വിശുദ്ധ യൗസേപ്പ് – പകരക്കാരനില്ലാത്ത നല്ല അപ്പന്‍

ജയ്സൺ കുന്നേൽ

തിരുസഭ അവളുടെ ആരാധനക്രമത്തില്‍ വര്‍ഷത്തില്‍ രണ്ടു തവണ വി. ജോസഫിനെ അനുസ്മരിക്കുന്നു. മാര്‍ച്ചു മാസം പത്തൊമ്പതിനും മെയ് മാസം ഒന്നിനും. മാര്‍ച്ചില്‍, മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ തിരുനാളാണെങ്കില്‍ മെയ് മാസത്തില്‍ തൊഴിലാളി മദ്ധ്യസ്ഥനായ വി. യൗസേപ്പിന്റേതാണ്. ഈ ലേഖനത്തില്‍ കുടുംബങ്ങളുടെയും പിതാക്കന്മാരുടെയും മദ്ധ്യസ്ഥന്‍ എന്ന നിലയില്‍ വി. യൗസേപ്പ് പിതാവിനെ കാണാനാണ് എന്റെ ശ്രമം.

കുടുംബവും പിതൃത്വവും വളരെ വെല്ലുവിളി നേരിടുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അതിനാല്‍ കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും നല്ല അപ്പന്മാരാകാന്‍ യൗസേപ്പ് പിതാവിന്റെ സവിശേഷമായ മാതൃക സ്വന്തമാക്കുകയും വേണം. വി. യൗസേപ്പിതാവിനെക്കുറിച്ചുള്ള ലുത്തിനിയായില്‍ (Litany of saint joseph) വി. യൗസേപ്പേ, കുടുബജീവിതത്തിന്റെ ആഭരണമേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്നു ജപിക്കുന്നുണ്ട്. യൗസേപ്പിതാവിനു കുടുംബങ്ങളില്‍ പ്രധാനസ്ഥാനം നല്‍കിയാല്‍ കുടുംബങ്ങള്‍ കൂടുതല്‍ മനോഹരവും കുലീനവും സ്‌നേഹമയവും പരിശുദ്ധവും ബഹുമാന്യവും ആകും എന്ന കാര്യത്തില്‍ സംശയം വേണ്ട. വി. ജോസഫിനെ ഈശോയോടും പരിശുദ്ധ മറിയത്തോടുമൊപ്പം നമ്മുടെ ഒരു കുടുംബാംഗമാക്കുക. അതിനായി രണ്ടു പ്രായോഗിക കാര്യങ്ങള്‍ നിര്‍ദ്ദേശിക്കാനുണ്ട്.

ഒന്നാമതായി, വി. യൗസേപ്പ് പിതാവിന്റെ രൂപമോ, ചിത്രമോ ഓരോ കുടുംബത്തിലും ഉണ്ടായിരിക്കുക. അതിനു കുടുംബത്തില്‍ സവിശേഷമായ സ്ഥാനം നല്‍കുക. രണ്ടാമതായി, കുടുംബങ്ങളുടെ സംരക്ഷകനായ യൗസേപ്പ് പിതാവിനോട് അനുദിനവും പ്രാര്‍ത്ഥിക്കുന്ന ശീലം വളര്‍ത്തിയെടുക്കുക. തിരുസഭയില്‍ യൗസേപ്പിതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതില്‍ സവിശേഷശ്രദ്ധ ചെലുത്തിയ ആവിലായിലെ അമ്മ ത്രേസ്യാ പറയുന്നു: “ചില അവസരങ്ങളില്‍ നമ്മള്‍ വിശുദ്ധരുടെ മദ്ധ്യസ്ഥത തേടുമ്പോള്‍ കാലതാമസം വരുന്നു. എന്നാല്‍, വി. യൗസേപ്പിന്റെ കാര്യത്തില്‍ അങ്ങനെയല്ല. ആ പിതാവ് വേഗം സഹായത്തിനെത്തുന്നു.”

ഏതവസരത്തിലും സാഹചര്യങ്ങളിലും കൃപകള്‍ വാങ്ങിനല്‍കാന്‍ കഴിവുള്ള വിശുദ്ധനാണ് വി. യൗസേപ്പ്. യൗസേപ്പിതാവിനു തിരുസഭയില്‍ നല്‍കുന്ന ബഹുമാനത്തിനും വണക്കത്തിനും പ്രോട്ടോദൂളിയാ (protodulia) എന്നാണ് ദൈവശാസ്ത്രത്തില്‍ അറിയപ്പെടുക. വിശുദ്ധരുടെ ഇടയില്‍ ആദ്യം വണങ്ങപ്പേടേണ്ട വിശുദ്ധന്‍ എന്നാണ് ഇതര്‍ത്ഥമാക്കുക.

