ജപമാല മധുരം – 2019 ഒക്ടോബർ 06 (ദുഃഖകരമായ രഹസ്യങ്ങൾ – 1)

“അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചു. അവന്റെ വിയര്‍പ്പ്, രക്തത്തുള്ളികള്‍ പോലെ നിലത്തുവീണു. അവന്‍ പ്രാര്‍ത്ഥന കഴിഞ്ഞ്‌ എഴുന്നേറ്റ്‌ ശിഷ്യന്മാരുടെ അടുത്തു വന്നപ്പോള്‍ അവര്‍ വ്യസനം നിമിത്തം തളര്‍ന്ന്‌ ഉറങ്ങുന്നതു കണ്ടു” (ലൂക്കാ 22: 44-45).

വിയർപ്പുതുള്ളി

ഫാ. അജോ രാമച്ചനാട്ട്

അങ്ങനെയൊക്കെ ഉറങ്ങാനാവുമോ? കൂടെ ഒരാൾ- മറ്റാരുമല്ല; സ്വന്തം ഗുരു തന്നെ!-ചോര വിയർക്കുന്ന സമയത്ത്…?? പറ്റുമെന്നു തന്നെയാണ് നമ്മുടെ അനുഭവവും.

ദേ, മനസ്സിൽ ഓർമ്മകളുടെ വേലിയേറ്റം.. കഠിനമായ ജീവിതപരീക്ഷകളിൽ വെന്തുരുകുമ്പോഴും ഉറക്കം നടിച്ചവർ.. എങ്ങനെ മറക്കും നമ്മൾ?

ഒരു അനുഭവം പറയാം. ഒരു കൈ ഒടിഞ്ഞിരിക്കുമ്പോള്‍ മറ്റേ കൈ കൊണ്ട് എങ്ങനെയൊക്കെയോ, പോക്കറ്റിൽ ഇടുന്ന തൂവാല കഴുകിയെടുത്തു. ഊരിപ്പിഴിയണം..! എന്തു ചെയ്യും? പുറത്തിറങ്ങിയപ്പോൾ ദേ, സഹമുറിയൻ. “എടാ, ഇതൊന്നു പിഴിഞ്ഞു തരാമോ” എന്നു ചോദിച്ചപ്പോൾ, “എനിക്ക് പറ്റില്ല” എന്ന് കൂളായി മറുപടി. മറക്കാൻ പറ്റുന്നില്ല ഒരിക്കലും. ഓർക്കുമ്പോള്‍ ഇന്നും മനസില്‍ നീറ്റലാണ്. അതും, അതിലും വലുതും ചെറുതുമായ പലതും..!

അതാണ് പറഞ്ഞത്, തൊട്ടപ്പുറത്ത് ഒരുത്തന്റെ ചോര കണ്ണീരായിട്ടും, വിയർപ്പായിട്ടും മണ്ണിൽ വീഴുമ്പോഴും ഇങ്ങിവിടെ ഉറങ്ങാനാവുമെന്ന്..! എത്രയോ മനുഷ്യർ, എത്രയോ മുഖങ്ങൾ.. നീറോ ചക്രവർത്തിയുടെ വീണ വായനയും, എലിയുടെ പ്രാണവേദനയുമൊക്കെ സത്യം തന്നെയാണ് സുഹൃത്തേ.. ആരൊക്കെയോ ഇവിടെ വെന്തുരുകുന്നുണ്ട്.. എവിടെയൊക്കെയോ ചോര വിയർക്കുന്നുണ്ട്.. എല്ലാവർക്കും ക്രിസ്തുവിന്റെ അതേ ഛായ തന്നെ..!

ശുഭദിനം സ്നേഹപൂർവം..

ഫാ. അജോ രാമച്ചനാട്ട്