സാൽവദോറിൽ വൈദികൻ വെടിയേറ്റ് കൊല്ലപ്പെട്ടു

സാൽവദോറിൽ വൈദികൻ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഫാ. സിസിലിയോ പെരസ് ക്രൂസ് (38) ആണ് കൊല്ലപ്പെട്ടത്. ഗ്വാട്ടിമാല അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സോസോണറ്റ് രൂപതയിൽപെട്ട സാൻ ജോസ് ഇടവകയിൽ വികാരിയായി സേവനം ചെയ്‌തുവരികയായിരുന്നു അദ്ദേഹം.

ഒരു സംഘം ഇടവകവിശ്വാസികൾ നടത്തിയ പരിശോധനയിൽ ശനിയാഴ്ച വെളുപ്പിനെ അച്ചനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. വൈദികന്റെ ശരീരത്തിൽ മൂന്ന് തവണ വെടിയേറ്റിട്ടുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് അദ്ദേഹം വാടക നൽകിയില്ല എന്ന കുറിപ്പും കണ്ടെത്തി. എൽ സാൽവദോർ ഗവണ്മെന്റ് വൈദികന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

വൈദികന്റെ മരണത്തിൽ അന്വേഷണം ശക്തമാക്കണമെന്നും നീതി ലഭ്യമാക്കണമെന്നും ആർച്ച്ബിഷപ്പ് ജോസഫ് ലൂയിസ് എസ്കോബാർ ആവശ്യപ്പെട്ടു. കൊലപാതകിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും അന്വേഷണം ഊർജ്ജിതമായി നടക്കുകയാണെന്നും കുറ്റവാളികളെ ഉടൻ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.