ദിവ്യകാരുണ്യത്തെക്കുറിച്ച് വിശുദ്ധരുടെ തിരുമൊഴികള്‍

വിശുദ്ധ കുര്‍ബാനയെ അതിരറ്റ് സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തവരാണ് വിശുദ്ധര്‍. അവര്‍ നമുക്ക് നല്‍കുന്ന ഉപദേശവും വിശുദ്ധ കുര്‍ബാനയെ ആദരിച്ചും സ്‌നേഹിച്ചും ജീവിക്കാനാണ്. എന്തുകൊണ്ട് വിശുദ്ധ കുര്‍ബാന കേന്ദ്രീകൃതമായ ജീവിതം നയിക്കണമെന്നതിനെക്കുറിച്ച് വിശുദ്ധരുടെ ചില തിരുമൊഴികള്‍ ശ്രദ്ധിക്കാം.

1. ‘വിശുദ്ധ കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ച് എണ്ണമറ്റ മാലാഖമാരാല്‍ ദേവാലയം നിറയും’- വി. ജോണ്‍ ക്രിസോസ്‌തോം.

2. ‘വിശുദ്ധ കുര്‍ബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കില്‍ നമ്മള്‍ ആനന്ദം കൊണ്ട് മരിക്കും’ – വി. ജോണ്‍ മരിയ വിയാന്നി.

3. ‘പുരോഹിതന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ മാലാഖമാര്‍ അവനു ചുറ്റും കൂടുകയും അവനെ സഹായിക്കുകയും ചെയ്യും’ – വി. അഗസ്റ്റിന്‍.

4. ‘സൂര്യനുദിക്കാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയിലെങ്കിലും എനിക്ക് ഓര്‍ക്കാന്‍ കഴിയും. എന്നാല്‍ വിശുദ്ധ കുര്‍ബാന ഇല്ലാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയില്‍ പോലും ഓര്‍ക്കാന്‍ കഴിയില്ല’- വി. പാദ്രെ പിയോ.

5. ‘മരണശേഷം ആത്മാവിന്റെ ആശ്വാസത്തിനുവേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനേക്കാള്‍ നേട്ടകരമാണ് ആളുകള്‍ തങ്ങളുടെ ജീവിതകാലത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്’- ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പാ.

6. ‘ഈ ലോകത്തെ മുഴുവന്‍ നന്മപ്രവര്‍ത്തികളും ഒരു വിശുദ്ധ കുര്‍ബാനയ്ക്ക് പകരമായി വെക്കുക; ആ നന്മകള്‍ വിശുദ്ധ കുര്‍ബാന എന്ന പര്‍വ്വതത്തിനു മുമ്പിലെ മണല്‍ത്തരിക്ക് സമമായിരിക്കും’- വി. ജോണ്‍ മരിയ വിയാനി.

7. ‘ജീവിക്കുന്ന ദൈവത്തിന്റെ മകനായ യേശു അള്‍ത്താരയിലെ പുരോഹിതന്റെ കയ്യിലായിരിക്കുമ്പോള്‍ സ്വര്‍ഗ്ഗം ആഹ്ലാദിക്കട്ടെ. ആരാധനയുടെ ഔന്നത്യവും എളിമയുടെ ആശ്ചര്യവും വിനയത്തിന്റെ കൊടുമുടിയുമായ ലോകത്തിന്റെ നാഥന്‍, നമ്മുടെ രക്ഷയ്ക്കായി ഒരു കഷണം അപ്പത്തില്‍ സന്നിഹിതനായിരിക്കുവാന്‍ മാത്രം എളിമയുള്ളവനായി’ – അസീസ്സിയിലെ വി. ഫ്രാന്‍സിസ്.

8. ‘വിശുദ്ധ കുര്‍ബാന വഴി ലഭിക്കുന്ന അനുഗ്രഹങ്ങളെ എണ്ണുവാന്‍ മനുഷ്യനാവുകള്‍ക്ക് സാധ്യമല്ല. പാപി ദൈവവുമായി അനുരജ്ഞനത്തിലാകുന്നു; നീതിമാന്‍ കൂടുതല്‍ നീതിനിഷ്ഠനാകുന്നു; പാപങ്ങള്‍ വേരോടെ പിഴുതെറിയപ്പെടുന്നു; നന്മകളും യോഗ്യതകളും വര്‍ദ്ധിക്കുന്നു; ഒപ്പം പിശാചിന്റെ പദ്ധതികള്‍ തകര്‍ക്കപ്പെടുന്നു’ – വി. ലോറന്‍സ് ജെസ്റ്റീനിയന്‍.

9. ‘പരിശുദ്ധ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ നമുക്ക് പലതും അസാധാരണമായി അനുഭവപ്പെടും.അത് ആനന്ദം, സുഗന്ധം, ശരീരത്തെ ത്രസിപ്പിക്കുന്ന ഒരു ഉന്മേഷം ഇവയില്‍ ഏതുമാകാം’ – വി. ജോണ്‍ മരിയ വിയാനി.

10. ‘വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെടുകയും അസഖ്യം മാലാഖമാര്‍ ഇറങ്ങിവരികയും ചെയ്യും’- മഹാനായ വി. ഗ്രിഗറി.