അമേരിക്കൻ പ്രസിഡന്റിന്റെ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡത്തിന് അർഹനായി ജസ്യൂട്ട് വൈദികൻ

യുവജനങ്ങളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനായ ജസ്യൂട്ട് വൈദികൻ, അമേരിക്കൻ പ്രസിഡന്റിന്റെ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡത്തിനു അർഹനായി. ഗ്രെഗ് ബോയ്‌ലി എന്ന ജസ്യൂട്ട് വൈദികനാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡത്തിന് അർഹനായത്.

1984-ൽ പൗരോഹിത്യം സ്വീകരിച്ച ഫാ. ഗ്രെഗ് ബോയ്‌ലി 1992-ൽ ഹോംബോയ് ഇൻഡസ്ട്രീസ് സ്ഥാപിച്ചു. ഒരു കത്തോലിക്കാ പള്ളിയുടെയും സ്കൂളിലെയും ഡോളോറസ് മിഷന്റെയും നേതൃത്വം വഹിച്ചിരുന്ന സമയം തന്നെയാണ് ഹോംബോയ് ഇൻഡസ്ട്രീസിനും അദ്ദേഹം രൂപംനൽകിയത്. അന്നുമുതലുള്ള പ്രവർത്തനങ്ങളിലൂടെ ഹോംബോയ് ഇൻഡസ്ട്രീസ് മികച്ചരീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ ഈ വൈദികനു കഴിഞ്ഞു. ഇന്ന്, ഹോംബോയ് ഇൻഡസ്ട്രീസ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ ഗ്യാങ്-ഇന്റർവെൻഷൻ പ്രോഗ്രാമാണ്.

ഇപ്പോൾ രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന വിജയകരമായ ഈ സ്ഥാപനം മുമ്പ് മാഫിയ-ക്രിമിനൽ സംഘങ്ങളിലോ, ജയിലിലോ ഉൾപ്പെട്ടിരുന്നവർക്ക് പരിശീലനവും തൊഴിൽ വൈദഗ്ധ്യവും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, കേസ് മാനേജ്മെന്റ്, ടാറ്റൂ നീക്കം ചെയ്യൽ, മാനസികാരോഗ്യവും നിയമസേവനങ്ങളും തുടങ്ങിയ മേഖലകളിൽ എല്ലാവിധ സഹായങ്ങളും ഹോംബോയ് ഇൻഡസ്ട്രീസ് യുവജനങ്ങൾക്ക്‌ നൽകിവരുന്നു.

മതപരമായ ഒരു പ്രസ്ഥാനം എന്നതിൽ ഒതുങ്ങിനിൽക്കാതെയുള്ള പ്രവർത്തനങ്ങളാണ് ഈ സ്ഥാപനത്തിന്റേതെന്നു പറയുമ്പോഴും അതിന്റെ കത്തോലിക്കാ വ്യക്തിത്വം ഉയർത്തിപ്പിടിക്കുന്നതിൽ നിന്നും ഈ വൈദികനും അതിന്റെ പ്രവർത്തനങ്ങളും പിന്നോട്ടുപോകുന്നില്ല. തന്റെ പ്രവർത്തനങ്ങൾ സുവിശേഷത്തിൽ വേരൂന്നിയതാണ് എന്നാണ് ഫാ. ഗ്രെഗ് ബോയ്‌ലി വെളിപ്പെടുത്തുന്നത്. എന്തുതന്നെയായാലും തെറ്റായ മാർഗങ്ങളിൽ ചരിക്കുന്ന യുവതലമുറയ്ക്ക് നേരിന്റെ പാത തെളിച്ച ഈ വൈദികനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം അവാർഡ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.