ജപമാലയെ സ്വര്‍ഗം തന്ന പ്രാര്‍ത്ഥന എന്ന് വിളിക്കാനുള്ള കാരണങ്ങള്‍

1214 -ല്‍ വി. ഡൊമിനിക്കിന് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടു നല്കിയ പ്രാര്‍ത്ഥനയാണ് ജപമാല. 1569 -ല്‍ അഞ്ചാം പീയൂസ് മാര്‍പാപ്പയാണ് 15 രഹസ്യങ്ങള്‍ ജപമാലയില്‍ ചേര്‍ത്തത്. പിന്നീട് 2002 -ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രകാശത്തിന്റെ രഹസ്യങ്ങള്‍ ചേര്‍ക്കുകയും ചെയ്തു. 1597 -ലാണ് Rosary (ജപമാല) എന്ന പേര് ഈ പ്രാര്‍ത്ഥനക്കു നല്കിയത്. എന്നാല്‍ ഈ ജപമാല എപ്രകാരമാണ്, സ്വര്‍ഗം തന്ന പ്രാര്‍ത്ഥന എന്ന വിളിപ്പേര് സ്വന്തമാക്കിയത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അതിന് ചില കാരണങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

1. ഈശോയുടെ ജീവിതമാണ് ജപമാലയില്‍ ധ്യാനിക്കുന്നത്.
2. സ്വര്‍ഗ്ഗസ്ഥനായ പിതാവേ.. എന്ന പ്രാര്‍ത്ഥന ഈശോ നല്കിയതാണ്.
3. നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന.. ഗബ്രിയേല്‍ മാലാഖയും ഏലീശ്വാ പുണ്യവതിയും പരിശുദ്ധ കന്യകാമറിയത്തെ അഭിവാദനം ചെയ്യുന്ന വചനങ്ങള്‍ ചേര്‍ത്തതാണ്.

ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു: “ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടു കൂടെ!” ദൂതന്‍ അവളോടു പറഞ്ഞു: “മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന്‍ വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും” (ലൂക്കാ 1:28-32).

അവള്‍ ഉദ്‌ഘോഷിച്ചു: “നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തുവരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?” (ലൂക്കാ 1:42-43).

“നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും” (ഉല്‍. 3:15).

“നാരകീയ സര്‍പ്പത്തിന്റെ തലയെ തകര്‍ക്കുന്ന സ്ത്രീ, പരിശുദ്ധ അമ്മയുടെ കരം പിടിച്ച് പ്രാര്‍ത്ഥിച്ചാല്‍ സാത്താന്റെ കോട്ടകള്‍ തകര്‍ന്നുവീഴും. സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍ കൊണ്ടുള്ള കിരീടം” (വെളി. 12:1).

നമ്മുടെ ജീവിതത്തിന്റെ ഏതു മേഖലയിലാണെങ്കിലും മറിയത്തിന്റെ കരം പിടിച്ചു ധ്യാനിച്ചാല്‍ അസാധ്യമായി യാതൊന്നുമില്ല. ഈശോ നമ്മുടെ സ്വന്തം അമ്മയായിത്തന്നെ നമ്മെ സഹായിക്കുന്നതിനായി പരിശുദ്ധ അമ്മയെ നമുക്ക് നല്‍കിയിരിക്കുന്നു. എല്ലാ ആവശ്യങ്ങളിലും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടുക. അമ്മ എല്ലാം സ്വപുത്രനില്‍ നിന്നും നമുക്കായി നേടിത്തരും.