ബറാബാസിന്റെ മാനസാന്തരം

‘ദി പാഷൻ ഓഫ് ക്രൈസ്റ്റ്’ എന്ന സിനിമയിലെ അഭിനയം തന്റെ ജീവിതം തന്നെ മാറ്റിമറിച്ച അനുഭവം വിവരിക്കുകയാണ് സിനിമയില്‍ ബറാബാസായി വേഷമിട്ട പിയേത്രോ സറൂബി എന്ന ഇറ്റാലിയൻ നടന്‍. ഈ അനുഭവം നമ്മുടെ ജീവിതത്തെയും സ്വാധീനിക്കും എന്നു തീര്‍ച്ചയാണ്. തുടര്‍ന്നു വായിക്കുക.

”എന്റെ ജീവിതം ‘ദി പാഷൻ ഓഫ് ക്രൈസ്റ്റി’ന് മുമ്പും പിമ്പും എന്ന് പറഞ്ഞാണ് പിയേത്രോ സറൂബി സംസാരിക്കാൻ തുടങ്ങിയത്. മിലാനടുത്തുള്ള പിൻസാനോ ഇടവകയിൽ എത്തിയതായിരുന്നു സറൂബി. ”യേശുവിന്റെ ഒരൊറ്റനോട്ടം എന്നെ പരിവർത്തനപ്പെടുത്തി” എന്ന് പറഞ്ഞ അദ്ദേഹം പാഷൻ ഓഫ് ക്രൈസ്റ്റിൽ അഭിനയിക്കാൻ ഇടയായതിനെക്കുറിച്ചും സ്വന്തം ജീവിതത്തിന്റെ ഇരുൾ മൂടിയ വഴികളെക്കുറിച്ചും പ്രതിപാദിച്ചു.

”ചെറുപ്പം മുതൽ ഒരു കുറവ് എനിക്ക് അനുഭവപ്പെട്ടിരുന്നു. എല്ലാമുണ്ടായിട്ടും എന്തിനോവേണ്ടിയുള്ള ഒരു ദാഹം. സർക്കസ് അഭ്യാസിയാകണമെന്ന് ആഗ്രഹിച്ച് പതിമൂന്നാം വയസിൽ ഞാൻ വീടുവിട്ടു. ശരീരത്തെ നിയന്ത്രിച്ച് ആത്മീയ സമാധാനം നേടാം എന്നു കരുതി ആയോധന കലയും പഠിച്ചു. ആത്മീയതയുടെ ഉറവിടം എന്ന് വിളിക്കുന്ന ഏഷ്യയിലേക്കായിരുന്നു പിന്നീട് എന്റെ യാത്ര. ഒരു ടിബറ്റൻ ആശ്രമത്തിൽ ആറുമാസം മൗനവ്രതമെടുത്തു. ഇന്ത്യയിലും ആമസോണിലും താമസിച്ചു. പക്ഷേ ഒരിടത്തും എനിക്ക് സമാധാനം കിട്ടിയില്ല. ഇതിനിടയിൽ എന്റെ ജോലിയായ സിനിമാ-സീരിയൽ അഭിനയവും തുടർന്നുകൊണ്ടിരുന്നു. ഒടുവിൽ യേശുവിനെ ഞാൻ കണ്ടെത്തി.”

