മക്കളെ മക്കളായി വളർത്തണം; അല്ലെങ്കിൽ…

ഫാ. ക്ലീറ്റസ് കാരക്കാടൻ

മക്കളെ മക്കളായി വളർത്താൻ കഴിയുമോ?

സ്കൂൾ- കലാലയ പ്രണയങ്ങൾ, സംഘടിതമായി ആസൂത്രണം ചെയ്ത കുരുക്കിട്ട നാടകങ്ങളാകുന്നു. സൗഹൃദത്തിന്റെ പേരിലുള്ള കണ്ടുമുട്ടലുകളും, പാർക്കുകളിലും ബീച്ചുകളിലുമുള്ള സ്വകാര്യതകളും, ജ്യൂസ് ബാറുകളിലെ പ്രണയാർദ്ര നിമിഷങ്ങളുമെല്ലാം പിന്നീടൊരിക്കലും ഓർമ്മിച്ചെടുക്കാൻ കഴിയാത്ത ലഹരിയിലാണ്ട മയക്കങ്ങളോ ഓർമ്മിക്കുവാൻ ഇഷ്ടപ്പെടാത്ത ചതിയുടെയും വഞ്ചനയുടെയും കറപുരണ്ട ജീവിതാധ്യായങ്ങളോ ആയി മാറുന്നു..!

ഇത്‌ പുതിയ തലമുറയിലെ കൗമാരക്കാരുടെ ജീവിതാനുഭവങ്ങളാണ്‌. അല്ലലറിയാതെ മക്കളെ വളർത്തുന്ന മാതാപിതാക്കൾ… ചോദിക്കുന്നതെല്ലാം, ചോര നീരാക്കി അദ്ധ്വാനിച്ച്‌ വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കൾ… മക്കളുടെ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും തടസം നിൽക്കാതെ, ഒരുതരത്തിൽ മക്കളെ പേടിച്ച്‌ അവരിൽ നിന്ന് ഒഴിഞ്ഞുമാറി നിന്ന് മക്കളെ വളരാൻ അനുവദിക്കുന്ന മാതാപിതാക്കൾ ഇന്ന് കേരളസമൂഹത്തിലും പെരുകുകയാണ്‌. പഴയ തലമുറകളിലേതു പോലെ മാതാപിതാക്കൾ കൽപ്പിച്ചു നൽകിയ അരുതായ്മകളുടെ അതിർവരമ്പുകളൊന്നും ന്യൂ ജനറേഷൻ കുട്ടികൾക്കില്ല. പുതിയ തലമുറയിൽ, മക്കൾ മക്കൾ പോലുമല്ല. മാതാപിതാക്കൾ തന്നെ പറയുന്നത്‌ ഞങ്ങൾ കൂട്ടുകാരെപ്പോലെ ആണെന്നാണ്‌ (?)

ഇങ്ങനെ, മക്കളെ മക്കളല്ലാതെ വളർത്തിയ മാതാപിതാക്കളൊക്കെ ഇന്ന് നിശബ്ദമായി കണ്ണീരൊഴുക്കുന്നവരാണ്‌. ദുരഭിമാനം മൂലം ആരോടും ഒന്നും പറയുന്നില്ലെന്നേയുള്ളൂ. ജീവിതത്തിലൊരിക്കലും കഷ്ടപ്പാടറിയാത്ത, ബുദ്ധിമുട്ടനുഭവിക്കാത്ത, ആഗ്രഹിച്ച എല്ലാ കാര്യങ്ങളും ഉടനടി സാധിച്ചു കിട്ടിയ കുട്ടികളൊക്കെ ഇന്ന് വലിയ കുരിക്കുകളിലാണ്‌.‌ പ്രണയത്തിന്റെ കുരുക്കിൽ, ലഹരിയുടെ കുരുക്കിൽ, മാഫിയകളുടെ കുരുക്കിൽ, റാക്കറ്റുകളുടെ കുരുക്കിൽ… മക്കൾ അകപ്പെട്ടു കിടക്കുന്ന കുരുക്കുകളെക്കുറിച്ച്‌ അറിയാവുന്ന മാതാപിതാക്കളുമുണ്ട്‌. അതിന്റെ ഗൗരവമറിയാത്ത മാതാപിതാക്കളുമുണ്ട്‌.

എന്തുകൊണ്ട്‌ ഇങ്ങനെ?

ഇന്ന് കേരളത്തിലെ നിരവധി കുടുംബങ്ങളിൽ പത്ത് വയസു പോലും തികയാത്ത കുട്ടികളാണ്‌ അവരുടെ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്‌. എന്തു വസ്ത്രം ധരിക്കണം, എവിടെ പോകണം, എന്തു ഭക്ഷണം കഴിക്കണം, എപ്പോൾ കിടന്നുറങ്ങണം… ഇതൊന്നും ആ പ്രായത്തിലെ കുട്ടികൾ തീരുമാനിക്കേണ്ട കാര്യങ്ങളല്ല. കുട്ടികളുടെ ഈ വക ബാലിശമായ താൽപര്യങ്ങൾക്ക്‌ അതിർവരമ്പുകളിടാൻ മാതാപിതാക്കൾ ശ്രമിക്കാതിരുന്നതിന്റെ ഫലമാണ്‌ പേക്കോലങ്ങളായി നടക്കുന്ന നമ്മുടെ മക്കൾ.

