മദർ തെരേസ അവാർഡ് ചൈനയിലെ അവയവക്കടത്തുകാർക്കെതിരെ പോരാടുന്ന സംഘത്തിന്

ചൈനയിൽ നിർബന്ധിതമായി അവയവങ്ങൾ എടുക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്ന സംഘത്തിനെതിരെ പോരാടുന്ന സംഘടനയ്ക്ക് മദർ തെരേസ അവാർഡ്. ഡോക്ടേഴ്സ് എഗൻസ്റ്റ് ഫോഴ്സ്ഡ് ഓർഗൻ ഹാർവെസ്റ്റിംഗ് എന്ന സംഘടനയ്ക്കാണ് അവാർഡ് നൽകിയത്. സാമൂഹികരംഗത്ത് നീതി നിഷേധിക്കപ്പെടുന്നവർക്കിടയിലെ സ്തുത്യർഹ സേവനത്തിനാണ് ഈ അവാർഡ്.

നിർബന്ധിതമായി അവയവങ്ങൾ എടുക്കുന്നതിനെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്തുകയും അതിനെതിരെ പോരാടുകയും ചെയ്തുവരുന്ന സംഘടനയാണ് ഇത്. ചൈനയിലെ തടവുകാരുടെ അവയവങ്ങൾ നിർബന്ധിതമായി നീക്കം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് 2006-ലാണ് ഈ സംഘടന രൂപീകരിക്കുന്നത്. “തടവുകാരുടെ അവസ്ഥ വളരെ ഭീകരമായിരുന്നു. ഞാൻ നടുങ്ങി, എന്തെങ്കിലും ചെയ്യേണ്ടതിന്റെ ആവശ്യകത അനുഭവപ്പെട്ടു. അപ്പോഴാണ് ഞാൻ ഡാഫോയുമായി വന്നത്. വൈദ്യരംഗത്തു നിന്നു തന്നെ ധാരാളം പിന്തുണ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്” അവാർഡ് സ്വീകരിച്ചുകൊണ്ട് സ്ഥാപകനായ ഡോ. ടോർസ്റ്റൺ ട്രേ പറഞ്ഞു.

കൂടാതെ, ചൈനയിൽ നടക്കുന്ന അവയവസ്വീകരണം, അവയവമാറ്റത്തിന് വിധേയരാകേണ്ട രോഗികളുടെ പതിന്മടങ്ങാണെന്നും ട്രേ ചൂണ്ടിക്കാട്ടി. 2005 മുതലാണ് മദർ തെരേസ അവാർഡ് നൽകിത്തുടങ്ങിയത്. വിവിധ സമൂഹങ്ങൾക്കിടയിൽ നീതിയും സമാധാനവും സ്ഥാപിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുവാനും അംഗീകരിക്കുവാനും മുംബൈയില്‍ നിന്നുള്ള ഹാർമണി ഫൗണ്ടേഷനാണ് ഈ അവാർഡ് നൽകിത്തുടങ്ങിയത്.