മറിയം ത്രേസ്യയുടെ വിശുദ്ധ പദവി മുഴുവന്‍ ഭാരതീയര്‍ക്കും അഭിമാനമെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി

വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തുന്ന സിസ്റ്റര്‍ മറിയം ത്രേസ്യയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്ത്. ഒക്ടോബര്‍ 13-ന് വത്തിക്കാന്‍ സിറ്റിയില്‍ മറിയം ത്രേസ്യ ആദരിക്കപ്പെടുകയാണ്. ഇത് എല്ലാ ഭാരതീയര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സിസ്റ്റര്‍ മറിയം ത്രേസ്യയേക്കുറിച്ചുള്ള മോദിയുടെ വാക്കുകള്‍…

”ഭാരതം നിരവധി അപൂര്‍വ്വരത്‌നങ്ങളുടെ കര്‍മ്മഭൂമിയും ജന്മഭൂമിയും ആയിരുന്നു. ഇവര്‍ തങ്ങള്‍ക്കു വേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ടവരാണ്. അങ്ങിനെ ഒരു അപൂര്‍വ്വ വ്യക്തിത്വം ഒക്ടോബര്‍ 13-ന് വത്തിക്കാന്‍ സിറ്റിയില്‍ ആദരിക്കപ്പെടുകയാണ്. ഇത് എല്ലാ ഭാരതീയര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്.

പോപ്പ് ഫ്രാന്‍സിസ് വരുന്ന ഒക്ടോബര്‍ 13-ന് മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കും. മറിയം ത്രേസ്യ, ചുരുങ്ങിയ ജീവിതകാലം കൊണ്ട് മനുഷ്യകുലത്തിന്റെ നന്മക്കായി ചെയ്ത പ്രവര്‍ത്തികള്‍ ലോകത്തിന് മുഴുവന്‍ തന്നെയും ഉദാഹരണമാണ്. സാമൂഹിക സേവനത്തിന്റെയും വിദ്യാഭ്യാസനത്തിന്റെയും മേഖലയോട് വലിയ അടുപ്പമായിരുന്നു. അവര്‍ സ്‌കൂളുകളും കോളജുകളും അനാഥാലയങ്ങളും ഉണ്ടാക്കി. ജീവിതാവസാനം വരെ ഈ ദൗത്യത്തില്‍ മുഴുകി.

സിസ്റ്റര്‍ മറിയം ചെയ്ത പ്രവര്‍ത്തികളെല്ലാം നിഷ്ടയോടും മനസ്സര്‍പ്പിച്ചും തികഞ്ഞ സമര്‍പ്പണത്തോടും ചെയ്തു. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി സിസ്റ്റേഴ്‌സ് ഹോളി ഫാമിലി സ്ഥാപിച്ചു. അത് ഇന്നും അവരുടെ ജീവിത ദര്‍ശനവും ദൗത്യവും മുന്നോട്ടു കൊണ്ടുപോകുന്നു. ഞാന്‍ ഒരിക്കല്‍ക്കൂടി സിസ്റ്റര്‍ മറിയം ത്രേസ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഭാരതത്തിലെ ജനങ്ങളെ വിശേഷിച്ചും ക്രിസ്ത്യന്‍ സഹോദരി സഹോദരന്മാരെ ഈ നേട്ടങ്ങളുടെ പേരില്‍ അഭിനന്ദിക്കുന്നു.’