രണ്ടാമത് എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

എയ്‌ൽസ്‌ഫോർഡ്/ കെന്റ്: പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണത്താൽ അനുഗ്രഹീതവും വി. സൈമൺ സ്റ്റോക്കിന്റെ പ്രവർത്തനഭൂമികയുമായിരുന്ന എയ്‌ൽസ്‌ഫോർഡ് പ്രയറിയിലേക്ക് ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾ  ആണ്ടുതോറും നടത്തിവരാറുള്ള മരിയൻ തീർത്ഥാടനം 2019 മെയ് 25 ശനിയാഴ്ച നടക്കും.

കഴിഞ്ഞ വർഷം മുതൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയാണ് ഈ തീർത്ഥാടനത്തിന് നേതൃത്വം നൽകുന്നത്.  ഇംഗ്ലണ്ടിലെ  പ്രശസ്ത മരിയൻ തീർത്ഥാടനകേന്ദ്രമായ ഈ പുണ്യഭൂമിയിലേക്ക് എയ്‌ൽസ്‌ഫോർഡ് മാതാവിന്റെ മാദ്ധ്യസ്ഥ്യം തേടി ആയിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തുന്നത്. രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കഴിഞ്ഞ വർഷത്തെ തീർത്ഥാടനം വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പരിശുദ്ധ കന്യകാമറിയം, വി. സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ പുണ്യഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ  സങ്കേതവുമാണ് എയ്‌ൽസ്‌ഫോർഡ്. ഇംഗ്ലണ്ടിൽ ഏറ്റവുമധികം മരിയഭക്തർ അനുഗ്രഹം തേടിയെത്തുന്ന ഈ വിശുദ്ധ ആരാമത്തിലേയ്ക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിലാണ് വിശ്വാസതീർത്ഥാടനം നടക്കുക.

ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക്എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ നടത്തപ്പെടുന്ന കൊന്തപ്രദക്ഷിണത്തിനു ശേഷം തീർത്ഥാടകർക്ക് കഴുന്ന്, മുടി എന്നിവ എടുക്കുന്നതിനും അടിമ വയ്ക്കുന്നതിനും, കുമ്പസാരിക്കുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഉച്ച കഴിഞ്ഞ് 1.15-ന് പ്രശസ്ത വചനപ്രഘോഷകനും ഡിവൈൻ റിട്രീറ്റ് സെന്റർ യുകെ ഡയറക്ടറുമായ റവ. ഫാ. ജോർജ്ജ് പനയ്ക്കൽ, മരിയൻ പ്രഭാഷണം നടത്തും. അതിനുശേഷം വിശുദ്ധരുടെ രൂപം വെഞ്ചരിപ്പ്, പ്രസുദേന്തി വാഴ്ച എന്നിവ നടക്കും.

എയ്‌ൽസ്‌ഫോർഡ് കർമ്മലീത്താ ആശ്രമത്തിലെ പ്രിയോർ റവ. ഫാ. ഫ്രാൻസിസ് കെംസ്‌ലി തീർത്ഥാടകരെ ഈ വിശുദ്ധഭൂമിയിലേക്ക്  സ്വാഗതം ചെയ്യും. ഉച്ചകഴിഞ്ഞ്  2 മണിക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ തിരുനാൾ കുർബാന നടക്കും.

രൂപതയിലെ വികാരി ജനറാൾമാരും വിവിധ റീജിയനുകളിൽ നിന്നും വിശ്വാസികൾക്കൊപ്പം എത്തുന്ന വൈദികരും  തിരുക്കർമ്മങ്ങൾക്ക് സഹകാർമ്മികരാകും. വിശുദ്ധ കുർബാനയ്ക്കു ശേഷം വിശ്വാസ പ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി കർമ്മലമാതാവിന്റെയും മറ്റ് വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ടുള്ള ആഘോഷമായ തിരുനാൾ പ്രദിക്ഷണം നടക്കും. പ്രദക്ഷിണത്തിനു ശേഷം വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപനാശീർവാദത്തോടെ ഈ വർഷത്തെ തീർത്ഥാടനത്തിന് സമാപനമാകും.

തീർത്ഥാടനത്തിന് എത്തുന്നവർക്കായി കോച്ചുകളും കാറുകളും പാർക്ക് ചെയ്യുവാൻ പ്രത്യേക പാർക്കിംഗ് ഗ്രൗണ്ടും പാർക്കിംഗ് നിയന്ത്രിക്കുവാൻ പരിശീലനം ലഭിച്ച വോളണ്ടിയേഴ്‌സും ഉണ്ടാകും. തീർത്ഥാടകർക്ക്  മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിന് വിവിധ ഭക്ഷണസ്റ്റാളുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.