ജോസഫ് ചിന്തകൾ 113: ജോസഫ് – ദൈവകാരുണ്യത്തിന്റെ വിശാലത അറിഞ്ഞവൻ

സുവിശേഷം യാസേപ്പിതാവിനു നൽകുന്ന സ്വഭാവസവിശേഷത അവൻ നീതിമാനായിരുന്നു എന്നതാണ്. “അവളുടെ ഭര്ത്താവായ ജോസഫ്‌ നീതിമാനാകയാലും…” (മത്തായി 1:19). ഈ നീതിയെ ദൈവകാരുണ്യത്തിന്റെ വിശാലതയിലേക്ക് മാറ്റിയെഴുതിയ വ്യക്തിയായിരുന്നു നസറത്തിലെ യൗസേപ്പ്. ഈ നല്ല അപ്പൻ നമ്മെ ആകർഷിക്കുന്നത് വാക്കുകളാലല്ല, മറിച്ച് ദൈവവചനവും നിർദ്ദേശങ്ങളും വിശ്വസ്തതയോടെ ശ്രവിക്കുന്നതിലും ദൈവകാരുണ്യം ജീവിതത്തിൽ പ്രകടമാക്കിയുമാണ്. കരുണയുള്ള വ്യക്തി മറ്റൊരാൾക്ക് കടപ്പെട്ടിരിക്കുന്നതിനും അപ്പുറത്തേക്ക് പോകുന്നു. ആ സ്വഭാവമുള്ള വ്യക്തികളുടെ ഹൃദയം മറ്റുള്ളവരുടെ ആവശ്യങ്ങളുടെയും പ്രയാസങ്ങളുടെയും മുമ്പിൽ ചലനാത്മകമാകുന്നു. അപ്പോൾ കാരുണ്യം പരിധികളില്ലാത്ത സല്പ്രവൃത്തികളിലേക്കും കലവറയില്ലാത്ത സ്നേഹത്തിന്റെ പ്രതിഫലനത്തിലേക്കും നമ്മെ കൂട്ടിക്കൊണ്ടു പോകും.

1980-ാം ആണ്ടിൽ പുറത്തിറങ്ങിയ ജോൺപോൾ രണ്ടാമൻ പാപ്പയുടെ രണ്ടാമത്തെ ചാക്രികലേഖനമായ കരുണാസമ്പന്നനായ ദൈവം (Dives in Misericordia), അതില്‍ പാപ്പ പറയുന്നു: “ദൈവസ്നേഹത്തിൽ വിശ്വസിക്കുക എന്നാൽ ദൈവകാരുണ്യത്തിൽ വിശ്വസിക്കുകയാണ്. കാരണം കാരുണ്യം സ്നേഹത്തിന്റെ ഒഴിവാക്കാൻ പറ്റാത്ത വശമാണ്. അത് സ്നേഹത്തിന്റെ രണ്ടാമത്തെ പേരു പോലെയും അതോടൊപ്പം സ്നേഹം വെളിപ്പെടുന്ന സവിശേഷരീതിയുമാണ്” (No. 7).

ദൈവസ്നേഹത്തിന് ജീവിതം കൊണ്ടു പ്രത്യുത്തരം നൽകിയ യൗസേപ്പിതാവിന് കാരുണ്യത്തിന്റെ വഴികളല്ലാതെ മറ്റൊരു വഴിയും അറിയത്തില്ലായിരുന്നു. ദൈവകാരുണ്യം സമ്പൂർണ്ണമായി അവന്റെ ഹൃദയത്തിൽ നിറഞ്ഞതിനാലാണ് ദൈവം ആവശ്യപ്പെടുന്നതെന്തും ഹൃദയവിശാലതയോടെ നിർവ്വഹിച്ചു പോന്നത്. ആ യൗസേപ്പിനെ നമുക്കും മാതൃകയാക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.