സീറോ മലബാര്‍ മംഗളവാര്‍ത്ത ഒന്നാം വ്യാഴം ഡിസംബർ 02 ലൂക്കാ 1: 5-25 അപമാനം

“മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാന്‍ കര്‍ത്താവ് എന്നെ കടാക്ഷിച്ച് എനിക്ക് ഇത് ചെയ്തു തന്നിരിക്കുന്നു” (25) എന്നാണ് എലിസബത്ത് പറയുന്നത്. ദീര്‍ഘകാലമായി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായാണ് (13) യോഹന്നാന്റെ ജനനം. മക്കളില്ലായ്മ എന്ന വേദനയില്‍ നിന്ന് കരേറാന്‍ തുടര്‍ച്ചയായി, വര്‍ഷങ്ങളോളം പ്രാര്‍ത്ഥിച്ചിരുന്നു സക്കറിയായും എലിസബത്തും.

നമ്മളും ജീവിതത്തില്‍ കുറവുകളുള്ള മനുഷ്യരാണ്; ഏതെങ്കിലും കാര്യത്തില്‍ കുറവുകളുള്ളവര്‍. അതുകൊണ്ടു തന്നെ ചില കാര്യങ്ങളില്‍ മനുഷ്യരുടെ മുമ്പില്‍ നമുക്കും അപമാനം ഉണ്ടായിരിക്കും. അതില്‍ നിന്ന് മോചനം നേടാനുള്ള മാര്‍ഗ്ഗം തുടര്‍ച്ചയായ പ്രാര്‍ത്ഥന തന്നെയാണ്. ജീവിതത്തിലെ കുറവുകള്‍ ഓര്‍ത്ത് നിരാശരാകാതെ, പരിഹാരത്തിനായി ദൈവത്തിലേയ്ക്ക് തിരിയുക. കാരണം മനുഷ്യരുടെ മുമ്പിലെ നമ്മുടെ അപമാനം നീക്കാന്‍ ദൈവത്തിനേ കഴിയൂ. അത് അവന്‍ മാറ്റിത്തരിക തന്നെ ചെയ്യും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.