ്ട് എതിർക്കാനല്ല. ക്രൈസ്തവസഭപോലെ ഇത്രയും ക്ഷമിക്കുന്നവർ വേറെ ഉണ്ടോ? ഭീഷണിപ്പെടുത്തുവാനോ പ്രതിരോധസേന ഉണ്ടാക്കാനോ തല്ലാനോ കൊല്ലാനോ ഒന്നും ക്രൈസ്തവർ പോകുന്നില്ല. ഇത് എല്ലാവർക്കും അറിയാം. അതിനാൽ എന്തും പറയാൻ ആർക്കും പേടിയില്ല.

മൂന്നാമത്തെ കാര്യം: സഭാവിശ്വാസങ്ങളുടെ അടിസ്ഥാന ദൈവശാസ്ത്രം അറിയാതെയാണ് പലരും വിമർശനങ്ങൾ എഴുതുന്നത്. ഒരു പ്രമുഖ പത്രത്തിന്റെ ലീഡർ പേജിൽ വന്ന പ്രധാന ലേഖനത്തിൽ ലേഖനകർത്താവ് ഇങ്ങനെയൊരു ആശയം പറയുന്നുണ്ട്: ഭാര്യാ-ഭർത്താക്കന്മാർ തമ്മിൽ ഒരു രഹസ്യവും ആവശ്യമില്ലല്ലോ. ഭാര്യയ്ക്ക് പറയാനുള്ളവ ഭർത്താവിനോട് പറഞ്ഞാൽ പോരേ? എന്തിനാണ് അപരിചിതനായ അച്ചനോട് കുമ്പസാരിക്കുന്നതെന്ന്? കുമ്പസാരം എന്തെന്ന് അറിയാത്ത വ്യക്തിക്കുമാത്രമേ ഇങ്ങനെ പറയാൻ കഴിയൂ. അത് എന്തെന്ന് പഠിച്ചിട്ട്, എഴുതണമായിരുന്നു. അത് പ്രസിദ്ധീകരിച്ച പത്രമെങ്കിലും അത് പ്രസിദ്ധീകരിക്കുന്നതിൽ കഴമ്പുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരുന്നു. പറഞ്ഞുവരുന്നത് ഇങ്ങനെയൊക്കെ വിമർശനങ്ങളും ആശയങ്ങളും വന്നുകൊണ്ടിരിക്കും. വിവേചനാബുദ്ധിയോടും ദൈവവിശ്വാസത്തിൽ നിന്നുകൊണ്ടും വിശ്വാസികളും അല്ലാത്തവരും ഇവയെ വിലയിരുത്തിയാൽ മതി.

നാലാമത്തെ കാര്യം: വൈദികരുടെയും സിസ്റ്റർമാരുടെയുമെല്ലാം സംസാര-പെരുമാറ്റ രീതികൾ കുറച്ചുകൂടി മെച്ചപ്പെടണം. ചെറുതും വലുതുമായ അധികാരസ്ഥാനങ്ങളിൽ ഇരുന്നുകൊണ്ട്, ഒരുപാട് പേരെ മുറിപ്പെടുത്തി വിട്ടിട്ടുണ്ട്; ഇപ്പോഴും വിടുന്നുണ്ട് എന്ന ദുഃഖസത്യം സമ്മതിക്കണം. പലവിധ ആവശ്യങ്ങളുമായി നാനാജാതി മതസ്ഥർ വരും. എല്ലാവരും ആഗ്രഹിക്കുന്നത് ചെയ്യാനും പറ്റില്ല. പക്ഷേ, ആദരവോടും ബഹുമാനത്തോടും എളിമയോടും സ്‌നേഹത്തോടും ആത്മനിയന്ത്രണത്തോടുംകൂടി സംസാരിച്ചുകൂടേ? വിനയത്തോടെ അവരോട് സംസാരിക്കണം. പറ്റുന്നവ, നിയമവിധേയമായവ ചെയ്തുകൊടുക്കണം. പള്ളിപ്രസംഗം മുറിപ്പെടുത്താനുള്ളതല്ല. മീറ്റിങ്ങുകൾ അവഹേളിക്കാനും വെല്ലുവിളിക്കാനുമുള്ളതുമല്ല. നഷ്ടപ്പെട്ടു പോയതിനെ കൂടി ആലയിലേക്ക് കൂട്ടിക്കൊണ്ടുവരാൻ കടപ്പെട്ടവർതന്നെ, ആലയിൽ ഉള്ളതുകൂടി പുറത്തേക്ക് പോകുന്ന വിധത്തിൽ പെരുമാറരുത്. ഈ മേഖലകളിലെല്ലാം മുറിവേൽക്കുന്നവർ, ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഒരു അനുകൂലനിലപാടും സ്വീകരിക്കുകയില്ല. മാതൃകകൾ ആകേണ്ടവർ ദുർമാതൃകകൾ ആകരുത്; മറ്റുള്ളവരെ നേടാൻ കടപ്പെട്ടവർ അവരെ നഷ്ടപ്പെടുത്തരുത്.

