ജീവിതത്തിൽ പുലർത്തേണ്ട വിവേകത്തിന്റെ പാഠമാണ് ഇന്നത്തെ വചനം നമ്മെ പഠിപ്പിക്കുന്നത്. അടുക്കൽ വരുന്ന വ്യക്തികളെ അറിയാനും അവരുടെ ചിന്തകളെ മനസിലാക്കാനും അതിനനുസരിച്ച് പ്രതികരിക്കാനും ഈശോ നമ്മെ പഠിപ്പിക്കുന്നു. ഈശോയുടെ അടുത്തുവന്നവർ ഈശോയെ പുകഴ്ത്തുന്ന രീതിയിലാണ് സംസാരിച്ചതെങ്കിലും അവരുടെ ഉദ്ദേശ്യം ഈശോ മനസിലാക്കി അതിനനുസരിച്ച് പ്രതികരിച്ചു.
പുറത്ത് പത്തിയും അകത്ത് കത്തിയും എന്ന് ചിലരെപ്പറ്റി പറയാറുണ്ട്. മയക്കുന്ന വാക്കുകളാൽ മരണം വിതയ്ക്കുന്നവരുമുണ്ട്. അത്തരം ഭാവങ്ങൾ നമ്മിലുണ്ടോ എന്നു ചിന്തിക്കണം; അങ്ങനെ ആകാതിരിക്കണം. അത്തരക്കാരിൽ നിന്ന് അകന്നുനിൽക്കണം. ജീവിതസാഹചര്യങ്ങളിൽ വിവേകത്തോടെ സംസാരിക്കാനും പ്രവർത്തിക്കാനും വേണ്ട കൃപയ്ക്കായി പ്രാർത്ഥിക്കാം.
ഫാ. ജി. കടൂപ്പാറയിൽ MCBS