മെൽ ഗിബ്‌സനുമായുള്ള സംഭാഷണം

ഇറ്റലിയിൽ വിവിധ സീരിയലുകളിൽ അഭിനയിക്കുന്ന കാലം. ഒരു ദിവസം ഒരു ഫോൺകോൾ. അങ്ങേ തലയ്ക്കൽ പ്രസിദ്ധ സംവിധായകൻ മെൽ ഗിബ്‌സൺ. അദ്ദേഹം സംവിധാനം ചെയ്യുന്ന യേശുവിന്റെ പീഡാനുഭവ ചിത്രത്തിലേക്ക് എന്നെ തിരഞ്ഞെടുത്തതായി പറഞ്ഞു. അടുത്ത ദിവസം റോമിൽവച്ച് കാണണം. അങ്ങനെ പറഞ്ഞ് നിർത്തി. കാര്യമറിഞ്ഞപ്പോൾ വീട്ടുകാർക്കും സന്തോഷമായി. പക്ഷേ ഏത് റോളാണ് എനിക്ക് തരിക? അതേക്കുറിച്ച് ഗിബ്‌സൺ ഒന്നും പറഞ്ഞില്ല. എനിക്കാണെങ്കിൽ യേശുവിനെക്കുറിച്ച് അധികമൊന്നും അറിയില്ല. പള്ളിയിൽ പോക്കില്ല, കൂദാശ സ്വീകരണവും ഇല്ല. പക്ഷേ മകന് കുറെയൊക്കെ ബൈബിളറിയാം. അവനോട് ചോദിച്ചു, യേശുവിനെക്കുറിച്ചുള്ള സിനിമയിൽ ഏതു വേഷമാണ് നല്ലതെന്ന്. അവൻ പറഞ്ഞു, യേശുവിന്റെ വേഷം പപ്പയ്ക്ക് കിട്ടുമെന്ന് തോന്നുന്നില്ല. പിന്നെയുള്ളത് പത്രോസിന്റേതാണ്. പത്രോസ് ശിഷ്യരിൽ ഒന്നാമനാണ്. അതുകൊണ്ട് പത്രോസായി അഭിനയിച്ചാൽ നല്ലതാണ്. മകന്റെ വാക്കുകളിൽ നിന്നും പത്രോസിന്റെ വേഷം ചെയ്യാം എന്ന് മനസിൽ ഉറപ്പിച്ച് ഞാൻ മെൽ ഗിബ്‌സനെ കാണാൻ പോയി.

ബറാബാസിലേക്ക്…

റോമിലെ ഒരു ഹോട്ടലിൽവച്ചായിരുന്നു മെൽ ഗിബ്‌സണെ കാണുന്നത്. സംഭാഷണ മധ്യേ, പത്രോസായി അഭിനയിക്കാനുള്ള എന്റെ ആഗ്രഹം പറഞ്ഞു. അപ്പോൾ മെൽ ഗിബ്‌സൻ ചിരിച്ചു, താങ്കളെ ബറാബാസായി അഭിനയിക്കാനാണ് ഞാൻ വിളിച്ചത്. അതുകേട്ടപ്പോൾ ഞാനാകെ തകർന്നുപോയി. ബറാബാസ് ആരെന്നുപോലും എനിക്ക് അറിയില്ല. വീട്ടിൽ ചെന്ന് എന്തു പറയും? ഞാൻ എന്റെ ന്യായം പറഞ്ഞു. അദ്ദേഹം പറഞ്ഞു, യേശുവിന്റെ ജീവിതവും പീഡാനുഭവവും ചിത്രങ്ങളിലൂടെ രേഖപ്പെടുത്തിയ, കരവാജോ തുടങ്ങിയ പ്രസിദ്ധ ചിത്രകാരന്മാരുടെ ചിത്രങ്ങളിൽ കാണപ്പെടുന്ന രൂപങ്ങളോട് സാദൃശ്യമുള്ള മുഖങ്ങളെയാണ് സിനിമയിലെ കഥാപാത്രങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത്. എന്താണെങ്കിലും അവസാനം അദ്ദേഹമെന്നെ പറഞ്ഞു ബോധ്യപ്പെടുത്തി. സിനിമ ക്രിസ്തു സംസാരിച്ച അറമായ ഭാഷയിലാണെന്നും ഓർമ്മിപ്പിച്ചു.

സിനിമയിലെത്തിയ വഴി

സിനിമ അറമായ ഭാഷയിലാണ് സംസാരിക്കുന്നത് എന്ന് മനസിലാക്കിയ ഞാൻ ഉടനെ പോയി അറമായ ഭാഷ പഠിച്ചു. ക്രിസ്തുവിനേക്കാൾ കൂടുതൽ ഡയലോഗുകൾ ബറാബാസിനുണ്ടെന്നും തോന്നി. പിന്നെയും കുറെക്കാലം കൂടി കഴിഞ്ഞാണ് ഷൂട്ടിങ്ങ് തുടങ്ങുന്നത്. അങ്ങനെ ഭാഷയൊക്കെ പഠിച്ച് മിടുക്കനായി ചെന്നപ്പോഴാണ് മെൽ ഗിബ്‌സൺ പറയുന്നത്, ബറാബാസിന് ചിത്രത്തിൽ ഡയലോഗില്ലെന്ന്. ഞാൻ വിളറിപ്പോയി. ഡയലോഗില്ലാതെ എന്തു സിനിമ. ഒരു ചെറിയ സംഭാഷണമെങ്കിലും വേണമെന്ന് ഞാൻ പറഞ്ഞപ്പോൾ മെൽഗിബ്‌സൻ പറഞ്ഞു, ‘സുവിശേഷത്തിലെ ബറാബാസ് സംസാരിക്കുന്നില്ല.’ ഒരു പുരോഹിതനിൽനിന്ന് ഇങ്ങനെയൊരു മറുപടി പ്രതീക്ഷിക്കാം, പക്ഷേ ഭാവനകൊണ്ട് കഥ പറയുന്ന ഒരു സിനിമാ സംവിധായകനിൽ നിന്ന്… 13 വർഷം സുവിശേഷങ്ങളും മറ്റ് വ്യാഖ്യാന ഗ്രന്ഥങ്ങളും വായിച്ച്, ധ്യാനിച്ച് പഠിച്ചാണ് താനീ സിനിമയുടെ തിരക്കഥ എഴുതിയതെന്ന് മെൽ ഗിബ്‌സൺ എന്നോട് പറഞ്ഞു.