വി. യൗസേപ്പ് – നല്ല അപ്പന്‍

സ്വര്‍ഗ്ഗീയപിതാവിന്റെ ഏറ്റവും ശ്രേഷ്ഠമായ ഒരു കര്‍ത്തവ്യമായിരുന്നു സ്വപുത്രനെ ലോകരക്ഷയ്ക്കായി ഭൂമിയിലേയ്ക്ക‌യക്കുക എന്നത്. എന്നാല്‍, ദൈവപുത്രന്റെ വളര്‍ത്തപ്പനാകാനുള്ള ഉത്തരവാദിത്വം യൗസേപ്പിനാണു കൈവന്നത്. അനന്തതയിലുള്ള നിത്യപിതാവിന്റെ പദ്ധതിയായിരുന്നു അത്. തീര്‍ച്ചയായും എല്ലാ പിതാക്കന്മാരിലും ശ്രേഷ്ഠനാണ് യേശുവിന്റെ വളര്‍ത്തപ്പന്‍ ആ പിതാവിന്റെ ഉദാത്തമായ അഞ്ചു സ്വഭാവസവിശേഷതകളെ നമുക്കു പരിചയപ്പെടാം.

1. വി. ജോസഫ് നിത്യപിതാവിന്റ വിശ്വസ്തനായ പുത്രനായിരുന്നു

ഒരു നല്ല അപ്പനാകാന്‍ ഒരുവന്‍ ആദ്യമേ തന്നെ സ്വര്‍ഗ്ഗീയപിതാവിന്റെ അനുസരണമുള്ള , കുലീനമുള്ള, സ്‌നേഹമുള്ള മകനായിരിക്കണം. എല്ലാ പിതാക്കന്മാരും സ്വര്‍ഗ്ഗീയ പതാവിന്റെ തിരുഹിതം നിറവേറ്റാന്‍ ദിനവും പ്രാര്‍ത്ഥിക്കണം. ഒരു ശരിയായ അപ്പനാകാന്‍ സ്വര്‍ഗ്ഗീയപിതാവിനെ മാര്‍ഗ്ഗദര്‍ശിയും ഉറവിടവും ജീവനും പ്രചോദനവുമായി ഒരാള്‍ സ്വീകരിക്കണം. വി. ജോസഫിനെപ്പോലെ സ്വര്‍ഗ്ഗീയപിതാവുമായുള്ള ഒരു വ്യക്തിബന്ധം ഓരോ പിതാക്കന്മാരും വളര്‍ത്തിയെടുക്കണം.

2. വി. ജോസഫ് വിശ്വസ്തനായ, സ്‌നേഹമുള്ള ജീവിതപങ്കാളിയായിരുന്നു

സഭയുടെ ആരാധനക്രമത്തില്‍ പരിശുദ്ധ കന്യകാമറിയത്തെ ജോസഫ് എത്രമാത്രം സ്‌നേഹിച്ചു എന്നു കാണാവുന്നതാണ്. അവര്‍ പൂര്‍ണ്ണമായും പരിശുദ്ധാത്മാവിന്റെ പ്രചോദനത്താലും നിയന്താവിലും ജീവിതം സമര്‍പ്പിച്ചവരാണ്. മാനുഷിക വികാരങ്ങളെയും വിചാരങ്ങളെയും അതിലംഘിക്കുന്ന ദൈവീക വരപ്രസാദം അവരുടെ കുടുംബജീവിതത്തെ തേജസുള്ളതാക്കി മാറ്റി. യഥാര്‍ത്ഥ പിതാവോ, ഭര്‍ത്താവോ ആകാന്‍ ഒരുവന്‍ ശ്രമിക്കുന്നുവെങ്കില്‍ അവന്‍ ആദ്യം ദൈവത്തെ സ്‌നേഹിക്കണം. ദൈവസ്‌നേഹത്തില്‍ നിന്നായിരിക്കണം ജീവിതപങ്കാളിയോടുള്ള സ്‌നേഹം പിറവിയെടുക്കേണ്ടത്. എങ്കിലേ അതു ശാശ്വതമാവുകയുള്ളൂ. ഈ ദൈവസ്‌നേഹാനുഭവത്തില്‍ നിന്നു തന്നെയാണ് മക്കളിലേയ്ക്കും‌ തലമുറകളിലേയ്ക്കും‌ പൈതൃകവാത്സല്യം പെയ്തിറങ്ങേണ്ടത്.

