സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നല്‍കുന്ന സേവനങ്ങള്‍ക്ക് ‘ആര്‍ക്കേ’ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് പാപ്പാ

പീഡനങ്ങള്‍ക്കിരയായ സ്ത്രീകള്‍ക്കും ചൂഷണവിധേയരായ കുട്ടികള്‍ക്കും പലവിധ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന കുടുംബങ്ങള്‍ക്കും നല്‍കുന്ന സേവനങ്ങള്‍ക്ക് ആര്‍ക്കേ (Arché) സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് ഫ്രാന്‍സിസ് പാപ്പാ.

വത്തിക്കാനില്‍ വച്ച് ആര്‍ക്കേ എന്ന സംഘടനാപ്രവര്‍ത്തകരോട് സംസാരിക്കവെ വിവിധ രീതികളില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി അവര്‍ നല്‍കുന്ന സേവനത്തെ അഭിനന്ദിച്ച പാപ്പാ, അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടു പോകുവാന്‍ സാധിക്കട്ടെയെന്നും ആശംസിച്ചു. സംഘടനയുടെ പേരിനെക്കുറിച്ച് സംസാരിക്കവേ, ആര്‍ക്കേ എന്നത് ആദ്യം ഉണ്ടായിരുന്നത് എന്നാണ് സൂചിപ്പിക്കുന്നതെന്നും ആദിയില്‍ ഉണ്ടായിരുന്നത് ദൈവസ്‌നേഹമായിരുന്നു എന്നും ജീവനായതും മനോഹരവും നല്ലതും സത്യവുമായ എല്ലാം സ്‌നേഹം തന്നെയായ ദൈവത്തില്‍ നിന്നാണ് വരുന്നത് എന്നും പാപ്പാ പറഞ്ഞു.

പലവിധ പീഢനങ്ങളില്‍ നിന്നും രക്ഷപെട്ട അമ്മമാരെയും കുട്ടികളെയും ശാരീരികമായ വലിയ ദുരുപയോഗങ്ങളുടെ അനുഭവങ്ങളിലൂടെ കടന്നുവന്ന അഭയാര്‍ത്ഥികളായ സ്ത്രീകളെയും സഹായിക്കുകയും അവര്‍ക്ക് അഭയമേകുകയും ചെയ്യന്ന സംഘടനാപ്രവര്‍ത്തകര്‍ക്ക് മാര്‍പാപ്പാ നന്ദി പറഞ്ഞു.

ഈ സംഘടന, അവിടെ സ്വീകരിക്കപ്പെടുന്ന ആളുകള്‍ക്ക് പ്രതീക്ഷയുടെ അടയാളമാണെന്നും എന്നാല്‍ അവര്‍ക്ക് മാത്രമല്ല, പാവങ്ങള്‍ക്കു വേണ്ടിയും പാവങ്ങളോടൊപ്പവും ജീവിതം പങ്കിടുന്ന സംഘടനാപ്രവര്‍ത്തകര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും അവിടെ സേവനം ചെയ്യുന്ന എല്ലാ യുവജനങ്ങള്‍ക്കും ദമ്പതികള്‍ക്കും ഇത് ജീവിതത്തില്‍ പ്രതീക്ഷയുടെ അടയാളമാകുന്നുണ്ടെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

സെപ്റ്റംബര്‍ മൂന്നാം തീയതി ആര്‍ക്കേ സംഘടന റോമില്‍ ആരംഭിക്കുവാന്‍ പോകുന്ന ഭവനത്തിന് എല്ലാ നന്മകളും നേര്‍ന്ന പാപ്പാ, അത് അടുപ്പവും ആര്‍ദ്രതയും അനുകമ്പയും നിറഞ്ഞ, ദൈവികമായ ശൈലിയില്‍ ജീവിക്കുവാന്‍ സാധിക്കുന്ന ഒരിടമായിരിക്കട്ടെ എന്നും ആശംസിച്ചു. ഇതുപോലുള്ള സ്ഥാപനങ്ങള്‍ ഇപ്പോഴും മനുഷ്യരുടെ സേവനത്തിനു വേണ്ടിയുള്ളതായി തുടരട്ടെ എന്നും ഒരിക്കലും മനുഷ്യര്‍ സ്ഥാപനങ്ങളുടെ സേവനത്തിനു വേണ്ടി ഉള്ളവരാകാതിരിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1991 -ല്‍ വടക്കേ ഇറ്റലിയിലെ മിലാന്‍ നഗരത്തില്‍ ഫാ. ജ്യുസെപ്പേ ബെത്തോണിയാണ് ആര്‍ക്കേ എന്ന സംഘടനയ്ക്ക് ജന്മം നല്‍കിയത്. വളര്‍ന്നു വന്നിരുന്ന വലിയ എയ്ഡ്‌സ് പ്രതിസന്ധിയില്‍, രോഗികളായ കുട്ടികള്‍ക്കുള്ള പരിചരണത്തിനു വേണ്ടിയാണ് ഇത് ആരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍, ദുര്‍ബലരായ കുട്ടികളെയും കുടുംബങ്ങളെയും സഹായിക്കുകയും അവര്‍ക്കു വേണ്ട പരിചരണങ്ങള്‍ നല്‍കുകയും ചെയ്തുകൊണ്ട് ഇറ്റലിയിലെ വിവിധയിടങ്ങളില്‍ ഈ സംഘടന പ്രവര്‍ത്തിച്ചുവരുന്നു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.