ജീവിതത്തിൽ നമ്മെ വല്ലാതെ വലയ്ക്കുന്ന ഒന്നാണ് ആകുലത. സംഭവിക്കാനിരിക്കുന്ന അല്ലെങ്കിൽ വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഉത്ക്കണ്ഠകൾ മനുഷ്യമനസിന്റെ സ്വസ്ഥതയെല്ലാം തകർത്തു കളയുന്നു. പലപ്പോഴും ആവശ്യമില്ലാത്ത നിസ്സാരമായ കാര്യങ്ങളെക്കുറിച്ചയിരിക്കാം നമ്മുടെ ആകുലതകൾ.
ആകുലതകൾ നമ്മെ അസ്വസ്ഥരാക്കുന്നത്, ദൈവത്തിൽ നിന്നും ദൈവാശ്രയ ബോധത്തിൽ നിന്നും നാം അകലുമ്പോഴാണ്. അതുമല്ലെങ്കിൽ ദൈവത്തിലുള്ള വിശ്വാസത്തിൽ നിന്ന്, കൂദാശാജീവിതത്തിൽ നിന്ന് അകലുമ്പോൾ നമ്മുടെയുള്ളിൽ പിശാച് വിതയ്ക്കുന്ന ഇരുട്ടാണ് ആകുലത. അത് മനസിലാക്കി, ആകുലതകൾ വലയ്ക്കുന്നു എന്ന് തോന്നിത്തുടങ്ങുമ്പോൾ തന്നെ ദൈവത്തിങ്കലേയ്ക്ക് ഓടിയടുക്കുവാൻ ശ്രമിക്കണം.
ആകുലതകളുടെ നിമിഷങ്ങളില്‍ ദൈവത്തിൽ പ്രത്യാശ കണ്ടെത്തുവാൻ സഹായിക്കുന്ന ഒരു സങ്കീർത്തനഭാഗം ഇതാ:
സങ്കീ. 91: കര്‍ത്താവിന്റെ സംരക്ഷണം
1. അത്യുന്നതന്റെ സംരക്ഷണത്തില്‍ വസിക്കുന്നവനും സര്‍വ്വശക്തന്റെ തണലില്‍ കഴിയുന്നവനും
2. കര്‍ത്താവിനോട് എന്റെ സങ്കേതവും എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും.
3. അവിടുന്ന് നിന്നെ വേടന്റെ കെണിയില്‍ നിന്നും മാരകമായ മഹാമാരിയില്‍ നിന്നും രക്ഷിക്കും.
4. തന്റെ തൂവലുകള്‍ കൊണ്ട് അവിടുന്ന് നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെ കീഴില്‍ നിനക്ക് അഭയം ലഭിക്കും; അവിടുത്തെ വിശ്വസ്തത നിനക്ക് കവചവും പരിചയും ആയിരിക്കും.
5. രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന അസ്ത്രത്തെയും നീ ഭയപ്പെടേണ്ടാ.
6. ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും നട്ടുച്ചയ്ക്കു വരുന്ന വിനാശത്തെയും നീ പേടിക്കേണ്ടാ.
7. നിന്റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍ മരിച്ചുവീണേക്കാം; നിന്റെ വലതുവശത്തു പതിനായിരങ്ങളും. എങ്കിലും നിനക്ക് ഒരനര്‍ത്ഥവും സംഭവിക്കുകയില്ല.
8. ദുഷ്ടരുടെ പ്രതിഫലം നിന്റെ കണ്ണുകള്‍ കൊണ്ടു തന്നെ നീ കാണും.
9. നീ കര്‍ത്താവില്‍ ആശ്രയിച്ചു; അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു.
10. നിനക്ക് ഒരു തിന്മയും ഭവിക്കുകയില്ല; ഒരനര്‍ത്ഥവും നിന്റെ കൂടാരത്തെ സമീപിക്കുകയില്ല.
11. നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്ന് തന്റെ ദൂതന്മാരോട് കല്‍പിക്കും.
12. നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവന്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.
13. സിംഹത്തിന്റെയും അണലിയുടെയും മേല്‍ നീ ചവിട്ടി നടക്കും; യുവസിംഹത്തെയും സര്‍പ്പത്തെയും നീ ചവിട്ടിമെതിക്കും.
14. അവന്‍ സ്‌നേഹത്തില്‍ എന്നോട് ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്ഷിക്കും; അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും.
15. അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്ടതയില്‍ ഞാന്‍ അവനോടു ചേര്‍ന്നു നില്‍ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും.
16. ദീര്‍ഘായുസ് നല്‍കി ഞാന്‍ അവനെ സംതൃപ്തനാക്കും; എന്റെ രക്ഷ ഞാന്‍ അവന് കാണിച്ചുകൊടുക്കും.
ഈ സങ്കീർത്തനം ആവർത്തിച്ചു ചൊല്ലിക്കൊണ്ട് നമ്മുടെ ഹൃദയങ്ങളെ ദൈവത്തിൽ ഉറപ്പിക്കാം… പ്രത്യാശയിലേയ്ക്ക് നോക്കാം…