ജോസഫ് ചിന്തകൾ 230: അന്നായും ജോവാക്കിമും പിന്നെ യൗസേപ്പിതാവും

ബൈബിളിൽ പരാമർശിക്കുന്നില്ലങ്കിലും ക്രിസ്തീയ പാരമ്പര്യമനുസരിച്ച് പരിശുദ്ധ കന്യകാമറിയത്തിന്റെ മാതാപിതാക്കളും ഈശോയുടെ വല്യപ്പനും വല്യമ്മയുമാണ് വി. ജോവാക്കിമും വി. അന്നയും. അവരുടെ തിരുനാളാണ് ജൂലൈ ഇരുപത്തിയാറാം തീയതി. എ.ഡി. രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷം എന്ന അപ്രമാണിക ഗ്രന്ഥത്തിൽ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള് നമുക്കു ലഭിക്കുന്നത്. രണ്ടുപേരും ദാവീദിന്റെ ഗോത്രത്തില് ജനിച്ചവരാണ്. യൗസേപ്പിതാവും ദാവീദിന്റെ വംശത്തിൽപെട്ടവനായിരുന്നു. “ജോസഫ്‌ ദാവീദിന്റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാല്‍…” (ലൂക്കാ 2:4) യൗസേപ്പിതാവിന്റെ ലുത്തിനിയായിലെ ആദ്യ അഭിസംബോധനയും ദാവീദിന്റെ വിശിഷ്ട സന്താനമേ (proles David) എന്നാണ്.

ദാവീദിന്റെ വംശത്തിൽപെട്ടവർ എന്ന നിലയിൽ അന്നയും ജോവാക്കീമും യൗസേപ്പിതാവും ദൈവവാഗ്ദാനത്തിൽ വിശ്വസിക്കുന്നവരും പ്രത്യാശയുടെ മനുഷ്യരുമാണ്. അനുഗ്രഹം അവകാശമാക്കാൻ വിളിക്കപ്പെട്ടവരും ദൈവാനുഗ്രഹത്തിന്റെ നീർച്ചാലുകളുമാണ് അവർ. ദൈവമാതാവിന്റെ അമ്മയായ അന്നാ എന്ന പേരിന്റെ അര്ത്ഥം തന്നെ അനുഗ്രഹദായക എന്നത്രേ. അവളുടെ വാര്‍ദ്ധക്യത്തിലാണ് മറിയം ജനിച്ചത്. മറിയത്തിന്റെ വിശ്വസ്തനായ ഭർത്താവും സംരക്ഷകനും എന്ന നിലയിലും ദൈവപുത്രന്റെ വളർത്തുപിതാവും ദൈവപിതാവിന്റെ ഭൂമിയിലെ പ്രതിനിധി എന്ന നിലയിലും യൗസേപ്പിതാവും അനുഗ്രഹദായകനായി മാറുന്നു. ക്രിസ്തീയ കുടുംബങ്ങളുടെ മദ്ധ്യസ്ഥരെന്ന നിലയിൽ ജോവാക്കിമിന്റെയും അന്നയുടെയും യൗസേപ്പിതാവിന്റെയും മദ്ധ്യസ്ഥയിൽ നമുക്ക് ആശ്രയിക്കാം.

കത്തോലിക്കാ സഭ കുടുംബവർഷമായി (മാർച്ച് 21, 2021- ജൂൺ 26, 2022) ആഘോഷിക്കുന്ന ഈ വർഷത്തിൽ കുടുംബം പവിത്രമാക്കാൻ ദൈവമാതാവിന്റെ മാതാപിതാക്കളും ഈശോയുടെ വല്യപ്പനും വല്യമ്മയും ആയ വി. ജോവാക്കിമും വി. അന്നായും വളർത്തുപിതാവായ യൗസേപ്പിതാവും നമ്മളെ സഹായിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.