ദൈവേഷ്ടം നിറവേറ്റേണ്ടതിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന വിശുദ്ധ ഫൗസ്റ്റീനയുടെ ജീവിതത്തിലെ അനുഭവം

വി. മരിയ ഫൗസ്റ്റീന കൊവാള്‍സ്‌ക, ഏറെ ആഗ്രഹിച്ച് വളരെയധികം കാത്തിരുന്നാണ് ഒടുവില്‍ ഒരു സന്യാസ സമൂഹത്തില്‍ പ്രവേശനം ലഭിച്ചത്. എന്നാല്‍ അവിടെയെത്തി മൂന്ന് ആഴ്ചയായപ്പോള്‍ കൂടുതല്‍ കര്‍ശനമായ നിയമങ്ങളുള്ള മറ്റൊരു സമൂഹത്തില്‍ ചേരുവാന്‍ ആഗ്രഹം തോന്നി. ഈ ചിന്ത നിരന്തരം അലട്ടിക്കൊണ്ടിരുന്നതിനാല്‍ ഒരു ദിവസം അവിടുത്തെ മദര്‍ സുപ്പീരിയറിനെ കണ്ട് ഇക്കാര്യം പറയാന്‍ വി. ഫൗസ്റ്റീന തീരുമാനിച്ചു.

അന്നു രാത്രി മുറിയില്‍ വച്ച് ദൈവതിരുമനസ്സ് വെളിപ്പെട്ടു കിട്ടാനായി വീണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു വിശുദ്ധ. അപ്പോള്‍ മുറിയാകെ പ്രകാശം നിറഞ്ഞു. ജനാലവിരിയില്‍ ഈശോയുടെ ദുഃഖം നിറഞ്ഞ മുഖം തെളിഞ്ഞു. ആ മുഖത്ത് തുറന്ന മുറിവുകളുണ്ടായിരുന്നു. വലിയ കണ്ണുനീര്‍ത്തുള്ളികള്‍ വിശുദ്ധയുടെ കിടക്കവിരിയില്‍ വീഴുന്നതായി അനുഭവപ്പെട്ടു. സംഭവിക്കുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് മനസ്സിലാകാതെ വിശുദ്ധ ചോദിച്ചു: “ഈശോയേ, ആരാണ് അങ്ങയെ ഇത്രമാത്രം വേദനിപ്പിച്ചത്?”

“ഈ മഠം ഉപേക്ഷിക്കുന്നതുമൂലം നീ ഏല്പിക്കുന്ന വേദനയാണിത്. മറ്റൊരിടത്തേക്കുമല്ല, ഈ സ്ഥലത്തേയ്ക്കാണ് ഞാന്‍ നിന്നെ വിളിച്ചിരിക്കുന്നത്; ഞാന്‍ നിനക്കായി ധാരാളം കൃപകള്‍ ഒരുക്കി വച്ചിട്ടുണ്ട്.” ഇതായിരുന്നു ഈശോയുടെ മറുപടി.

ഇതു മനസ്സിലായ ഉടനെ വി. ഫൗസ്റ്റീന ഈശോയോട് ക്ഷമ ചോദിച്ചു, മഠം മാറാനുള്ള തീരുമാനവും മാറ്റി. 1925-ലായിരുന്നു ഈ സംഭവം. പിന്നീട് 1935-ല്‍ ഒരു ധ്യാനത്തില്‍ പങ്കെടുക്കുന്നതോടനുബന്ധിച്ച് വിശുദ്ധ ഇപ്രകാരം പ്രാര്‍ത്ഥിച്ചു: “അവിടുത്തെ ഹൃദയത്തില്‍ ജ്വലിക്കുന്ന മുഴുവന്‍ സ്‌നേഹത്താലും എന്റെ സ്വാര്‍ത്ഥസ്‌നേഹത്തെ പൂര്‍ണ്ണമായി നശിപ്പിച്ചുകളയണമെന്ന് ഞാന്‍ യാചിക്കുന്നു; പകരം എന്റെ ഹൃദയത്തില്‍ അവിടുത്തെ പരിശുദ്ധമായ സ്‌നേഹനാളം കൊളുത്തണമേ.”

അന്നു വൈകിട്ട് ഒരു വെള്ളപേജില്‍ “ഇനി മുതല്‍ എന്റെ സ്വന്തം ഇഷ്ടം നിലനിൽക്കുന്നതല്ല” എന്നെഴുതി ആ പേജ് മുഴുവന്‍ വെട്ടിക്കളയാനും അതിന്റെ മറുവശത്ത് “ഇന്നു മുതല്‍ എല്ലായിടത്തും എല്ലായ്‌പോഴും എല്ലാക്കാര്യത്തിലും ഞാന്‍ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റും” എന്ന് എഴുതാനും ഈശോ ആവശ്യപ്പെട്ടു. ഒന്നിനെയും ഭയപ്പെടേണ്ട, സ്‌നേഹം അവളെ ശക്തിപ്പെടുത്തുമെന്നും ദൈവേഷ്ടം നിറവേറുന്നത് എളുപ്പമാക്കുമെന്നും അതേക്കുറിച്ച് ഈശോ വിശദീകരിക്കുകയും ചെയ്തു.

ആ സംഭവത്തെപ്പറ്റി ‘എന്റെ അന്തരാത്മാവിലേയ്ക്ക് ഒഴുകിയിറങ്ങിയ ദൈവകരുണ’ എന്ന തന്റെ ഡയറിയില്‍ വി. ഫൗസ്റ്റീന കുറിച്ചുവച്ചിരിക്കുന്നത് ഇങ്ങനെയാണ്:

“കര്‍ത്താവ് ആവശ്യപ്പെട്ടപ്രകാരം, സ്വന്തം ഇഷ്ടത്തെ വെട്ടിക്കളയാന്‍ ഞാന്‍ മുട്ടുകുത്തിയ നിമിഷം, എന്റെ അന്തരാത്മാവില്‍ ഞാൻ ഈ സ്വരം കേട്ടു: ഇന്നുമുതല്‍, ദൈവത്തിന്റെ ന്യായവിധിയെ നീ ഭയപ്പെടേണ്ട; എന്തെന്നാല്‍ നീ വിധിക്കപ്പെടുകയില്ല.”

ഇപ്രകാരം ദൈവേഷ്ടം നിറവേറാന്‍ ആഗ്രഹിക്കുകയും അതിനായി സ്വയം സമര്‍പ്പിക്കുകയും ചെയ്യാന്‍ നമുക്കും പരിശ്രമിക്കാം.