മരിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കാം, ഈ തിരുവചനങ്ങളിലൂടെ

മരിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ കത്തോലിക്കാ സഭ ഉഴിഞ്ഞുവച്ചിട്ടുള്ള നവംബര്‍ മാസത്തില്‍ ഇതാ സഭ പരമ്പാഗതമായി ചൊല്ലുന്ന സങ്കീര്‍ത്തനം. 130-ാം സങ്കീര്‍ത്തനമാണ് കത്തോലിക്കാ സഭയുടെ പ്രാര്‍ത്ഥനകളില്‍ മരിച്ചവര്‍ക്കായി ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ദൈവത്തിനു വേണ്ടിയുള്ള ഒരു ആത്മാവിന്റെ നിലിവിളിയാണ് ഈ സങ്കീര്‍ത്തനം. 1736-ല്‍ ക്ലെമെന്റ് പന്ത്രണ്ടാമന്‍ പാപ്പാ ഈ സങ്കീര്‍ത്തനം ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ ആരെങ്കിലും മരിച്ചു പോയിട്ടുണ്ടെങ്കില്‍ അവര്‍ക്കായുള്ള പ്രാര്‍ത്ഥനകളില്‍ ഈ സങ്കീര്‍ത്തനവും ചൊല്ലുക:

“കര്‍ത്താവേ, അഗാധത്തില്‍ നിന്ന് ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു. കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ചെവി ചായ്ച്ച് എന്റെ യാചനകളുടെ സ്വരം ശ്രവിക്കണമേ. കര്‍ത്താവേ, അങ്ങ് പാപങ്ങളുടെ കണക്കു വച്ചാല്‍ ആര്‍ക്ക് നിലനില്‍ക്കാനാകും? എന്നാല്‍ അങ്ങ് പാപങ്ങള്‍ പൊറുക്കുന്നവനാണ്. അതുകൊണ്ട് ഞങ്ങള്‍ അങ്ങയുടെ മുന്നില്‍ ഭയഭക്തിയോടെ നില്‍ക്കുന്നു. ഞാന്‍ കാത്തിരിക്കുന്നു.

എന്റെ ആത്മാവ് കര്‍ത്താവിനുവേണ്ടി കാത്തിരിക്കുന്നു. അവിടുത്തെ വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശ അര്‍പ്പിക്കുന്നു. പ്രഭാതത്തിനു വേണ്ടി കാത്തിരിക്കുന്ന കാവല്‍ക്കാരെക്കാള്‍ ആകാംക്ഷയോടെ ഞാന്‍ കര്‍ത്താവിനെ കാത്തിരിക്കുന്നു. പ്രഭാതത്തിനു വേണ്ടി കാത്തിരിക്കുന്ന കാവല്‍ക്കാരെക്കാള്‍ ആകംക്ഷയോടെ ഇസ്രായേല്‍ കര്‍ത്താവിനായി കാത്തിരിക്കട്ടെ. എന്തെന്നാല്‍, കര്‍ത്താവ് കാരുണ്യവാനാണ്. അവിടുന്ന് ഉദാരമായി രക്ഷ നല്‍കുന്നു. ഇസ്രായേലിനെ അവന്റെ അകൃത്യങ്ങളില്‍ നിന്ന് അവിടുന്നു മോചിപ്പിക്കുന്നു.”