കച്ചിത്തുറു വച്ചതു പോലെയോ മറ്റ് കോപ്രായങ്ങളുടെ രീതിയിലോ ഉണ്ടാക്കി വച്ചിരിക്കുന്ന തലമുടി, പുട്ടുകണയേക്കാളും വിസ്താരം കുറഞ്ഞ പാന്റുകളിൽ പ്ലാസ്റ്റിക്‌ കവറുകൾ കാലിലിട്ട്‌ പാന്റ് വലിച്ചു കയറ്റുന്ന ന്യൂജെൻ കുട്ടികൾ, മിഡിൽ സ്കൂളുകളിലും ഹൈസ്കൂളിലുമൊക്കെ പഠിക്കുന്ന കുട്ടികൾക്ക്‌ സ്മാർട്ട്‌ ഫോണുകൾ, വീട്ടിൽ വന്നാൽ മുഴുവൻ നേരവും ഫോണിൽ ലയിച്ചിരിക്കുന്നകുട്ടികൾ…

മാതാപിതാക്കൾ കൊടുക്കാതെ കുട്ടികൾക്ക്‌ ഫോൺ എവിടെ നിന്നു കിട്ടും? എല്ലാ മാസവും ആര് ഇന്റർനെറ്റ്‌ ചാർജ്ജ്‌ ചെയ്തു കൊടുക്കുന്നു? ഇതൊക്കെ മാതാപിതാക്കളുടെ കണ്മുന്നിൽ നടന്നിട്ടും നിയന്ത്രിക്കാത്ത മാതാപിതാക്കൾ തന്നെയാണ്‌ മക്കളുടെ നാശത്തിന് വഴിതെളിക്കുന്നതും അവരുടെ ഭാവി അവതാളത്തിലാക്കുന്നതും.

എന്തു ചെയ്യണം?

മാതാപിതാക്കൾ മാതാപിതാക്കളായും മക്കൾ മക്കളായും ഇടപെടുക. മക്കൾ വളരുന്ന പ്രായത്തിൽ ആവശ്യമായ അതിർവരമ്പുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുക. മാതാപിതാക്കൾ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട്‌ വീട്ടിൽ കഴിയുകയും ഭക്ഷണം കഴിക്കുകയും വസ്ത്രം ധരിക്കുകയും പഠിക്കുകയും ചെയ്യുന്നിടത്തോളം കാലം, മക്കൾ മാതാപിതാക്കൾ പറയുന്നത്‌ കേൾക്കാൻ ബാധ്യസ്ഥരാണ്‌. മാതാപിതാക്കൾക്ക്‌ നിയന്ത്രിക്കുവാനുള്ള അധികാരവുമുണ്ട്‌. മാതാപിതാക്കൾ തീരുമാനിക്കണം മക്കൾ എന്തു ഭക്ഷണം കഴിക്കണമെന്ന്, എന്ത് വസ്ത്രം ധരിക്കണമെന്ന്, എങ്ങനെ മുടി വെട്ടണമെന്ന്, സ്കൂളിൽ പഠിക്കുന്ന മക്കൾക്ക്‌ മൊബൈൽ ഫോൺ ആവശ്യമുണ്ടോ ഇല്ലയോ എന്ന്…

ഇങ്ങനെ മക്കളെ മക്കളായി നിയന്ത്രിച്ച്‌ വളർത്തിക്കൊണ്ടു വരുവാൻ നിങ്ങൾക്ക്‌ കഴിയുമോ? കഴിഞ്ഞാൽ നിങ്ങൾക്ക്‌ നിങ്ങളുടെ മക്കളുടെ ശോഭനമായ ഭാവി കാണാം. അല്ലെങ്കിൽ, നമ്മുടെ വലിയൊരു ശതമാനം ആൺകുട്ടികൾ ലഹരി- ഗുണ്ടാ- സെക്സ്‌ മാഫിയകളുടെ വലയിലാകും. പെൺകുട്ടികൾ, അവർക്കു നേരെ വല വിരിച്ചിരിക്കുന്ന ലഹരി- സെക്സ്‌- ജിഹാദി മാഫിയകളുടെ വലയിൽ പെടാതിരുന്നാൽ ഭാഗ്യമെന്ന് കരുതണം.

പ്രായപൂർത്തിയായി സ്വന്തം കാലിൽ നിൽക്കാറാകുമ്പോൾ അവർ തീരുമാനിക്കട്ടെ, അവർ എങ്ങനെ ജീവിക്കണമെന്ന്… അവർ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട്‌ തീരുമാനിക്കട്ടെ എന്തു ഭക്ഷിക്കണമെന്നും, ധരിക്കണമെന്നും, എങ്ങനെ മുടി വെട്ടിക്കണമെന്നും, ഏതു മോഡൽ ഫോൺ ഉപയോഗിക്കണമെന്നുമെല്ലാം. അതുവരെ മക്കളെ മക്കളായി, നിയന്ത്രണത്തിന്റേയും അരുതായ്മകളുടേയും അതിർവരമ്പുകൾക്കകത്തു തന്നെ വളർത്തണം. കഴിയുമോ?

ഫാ. ക്ലീറ്റസ് കാരക്കാടൻ