അഞ്ചാമത്തെ കാര്യം: പല കാര്യങ്ങളുടെ പേരിൽ സഭകളിൽ തർക്കങ്ങൾ നടക്കുന്നുണ്ടല്ലോ. ഇവമൂലം വിശ്വാസികളും അല്ലാത്തവരുമായ എത്രപേർ മാനസികമായും വിശ്വാസപരമായും അകന്നുപോയി. ഇത്തരം തർക്കങ്ങൾ ഉണ്ടാകേണ്ട കാര്യം ഉണ്ടായിരുന്നോ? ഇങ്ങനെ വഷളാക്കേണ്ട കാര്യം ഉണ്ടായിരുന്നോ? ലോകത്തിന്റെ മുന്നിലേക്ക് ഭൂതത്തെ തുറന്നു വിട്ടതുപോലെ ആയില്ലേ? അതിനാൽ നിയമം അനുസരിച്ച് എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് തീരുമാനിക്കണം. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാൽ ചർച്ച ചെയ്ത് തെറ്റിദ്ധാരണകൾ മാറ്റുകയും തിരുത്താൻ ഉണ്ടെങ്കിൽ തിരുത്തുകയും വേണം.

സഭകൾ ഇനിയെങ്കിലും ദൈവഹിതം അനുസരിച്ച് സഭാതർക്കം തീർക്കണം. എന്നിട്ട് എല്ലാ സഭകളും സഭയെ തേജസുള്ളതാക്കാൻ, ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടത് ചെയ്യാൻ കൂടുതൽ ശ്രദ്ധിക്കണം. വൈദികരും സിസ്റ്റർമാരും സഭയെ പടുത്തുയർത്തുവാൻ പരാജയപ്പെട്ടപ്പോഴാണ് വിശ്വാസവും ധാർമികതയും നഷ്ടപ്പെട്ട കുടുംബങ്ങളും ഭരണാധികാരികളും ഉണ്ടായത്. അതിനാൽ ഇങ്ങനെയൊന്ന് ഇവിടെ സംഭവിക്കരുത്. അതിനാൽ നല്ല പെരുമാറ്റം വഴിയും വിശുദ്ധ ജീവിതം വഴിയും ഉണ്ടായ കളങ്കങ്ങളും അപകീർത്തിയും മാറ്റിയെടുക്കണം. സർവോപരി, സഭയ്ക്കുവേണ്ടി, വൈദികർക്കുവേണ്ടി, സമർപ്പിതർക്കുവേണ്ടി എല്ലാവരും കൂടുതൽ പ്രാർത്ഥിക്കണം. അവരും കൂടുതൽ പ്രാർത്ഥനാജീവിതത്തിലേക്ക് വരണം.

ഫാ. ജോസഫ് വയലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.