‘രക്ഷയുടെ വഴി’ പ്രാർത്ഥനാ സമാഹാരം പുറത്തിറങ്ങി  

മിശിഹായുടെ പീഡാനുഭവത്തെപ്പറ്റി ധ്യാനിക്കാൻ ‘കുരിശിന്റെ വഴി’ എന്നതുപോലെ അവിടുത്തെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കാനുള്ള പ്രാർത്ഥനാ സമാഹാരം ‘രക്ഷയുടെ വഴി’ പുറത്തിറങ്ങി. മലയാളം ക്രിസ്ത്യൻ ഓൺലൈൻ മാധ്യമമായ ‘പ്രവാചകശബ്ദ’ – ത്തിന്റെ നേതൃത്വത്തിലാണ് രക്ഷാകരചരിത്രത്തിലെ പതിനാല് സുപ്രധാന സംഭവങ്ങള്‍ അടങ്ങിയ ഈ പുതിയ പ്രാർത്ഥനാ സമാഹാരം.

ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ രണ്ടു വശങ്ങളാണ് മിശിഹായുടെ മനുഷാവതാരവും അവിടുത്തെ കുരിശുമരണവും. രക്ഷകനായ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയും പറ്റി ധ്യാനിക്കാൻ കുരിശിന്റെ വഴി പ്രാർത്ഥനകൾ നമുക്ക് ലഭ്യമാണ്. അതുപോലെ തന്നെ, അവിടുത്തെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കുവാനും നമുക്ക് ഒരു പ്രാർത്ഥനാ സമാഹാരം ആവശ്യമാണ്. കാരണം മിശിഹാ, ജഡപ്രകാരം ജനിച്ചില്ലായിരുന്നുവെങ്കിൽ അവിടുന്ന് ക്രൂശിക്കപ്പെടുകയോ, പരിശുദ്ധാത്മാവിനെ അയയ്ക്കുകയോ ചെയ്യുമായിരുന്നില്ല . അതിനാൽ ഈശോയുടെ ജനനത്തെക്കുറിച്ച് നമുക്ക് ആഴത്തിൽ പഠിക്കുകയും ധ്യാനിക്കുകയും ചെയ്യാം. ഇതിന് സഹായകമാകുന്ന വിധത്തിൽ പ്രാർത്ഥനകളും ഗാനങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് ദീർഘനാളത്തെ പ്രാർത്ഥനകൾക്കും പഠനങ്ങൾക്കും ശേഷം പ്രമുഖ ഓൺലൈൻ ക്രിസ്ത്യൻ മാധ്യമമായ പ്രവാചകശബ്ദം തയ്യാറാക്കിയിരിക്കുന്ന പ്രാർത്ഥനാ സമാഹാരമാണ് ‘രക്ഷയുടെ വഴി.’

സഭയിലെ ദൈവശാസ്ത്ര പണ്ഡിതന്മാർ ഇതിലെ പ്രാർത്ഥനകളും ഗാനങ്ങളും വിശദമായി പരിശോധിച്ചശേഷം, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ഈ പ്രാർത്ഥനയ്ക്ക് ഇമ്പ്രിമത്തുർ (IMPRIMATUR) നൽകി ഇതിനെ അംഗീകരിക്കുകയുണ്ടായി. അങ്ങനെ ‘രക്ഷയുടെ വഴി’ എന്ന ഈ പ്രാർത്ഥന, കത്തോലിക്കാ സഭ അംഗീകരിച്ച പ്രാർത്ഥനയായി മാറി. ഇതോടെ വിശ്വാസികൾ പൊതുവായി സമ്മേളിക്കുന്ന അവസരങ്ങളിലും വ്യക്തിപരമായും ഈ ‘രക്ഷയുടെ വഴി’ പ്രാർത്ഥനയിലൂടെ നമുക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ സാധിക്കും.

കുരിശിന്റെ വഴിയിൽ പതിനാല് സ്ഥലങ്ങൾ നാം ധ്യാനിക്കുന്നതുപോലെ, രക്ഷയുടെ വഴിയിൽ പതിനാല് സംഭവങ്ങളാണ് നാം ധ്യാനിക്കുക. യേശുക്രിസ്തുവിന്റെ മനുഷ്യാവതാരം അവിടുത്തെ തിരുപ്പിറവിയിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. ആദിമാതാപിതാക്കന്മാർക്ക് രക്ഷകനെ വാഗ്ദാനം ചെയ്തതു മുതൽ നിരവധി രക്ഷാകരസംഭവങ്ങൾ ലോകത്തിത്തിന്റെ മേൽ പ്രകാശം പരത്തിക്കൊണ്ട് ചരിത്രത്തിൽ തെളിഞ്ഞുനിൽക്കുന്നു. ഇവയിൽ പതിനാല് സുപ്രധാന സംഭവങ്ങളാണ് രക്ഷയുടെ വഴിയിൽ നാം ധ്യാനിക്കുക. ഓരോ സംഭവങ്ങളും ആഴത്തിൽ ധ്യാനിക്കുന്നതിനുവേണ്ടി ഇന്നു മുതൽ ഓരോ ദിവസവും ഓരോ സംഭവങ്ങളായിരിക്കും പ്രവാചകശബ്ദം സംപ്രേഷണം ചെയ്യുക. ഇപ്രകാരം പതിനാലു സംഭവങ്ങളും പൂർത്തിയായതിനുശേഷം എല്ലാ സംഭവങ്ങളും ഒരുമിച്ചുള്ള പ്രാർത്ഥനകളും ഗാനങ്ങളും ലഭ്യമാക്കുന്നതായിരിക്കും.

 

ഇതിലെ പ്രാർത്ഥനകളും ധ്യാനചിന്തകളും രചിച്ചിരിക്കുന്നത് ഡീക്കൻ അനിൽ ലൂക്കോസാണ്. അനുഗ്രഹീത കലാകാരനായ ഗിരീഷ് പീറ്റർ എഴുതി ഈണമിട്ട വരികൾ സ്വർഗ്ഗീയ ഗായകനായ കെസ്റ്റർ മനോഹരമായി ആലപിച്ചിരിക്കുന്നു. സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയിലെ വൈദികനുമായ റവ. ഡോ. അരുൺ കലമറ്റമാണ് ഇതിലെ പ്രാർത്ഥനകളും ഗാനങ്ങളും പരിശോധിച്ച് നിഹിൽ ഒബ്സ്റ്റാറ്റ് (NIHIL OBSTAT) നൽകിയിരിക്കുന്നത്. ലോകം മുഴുവൻ കോവിഡ് മഹാമാരി മൂലം കഷ്ടപ്പെടുന്ന ഈ വർഷത്തെ ക്രിസ്തുമസ് കാലത്ത് ലോകമെമ്പാടുമുള്ള മലയാളികളായ വിശ്വാസികൾക്ക് ‘രക്ഷയുടെ വഴി’ പ്രാർത്ഥനയിലൂടെ തിരുപ്പിറവിയുടെ ആഴമായ രഹസ്യങ്ങൾ ധ്യാനിക്കുവാനും യേശുവിൽ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്റെ മുഖം വീണ്ടും ദർശിക്കുവാനും ഇടയാകട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.