3. വി. ജോസഫ് ഒരു നല്ല അധ്യാപകനായിരുന്നു

യേശുവിന്റെ മാനുഷികജീവിതത്തില്‍ പല പ്രധാനപ്പെട്ട നല്ല കാര്യങ്ങളും ജോസഫ് പഠിപ്പിച്ചു. യേശുവിനെ സംസാരിക്കാനും നടക്കുവാനും പഠിപ്പിച്ചത് ജോസഫാണ്. മരപ്പണി യേശുവിനെ പഠിപ്പിച്ചതും അദ്ധ്വാനത്തിന്റെ വില മനസ്സിലാക്കിക്കൊടുത്തതും വളര്‍ത്തപ്പന്‍ തന്നെയാണ്. യേശുവിനെ പ്രാര്‍ത്ഥിക്കാനും സങ്കീര്‍ത്തനങ്ങള്‍ ഉരുവിടാനും പരിശുദ്ധ കന്യകാമറിയത്തോടൊപ്പം ജോസഫും വഹിച്ച പങ്ക് ആര്‍ക്കും വിസ്മരിക്കാനാവില്ല. മക്കളെ വിശ്വാസജീവിതത്തില്‍ വളര്‍ത്താന്‍ ജോസഫിനെപ്പോലെ ഓരോ പിതാവിനും ഭാരിച്ച ഉത്തരവാദിത്വമുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നതുപോലെ വിശ്വാസകാര്യങ്ങളില്‍ മക്കളുടെ പ്രഥമ അധ്യാപകര്‍ മാതാപിതാക്കള്‍ തന്നെയാണ്. മക്കളുടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും ഒരു നല്ല അധ്യാപകനായിരിക്കണം ഒരു നല്ല അപ്പന്‍.

4. വി. ജോസഫ് എപ്പോഴും ഭാര്യയ്ക്കും മകനും സംലഭ്യനായിരുന്നു

കുടുംബത്തിന്റെ ഏതാവശ്യങ്ങളിലും എപ്പോഴും സംലഭ്യനായിരുന്ന അപ്പനായിരുന്നു ജോസഫ്. ജോസഫ് കുടുംബത്തോടൊപ്പം പ്രാര്‍ത്ഥിച്ചു, കുടുംബത്തിനു വേണ്ടി അദ്ധ്വാനിച്ചു, കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചു, അവരോടൊപ്പം സിനഗോഗിലും ജറുസലേം ദൈവാലയത്തിലും പോയി, കുടുംബത്തിന്റെ വേദനയിലും സന്തോഷത്തിലും പങ്കുചേര്‍ന്നു. കുടുംബത്തോടൊപ്പം സഞ്ചരിച്ച ആ പിതാവാണ് മാനവചരിത്രത്തിലെ ഏറ്റവും ഭാഗ്യപ്പെട്ട മരണം കൈവരിച്ച വ്യക്തി യേശുവിന്റെയും പരിശുദ്ധ മാതാവിന്റെയും കരങ്ങളില്‍ മരിക്കാന്‍ ഭാഗ്യം കൈവന്ന പുണ്യതേജസ്സ്.

5. വി. ജോസഫ് സ്വയം ബലിയായവന്‍

സ്വയം യേശുവിനും മാതാവിനുംവേണ്ടി ബലിയായിത്തീര്‍ന്ന ബലിവസ്തുവാണ് ജോസഫ്. അതു ഒരു പ്രാവശ്യം ആയിരുന്നില്ല; പല പ്രാവശ്യം. അതും സഹനത്തിന്റെ തീവ്രനിമിഷങ്ങളില്‍. യേശുക്രിസ്തുവിന്റെ മനുഷ്യവതാരരഹസ്യത്തില്‍ ആദ്യം കുരിശു വഹിക്കാന്‍ ഭാഗ്യം കൈവന്ന വ്യക്തിയുടെ പേരാണ് ജോസഫ്. മരണത്തിന്റെ ഇരുള്‍ വീശിയ താഴ്‌വരയില്‍ രക്ഷകനു സംരക്ഷണമേകിയ സുകൃതമാണ് ജോസഫ്. ദൈവീകസ്വരങ്ങള്‍ക്കു സംശയമെന്യ കാതു നല്‍കുന്ന നിര്‍മ്മല മനസാക്ഷിയാണ് ജോസഫ്. നസ്രത്തിലെ തിരുക്കുടുംബത്തില്‍ സ്വയം ബലിയാകാന്‍ ഒരപ്പന്‍ സമ്മതമരുളിയപ്പോള്‍ സ്വര്‍ഗ്ഗം ഭൂമിയെ നോക്കി ആനന്ദാശ്രുക്കള്‍ പൊഴിച്ചുകാണും. അതു ഇനിയും തുടരണം ഈ ഭൂമിയില്‍. ഒരു നല്ല അപ്പന്‍ കുടുംബത്തില്‍ ഉള്ളിടത്തോളം കുടുംബങ്ങളെ നോക്കി ദൈവം പരിതപിക്കുകയില്ല.

ആധുനിക കുടുംബങ്ങള്‍ സ്വര്‍ഗ്ഗമാകാന്‍ വി. ജോസഫ് നല്‍കുന്ന ഒരു കുറുക്കുവഴിയുണ്ട് ഓരോ കുടുംബത്തിലും ഒരു നല്ല അപ്പനുണ്ടാകട്ടെ.

ഫാ. ജയ്‌സണ്‍ കുന്നേല്‍ MCBS