സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ ഇരുപത്തിയേഴാമത് സിനഡിന്റെ രണ്ടാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നാളെ ആരംഭിക്കും. സീറോ മലബാർ സഭയിലെ 63 മെത്രാന്മാരിൽ 57 പേർ സിനഡിൽ പങ്കെടുക്കുന്നുണ്ട്.
അദിലാബാദ് രൂപതാധ്യക്ഷൻ മാർ ആന്റണി പ്രിൻസ് പാണങ്ങാടൻ നൽകുന്ന ധ്യാനചിന്തകൾ സ്വീകരിച്ച് ആദ്യദിവസം രാവിലെ മെത്രാന്മാർ പ്രാര്‍ത്ഥനയിലും നിശബ്ദതയിലും സിനഡിനായി ഒരുങ്ങും. ഉച്ചകഴിഞ്ഞ് 2.30-ന് മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
എറണാകുളം – അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുതകുന്ന രീതിയിലുള്ള ചർച്ച സിനഡിൽ നടക്കും. 26-ന് സീറോ മലബാർ സഭയുടെ വിവിധ രൂപതകളിൽ നിന്നുള്ള പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറിമാർ സിനഡ് സമ്മേളനത്തിൽ പങ്കെടുക്കും. സെക്രട്ടറിമാരെ യോഗവിവരം സഭാകാര്യാലയത്തിൽ നിന്ന് അറിയിച്ചിട്ടുണ്ട്.
സീറോ മലബാർ സഭയിലെ വിവിധ സന്യാസ സമൂഹങ്ങളുടെ മേലധികാരികൾ എല്ലാ വർഷവും ചെയ്യുന്നതുപോലെ ഒരു ദിവസം സിനഡ് മെത്രാന്മാരുമായി ചർച്ച നടത്തും. സഭയുടെ വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാരും സിനഡിനു കീഴിലുള്ള വിവിധ മേജർ സെമിനാരികളിലെ റെക്ടർമാരും തങ്ങളുടെ പ്രവർത്തന റിപ്പോർട്ട് സിനഡിൽ അവതരിപ്പിക്കും.
സിനഡിന്റെ ഫലപ്രദമായ നടത്തിപ്പിനും സഭയുടെ നന്മയ്ക്കും ദൈവമഹത്വത്തിനും ഉതകുന്ന തീരുമാനങ്ങൾ സിനഡിൽ രൂപപ്പെടുന്നതിന് പ്രത്യേകം പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളെയും സമർപ്പിതരെയും വൈദികരെയും ഓർമ്മിപ്പിച്ച് സഭയിലെ എല്ലാ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും സന്യാസ സമൂഹങ്ങളുടെ മേലധികാരികൾക്കും മേജർ ആർച്ച്ബിഷപ് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.
പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന സിനഡ് സമ്മേളത്തിനു വേണ്ട ക്രമീകരണങ്ങൾ സീറോ മലബാർ സഭയുടെ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ചാൻസലർ ഫാ. വിൻസെന്റ് ചെറുവത്തൂർ, വൈസ് ചാൻസലർ ഫാ. ഏബ്രഹാം കാവിൽപുരയിടത്തിൽ, ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് തോലാനിക്കൽ, വിവിധ കമ്മീഷനുകളിൽ പ്രവർത്തിക്കുന്ന വൈദികർ, സിസ്റ്റേഴ്സ് എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു.