ലോകത്തെ സ്വാധീനിച്ച വനിതകളുടെ ബിബിസി പട്ടികയില്‍ കത്തോലിക്കാ സന്യാസിനിയും

ലോകത്തില്‍ സ്വാധീനം ചെലുത്തുന്ന നൂറ് വനിതകളെ ഉള്‍പ്പെടുത്തിയുള്ള ബിബിസി-യുടെ വാര്‍ഷിക പട്ടികയില്‍ സിംഗപ്പൂര്‍ സ്വദേശിനിയായ കത്തോലിക്ക കന്യാസ്ത്രീയും. സി. ജെറാര്‍ഡ് ഫെര്‍ണാണ്ടസ് എന്ന കന്യാസ്ത്രീയാണ് ബിബിസി പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഈ പട്ടികയില്‍ ഇടംപിടിക്കുന്ന ആദ്യത്തെ സിംഗപ്പൂര്‍ സ്വദേശിനി എന്ന ബഹുമതിയും ഇതോടെ സി. ജെറാര്‍ഡിന്റെ പേരിലായി.

മരണം കാത്തുകിടക്കുന്ന അനേകര്‍ക്ക് അവരുടെ അന്ത്യസമയത്ത് കൂട്ടായവള്‍, ഹൃദയം നുറുങ്ങിയവരെ സഹായിക്കുന്നവള്‍ എന്നീ വിശേഷങ്ങള്‍ നല്‍കിയാണ് ബിബിസി സിസ്റ്ററെ ആദരിച്ചിരിക്കുന്നത്. നാല്‍പ്പതിലധികം വര്‍ഷങ്ങളോളം മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്കിടയില്‍ കൗണ്‍സലിംഗ് സേവനം ചെയ്ത വ്യക്തിയാണ് എണ്‍പത്തിയൊന്നുകാരിയായ സിസ്റ്റര്‍.

1981-ല്‍ ദുര്‍മന്ത്രവാദത്തിനിടെ രക്തം ബലി നല്‍കുന്നതിനായി രണ്ടു കുട്ടികളുടെ ജീവനെടുക്കുന്നതില്‍ അഡ്രിയാന്‍ ലിം എന്ന കൊലപാതകിയെ സഹായിച്ചതിന്റെ പേരില്‍ 1988-ല്‍ വധശിക്ഷക്കിരയായ കാതറിന്‍ ടാന്‍ മുയി ചൂ, ഹോയ് കാ ഹോങ് എന്നിവരുള്‍പ്പെടെ പതിനെട്ടോളം പേര്‍ക്കൊപ്പം സഞ്ചരിച്ച് അവരുടെ അന്ത്യത്തെ സമാധാനപൂര്‍വ്വം സ്വീകരിക്കുന്നതിന് അവരെ സഹായിച്ചത് സി. ജെറാര്‍ഡ് ആയിരുന്നു.

സിസ്റ്ററിന്റെ ഒരു മുന്‍വിദ്യാര്‍ത്ഥിനി കൂടിയായായിരുന്ന ടാന്‍ മൂയി ചൂ വിനെ വധശിക്ഷയ്ക്ക് വിധിച്ചതറിഞ്ഞപ്പോള്‍ തൊട്ടടുത്ത ദിവസം തന്നെ അവരെല്ലാവരും കൊല്ലപ്പെടുമെന്നും, ഉടനടി എന്തെങ്കിലും ചെയ്യണമെന്നും തനിക്ക് തോന്നിയതായി അഭിമുഖത്തില്‍ സിസ്റ്റര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രിസണ്‍ ഡയറക്ടറായിരുന്ന ക്വെക്ഷി ലെയില്‍ നിന്നും ടാനിനെ കാണുവാന്‍ അനുവാദം നേടിയ സിസ്റ്റര്‍, അവരുടെ മരണം വരെ എല്ലാ ആഴ്ചയിലും അര മണിക്കൂര്‍ നേരം അവരെ സന്ദര്‍ശിക്കുകയും അവരുടെ വിധിയെ സ്വീകരിക്കുന്നതിനായി അവരെ ഒരുക്കുകയുമായിരുന്നു.

സി. ജെറാര്‍ഡും, ഫാ. ബ്രയാന്‍ ഡോറോ, ഫാ. പാട്രിക് ഒ നെയില്‍ എന്നീ റിഡംപ്റ്ററിസ്റ്റ് വൈദികരും ചേര്‍ന്ന് കത്തോലിക്കാ പ്രിസണ്‍ മിനിസ്ട്രിക്ക് രൂപം നല്‍കിയിരിന്നു. ഇതില്‍ സജീവമായി സിസ്റ്ററുമുണ്ട്.