ബറാബാസ് നാവുകൊണ്ടല്ല, കണ്ണുകൊണ്ടാണ് സംസാരിക്കേണ്ടതെന്ന് ഗിബ്‌സൻ എന്നെ ബോധ്യപ്പെടുത്തി. റോമാക്കാരുടെ പീഡനം ജയിലിൽവച്ച് സഹിച്ച്, മൃഗതുല്യനായിത്തീർന്ന ഒരാളാണത്രേ ഈ ബറാബാസ്. അയാൾ ആരോടും സംസാരിക്കുന്നില്ല. വന്യമൃഗങ്ങളെപ്പോലെ മുരളുകമാത്രം ചെയ്യുന്നു. അവരുടെ ക്രൂരത മൂലം അയാളുടെ ഒരു കണ്ണും നഷ്ടപ്പെട്ടിരുന്നു. ഒറ്റക്കണ്ണുള്ള ക്രൂരനായ ഒരു വേട്ടമൃഗംപോലെയാണ് ബറാബാസ്. പക്ഷേ, ഉള്ളിൽ നന്മയുടെ പ്രകാശവുമുണ്ടാകണം. യേശുവിന്റെ ഒറ്റനോട്ടത്തിലൂടെ ശാന്തനായ, അനുസരണയുള്ളൊരു നായ്ക്കുട്ടിയായി തീരണം. സിനിമയിൽ ബറാബാസ് മുഖഭാവംകൊണ്ട് സംസാരിക്കണം. രണ്ടുമിനിറ്റ് മാത്രമുള്ള ഈ കഥാപാത്രത്തെ പത്തുമിനിറ്റിലധികം ഉള്ള പീലാത്തോസിനെക്കാളും ജനങ്ങൾ ഓർമിക്കണം. ഗിബ്‌സന്റെ ഈ വാക്കുകൾ ഞാൻ സ്വീകരിച്ചു.

യേശുവിലേക്ക്

ഷൂട്ടിങ്ങിനിടയിൽ മെൽ ഗിബ്‌സൻ ഒരു കാര്യം പ്രത്യേകമായി പറഞ്ഞു. സിനിമയിൽ പീലാത്തോസിന്റെ അരമനയിൽവച്ച് യേശുവും ബറാബാസും പരസ്പരം കണ്ണുകളിൽ നോക്കുന്ന രംഗമുണ്ട്. അതുവരെ, യേശുവായി അഭിനയിക്കുന്ന ജിം കാവിസിയേലിനെ താങ്കൾ നോക്കരുത്! ആദ്യമായി ഒരാൾ യേശുവിന്റെ കണ്ണുകളിലേക്ക് നോക്കുന്ന അനുഭവമാണ് താങ്കൾക്ക് ഉണ്ടാകേണ്ടത്, അതാണ് എനിക്ക് ക്യാമറയിൽ പകർത്തേണ്ടതും.

സംവിധായകന്റെ വാക്കനുസരിച്ച് ഷൂട്ടിങ്ങ് ദിനങ്ങളിലൊന്നും ഞാൻ യേശുവായി അഭിനയിക്കുന്ന നടന്റെ അടുത്തുപോയില്ല, അദ്ദേഹത്തെ കണ്ടില്ല, ആ കണ്ണുകളിലേക്ക് നോക്കിയില്ല. ഒടുവിൽ എന്നോട് പറഞ്ഞതുപോലെ ഷൂട്ടിങ്ങ് സമയത്ത്- ഞാനും യേശുവുമായി സിനിമയിൽ കാണുന്ന ആ സമയത്ത് – ഞാൻ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടം എന്റെ ജീവിതത്തെ മാറ്റിമറിച്ചു.

