ഈ സ്‌നേഹത്തിനു മുമ്പിലാണ് നമ്മള്‍ തോറ്റുപോകുന്നത്: വൈറലായി കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് 

    കേരളം വലിയ ഒരു പ്രളയദുരന്തമാണ് അഭിമുഖീകരിക്കുന്നത്. സങ്കടപ്പെടുത്തുന്ന രംഗങ്ങൾക്കിടയിലും നഷ്ടബോധത്തിന്റെ നിരാശകൾക്കിടയിലും മനുഷ്യത്വവും സ്നേഹവും കൈകോർക്കുകയാണ് കേരളത്തിൽ വീണ്ടും. ഇനിയും ഒരു ഉയർത്തെഴുന്നേൽപ്പിനായി ഈ ഒരു കരുതലിന്റെ കരുത്ത് മതിയാകും എന്ന് തെളിയിച്ചുകൊണ്ട് വൈറലാവുകയാണ് എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്…

    ക്യാമ്പിലെ സന്ദർശനത്തിനിടെ വിഷമതകൾ മറന്ന് തന്നെ സ്നേഹത്തോടെ ഭക്ഷണം ഊട്ടിയ അമ്മമാരെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. ഭക്ഷണം കഴിക്കുന്ന സമയത്ത് ഒരു ക്യാമ്പ് കൂടി സന്ദർശിക്കാം എന്നുപറഞ്ഞ കളക്ടറിനെ, ‘ഇങ്ങനെ ഓടിനടക്കാന്‍ ഭക്ഷണം വേണം’ എന്നുപറഞ്ഞ് സ്നേഹത്തോടെ ഭക്ഷണം കഴിപ്പിച്ച അമ്മമാരുടെ സ്നേഹത്തിന് നന്ദി പറയുകയും ഈ സ്നേഹമാണ് ഊർജ്ജം എന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു കളക്ടർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ…

    പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു:

    “ഈ സ്നേഹത്തിനു മുമ്പിലാണ് നമ്മൾ തോറ്റുപോകുന്നത്, ഈ സ്നേഹമാണെന്റെ ഊർജ്ജം.

    ഏകദേശം മൂന്നു മണിയോടെയാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലയിലെ തന്നെ വലിയ ക്യാമ്പുകളിലൊന്നായ ഏലൂരിലെ FACT ടൗണ്ഷിപ് സ്കൂളിൽ എത്തിയത്. വില്ലജ് ഓഫീസറുടെയും വാർഡ് മെമ്പറുടെയും നേതൃത്വത്തിൽ മികച്ച സേവനമാണ് ഇവിടെ നൽകുന്നതെന്ന് മനസിലാക്കി. ക്യാമ്പിലുള്ളവരോടെല്ലാം സംസാരിക്കുവാനും സൗകര്യങ്ങളെപ്പറ്റി അന്വേഷിക്കാനും ശ്രമിച്ചപ്പോഴാണ് ഈ വിഷമങ്ങൾക്കിടയിലും ‘ഞാൻ ഭക്ഷണം കഴിച്ചോ’ എന്ന് ഒരമ്മ ചോദിച്ചത്. ഇല്ലാ എന്ന് കൂടെയുള്ള സ്റ്റാഫ് പറഞ്ഞതും ഭക്ഷണം കഴിച്ചിട്ട് പോകാമെന്നായി. ആ സമയം കൊണ്ട് ഒരു ക്യാമ്പ് കൂടി സന്ദർശിക്കാമെന്നു പറഞ്ഞപ്പോൾ ഇങ്ങനെ ഓടിനടക്കാൻ ഭക്ഷണം വേണം എന്നുപറഞ്ഞ് ഒരു ചേച്ചി ഭക്ഷണവുമായി എത്തി. ഈ സ്നേഹത്തിനു മുമ്പിലാണ് നമ്മൾ തോറ്റുപോകുന്നത്. ഈ സ്നേഹമാണെന്റെ ഊർജ്ജം. ഈ സ്നേഹം നിങ്ങളോടു പങ്കുവെച്ചില്ലെങ്കിൽ മര്യാദ അല്ല എന്ന് തോന്നി.

    മഴയൊന്നു മാറി ഇവർ സ്വന്തം വീടുകളിലെത്തി സമാധാനമായി ഉറങ്ങുന്ന ദിവസത്തിനായി ഞാനും കാത്തിരിക്കുന്നു.”