ഫ്രാൻസിസ് പാപ്പായുടെ സൈപ്രസ്, ഗ്രീസ് സന്ദർശനം നാളെ മുതൽ

ഡിസംബർ രണ്ട് മുതൽ ആറു വരെ തീയതികളിൽ ഫ്രാൻസിസ് മാർപാപ്പ സൈപ്രസും ഗ്രീസും സന്ദർശിക്കും. 16 ഇടവകകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു രൂപതയുള്ള സൈപ്രസിലേക്കായിരിക്കും മാർപാപ്പയുടെ ആദ്യ യാത്ര. ഇവിടെ 230 മിഷനറിമാരും 50 മതബോധാന അധ്യാപകരും ഉണ്ട്. 85,000 നിവാസികളുള്ള ഇവിടെ 38,000 കത്തോലിക്കരുണ്ട്. നിലവിൽ രണ്ട് പ്രധാന സെമിനാരികളും ഇവിടെയുണ്ട്.

സൈപ്രസിൽ, കിന്റർഗാർട്ടൻ മുതൽ സെക്കൻഡറി സ്കൂൾ വരെ രണ്ടായിരത്തോളം കുട്ടികളും യുവാക്കളും പഠിക്കുന്ന സ്കൂളുകളിൽ കത്തോലിക്കാ സഭയുടെ പ്രവർത്തനമുണ്ട്. കത്തോലിക്കാ സഭയുടെ വിവിധ സംഘടനകൾ നടത്തുന്ന 31 ജീവകാരുണ്യ-സാമൂഹിക കേന്ദ്രങ്ങളിൽ ആറെണ്ണവും വയോജനങ്ങളുടെ സംരക്ഷണത്തിനായി ഉള്ളവയാണ്.

ഈ യാത്രയിൽ, 79 ഇടവകകളും 16 അജപാലന കേന്ദ്രങ്ങളുമുള്ള 11 രൂപതകളിലായി വ്യാപിച്ചുകിടക്കുന്ന ഗ്രീസും പാപ്പാ സന്ദർശിക്കും. 11 ദശലക്ഷം ആളുകളുള്ള ഇവിടെ 82,000 -ത്തോളം കത്തോലിക്കരാണ് ഉള്ളത്. 12 ബിഷപ്പുമാരും 94 വൈദികരും ആറ് സ്ഥിരം ഡീക്കന്മാരും 84 സമർപ്പിതരുമാണ് ഇവിടെയുള്ളത്. കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങൾ നടത്തുന്ന 27 -ഓളം നേഴ്‌സറി, പ്രൈമറി, സെക്കൻഡറി സ്കൂളുകൾ ഉണ്ട്. ഇവിടെ ഏഴായിരത്തിലധികം കുട്ടികളും യുവാക്കളും പഠിക്കുന്നു.

ഒരു ആശുപത്രി, അഞ്ച് വയോജന ഭവനങ്ങൾ, ഒരു അനാഥാലയം, രണ്ട് പ്രത്യേക വിദ്യാഭ്യാസ കേന്ദ്രങ്ങൾ, സമർപ്പിത സമൂഹങ്ങൾ നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയും ഇവിടെയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.