പീലാത്തോസിന്റെ അരമനയുടെ ഇടനാഴിയിലൂടെ പടയാളികൾ ബറാബാസിനെ വലിച്ചിഴച്ചുകൊണ്ടുവരുന്നു. ഒരു തൂണിനോട് ചേർത്ത് നിർത്തി, കഴുത്തിൽ ചങ്ങലയിട്ട് പിറകോട്ട് വലിക്കുന്നു. ബറാബാസ് ക്രൂരമായി മുരളുകമാത്രം ചെയ്യുന്നു. പിന്നീട് പീലാത്തോസ് ബറാബാസിനെ വിട്ടയക്കുന്ന വിധി പറയുമ്പോൾ, പട്ടാളക്കാർ ബറാബാസിനെ മോചിപ്പിക്കുന്നു. മ്ലേഛകരമായ ആംഗ്യവിക്ഷേപങ്ങൾ കാട്ടി ബറാബാസ് നടന്നു നീങ്ങുന്നു. ഒരു നിമിഷം! തനിക്കുവേണ്ടി ആരെയാണോ കുരിശിൽ തറയ്ക്കുന്നത്, അയാളെ- യേശുവിനെ- കാണുന്നു. അവരുടെ കണ്ണുകൾ തമ്മിലിടയുന്നു. ബറാബാസിന്റെ തകർന്ന കണ്ണുകളിലേക്ക് യേശുവിന്റെ ജീവസുറ്റ കണ്ണുകളിലെ വെളിച്ചം. പിന്നീടയാൾ ജനക്കൂട്ടത്തിലേക്ക് ഇറങ്ങി, നടന്നു മറയുന്നു. ഇതാണ് സിനിമയിലെ രംഗം. ഇതുതന്നെ എന്റെ ജീവിതത്തിലും സംഭവിച്ചു. യഥാർത്ഥമായ ഒരു പ്രകാശം എന്റെ മനസിലേക്ക് കടന്നുവന്നു. സത്യമായും ഞാൻ അവിടെ യേശുവിനെയാണ് കണ്ടത്. ആ നിമിഷം മുതൽ എനിക്ക് മാറ്റം വന്നു. ഞാൻ ക്രിസ്തുവിലേക്ക് നടന്നു തുടങ്ങി.

ബറാബാസിന്റെ അഥവാ മാനവകുലത്തിന്റെ മോചനത്തിനായാണ് യേശു കുരിശിലേറ്റപ്പെടുന്നത്. തനിക്കുവേണ്ടിയാണ് യേശു മരിച്ചത് എന്നു ബോധ്യമുള്ള ബറാബാസ് (മാനവകുലം) യേശുവിനുവേണ്ടി ജീവിക്കേണ്ടതാണ്.

സിനിമയ്ക്കുശേഷം

കലാകാരന്മാർക്ക് വികാരപ്രകടനങ്ങൾ കൂടുതലാണെന്ന് പറയാറില്ലേ? പക്ഷേ ഇത് അങ്ങനെയൊരു വികാരപ്രകടനം ആയിരുന്നില്ല. യഥാർത്ഥ മാറ്റമായിരുന്നു അത്. ഷൂട്ടിങ്ങിനുശേഷം തിരിച്ച് വീട്ടിലെത്തിയ ഞാൻ അസ്വസ്ഥനായിരുന്നു. എന്തു സംഭവിച്ചു എന്ന അന്ധാളിപ്പിൽ നിന്നുണ്ടായ അസ്വസ്ഥത. പിന്നീട് ഫാ. ഡോൺ ജാന്നി എന്ന കത്തോലിക്കാ വൈദികനെ കണ്ടു. അദ്ദേഹം സഭയെപ്പറ്റി, കൂദാശകളെപ്പറ്റി എന്നോട് പറഞ്ഞു. നല്ലൊരു കത്തോലിക്കാ വിശ്വാസിയാകാൻ യേശു എന്നോട് മന്ത്രിച്ചു. ഈ സമയത്ത്, ഭാര്യയോടും മൂന്നു മക്കളോടുമൊപ്പമായിരുന്നു എന്റെ താമസം. പക്ഷേ, സഭാനിയമം അനുസരിച്ച് ഞാൻ വിവാഹിതനായിരുന്നില്ല. ക്രിസ്തുവിനെയും സഭയെയും തിരിച്ചറിഞ്ഞതിനുശേഷം ഞാൻ പള്ളിയിൽച്ച് വിവാഹിതനാകാൻ തീരുമാനിച്ചു. എന്റെ വിവാഹത്തിന് ലേഖനം വായിച്ചത് ഞാനായിരുന്നു. കരഞ്ഞുകൊണ്ടാണ് ഞാനത് വായിച്ചു തുടങ്ങിയതും പൂർത്തിയാക്കിയതും. എന്റെ മൂന്നു മക്കളെയും അന്നുതന്നെ മാമോദീസ മുക്കി. അതിനുശേഷം രണ്ടു കുട്ടികൾകൂടി എനിക്കുണ്ടായി.

വെല്ലുവിളികൾ

വിശ്വാസിയായിട്ടുള്ള ജീവിതം വെല്ലുവിളി നിറഞ്ഞതാണ്. ക്രിസ്തുവും കത്തോലിക്കാ വിശ്വാസവും ‘വിലക്കപ്പെട്ടത്’ ആയിട്ടാണ് സിനിമാരംഗം കാണന്നത്. അവിടെ ക്രിസ്തുവിന് സാക്ഷ്യം നൽകുക വെല്ലുവിളിയാണ്. ക്രിസ്തുവിനെ അറിഞ്ഞതിനുശേഷം എനിക്ക് പത്തു സിനിമകൾപോലും ഒരു വർഷം കിട്ടുന്നില്ല. ഞാൻ അഭിനയം പഠിപ്പിക്കുന്ന സ്‌കൂളിലെ എന്റെ ഓഫിസിൽ ഞാനൊരു കുരിശുരൂപം വെച്ചിരുന്നു. എന്നാൽ ചിലർ അതെടുത്ത് മാറ്റി. അവർ എന്റെ ജോലിയും ഇല്ലാതാക്കി. അഞ്ചു കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം പുലർത്താൻ ബുദ്ധിമുട്ടുണ്ടിപ്പോൾ. എങ്കിലും ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഞാൻ ജീവിക്കുന്നു. ഞാൻ മുകളിൽ പറഞ്ഞ, ക്രിസ്തീയ വിശ്വാസത്തിനെതിരായ പ്രവർത്തനങ്ങൾ നടക്കുന്നത് അറബി രാജ്യങ്ങളിലൊന്നുമല്ല; കത്തോലിക്കാ രാജ്യമായ ഇറ്റലിയിൽ ആണെന്നോർക്കണം.

ഇപ്പോഴത്തെ പ്രവർത്തനങ്ങൾ

പ്രാർത്ഥനയ്ക്കും കുർബാനയക്കും ഇപ്പോൾ എന്റെ ജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ടു തന്നെ കുടുംബത്തിൽ ശാന്തിയും സമാധാനവും കളിയാടുന്നു. സ്വന്തം തൊഴിലായ അഭിനയവും ഭംഗിയായി തുടരുന്നു, അവസരങ്ങൾ കുറഞ്ഞെങ്കിലും. ചില സ്ഥലങ്ങളിൽ ഇപ്പോഴും അഭിനയം പഠിപ്പക്കാനായി പോകുന്നുണ്ട്. വീണു കിട്ടുന്ന ഇടവേളകളിൽ, യുവജന ക്യാമ്പുകളിലും ഇടവകകളിലും എന്റെ ക്രിസ്ത്വാനുഭവം പങ്കുവയ്ക്കുന്നു.

ബ്രസീലുകാരിയായ അമ്മയിൽനിന്നും ഇറ്റലിക്കാരനായ പിതാവിൽനിന്നും 1961 ൽ മിലാനിൽ ജനനം. ഒരു പ്രഫഷണൽ നടനായ അദ്ദേഹം കലാജീവിതം 1979 ലാണ് ആരംഭിക്കുന്നത്. ആദ്യം നാടകസ്റ്റേജുകളിൽ, പിന്നീട് ഇറ്റാലിയൻ ടെലിവിഷനിൽ. അനേകം സീരിയലുകളിൽ നിറസാന്നിധ്യമായിരുന്നു. പിന്നീട് സിനിമയിലേക്ക് ചുവടുമാറ്റം. അവിടെയും വിജയം. നടൻ, സംവിധായകൻ, ടി.വി അവതാരകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനാണ്.

ജി. കടൂപ്പാറയില്‍ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.