മകന്റെ ആത്മീയതകൊണ്ട് ക്രിസ്തുവിലേക്ക് അടുത്ത മാതാപിതാക്കൾ

പാക്കോ റോയിഗിനും മാര വിഡാഗാനിക്കും രണ്ട് മക്കളാണുള്ളത്. 40 വർഷം മുൻപ് മതപരമായ ചടങ്ങുകൾ ഇല്ലാതെ ഈ ദമ്പതികൾ വിവാഹിതരായതാണ്. എന്നാൽ, ഇന്ന് ഇവരുടെ ഇളയ മകന്റെ ആത്മീയ ജീവിതത്താൽ വർഷങ്ങൾക്ക് ശേഷം ഈ ദമ്പതികൾ പള്ളിയിൽ വെച്ച് വിവാഹിരായി. ഇളയ മകൻ വിക്ടറിന്റെ ആത്മീയതയിൽ നിന്ന് ആരംഭിച്ച വിശ്വാസത്തിലേക്കുള്ള വളർച്ച ഒരു കുടുംബത്തെ മുഴുവൻ പരിവർത്തനത്തിലേക്ക് നയിച്ചു.

സ്പെയിനിലെ വലൻസിയ അതിരൂപതയിലാണ് ഈ അപൂർവ മാനസാന്തരം സംഭവിച്ചത്. പാക്കോ റോയിഗിനും മാര വിഡാഗാനിയും മാമ്മോദീസ സ്വീകരിച്ചിരുന്നുവെങ്കിലും ഇരുവരും ചെറുപ്പത്തിൽത്തന്നെ വിശ്വാസത്തിൽ നിന്ന് അകന്നു മാറി ജീവിച്ചു. അവർ ഒരിക്കലും സഭയിലെ അംഗമായി പള്ളിയിൽ വെച്ച്  വിവാഹം കഴിക്കുന്നത് പരിഗണിച്ചിരുന്നില്ല. എങ്കിലും  ഇളയ മകനായ വിക്ടറിന്റെ വിശ്വാസാനുഭവം, അവരുടെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ചു.

വളരെ ചെറുപ്പം മുതലേ വിക്ടർ തന്റെ കളികളിൽ വിശുദ്ധ കുർബാന സ്വയം അഭിനയിച്ചുകൊണ്ട് ചെയ്തു. വീട്ടിലെ ഒരു മേശപ്പുറത്തായിരുന്നു വിശുദ്ധ കുർബാന അർപ്പിക്കുന്നത്. എന്നാൽ, ഒരിക്കൽ പോലും ഇവനെ പള്ളിയിലെ വിശുദ്ധ കുർബാനയിൽ പങ്കെടുപ്പിക്കുകയോ, വിശ്വാസ പരിശീലനത്തിൽ പങ്കെടുപ്പിക്കുകയോ മാതാപിതാക്കൾ ചെയ്തിരുന്നില്ല. ഒരിക്കൽ പോലും നേരിട്ട് വിശുദ്ധ കുർബാനയിൽ പങ്കെടുത്തില്ലെങ്കിലും വിക്ടറിന്റെ ചെറുപ്പത്തിൽ കുർബാന അർപ്പിക്കുന്നതായി കാണിച്ചിരുന്നു.

വിശ്വാസത്തിലേക്ക് തിരിയുവാൻ കാരണമായി തന്നെ പ്രേരിപ്പിച്ചതെന്താണെന്ന് പാക്കോയ്ക്ക് കൃത്യമായി ഇന്നും അറിയില്ല. മകന്റെ ആഴമായ വിശ്വാസം കണ്ടാണ് ഈ മാതാപിതാക്കൾ വിശ്വാസ ജീവിതത്തിലേക്ക് തിരിഞ്ഞത്. 45 വയസിൽ ഒരു ശൂന്യത അദ്ദേഹത്തിന് അനുഭവപ്പെട്ടു  തുടങ്ങി. കുമ്പസാരിക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. മനസ്താപത്താൽ അദ്ദേഹം ഹൃദയം നൊന്ത് കരഞ്ഞു. അങ്ങനെ മൂന്ന് വർഷത്തിന് ശേഷം അദ്ദേഹം കത്തോലിക്കാ സഭയിലേക്ക് തിരിച്ചു വരുവാനുള്ള നടപടികൾ ആരംഭിച്ചു.

അങ്ങനെ ഭാര്യ അറിയാതെ വിശ്വാസപരമായ കാര്യങ്ങൾ അറിയാനും പഠിക്കാനും പാക്കോ ആരംഭിച്ചു. കുറച്ചു നാളുകൾക്ക് ശേഷം അദ്ദേഹം ഭാര്യയോട് എല്ലാം തുറന്നു പറഞ്ഞു. അടുത്ത വർഷം ഭാര്യയും വിശ്വാസ ജീവിതത്തിലേക്ക് തിരികെ വരുവാൻ മനസായി. അങ്ങനെ തിരുഹൃദയ ബസലിക്കയിൽ അവരുടെ വിവാഹ കർമ്മം നടന്നു. കുറച്ചു നാളുകൾക്ക് ശേഷം മാരയ്ക്ക് കാൻസർ രോഗം നിർണ്ണയിച്ചു. “ദൈവത്തിലേക്കും സഭയിലേക്കുമുള്ള ഈ തിരിച്ചുവരവ് എനിക്ക് ഇത്രയും ഗുരുതരമായ ഒരു രോഗത്തെ അഭിമുഖീകരിക്കാൻ സഹായകമായി. കാരണം സഭ എല്ലായ്പ്പോഴും ഞങ്ങൾക്ക് പ്രത്യാശ നൽകുന്നു. മരണം ഒന്നിന്റെയും അവസാനമല്ല എന്ന് ഓർമ്മപ്പെടുത്തുന്നു. സ്രഷ്ടാവിനെ കാണാൻ സന്തോഷത്തോടെ പോകുവാനുള്ള ഒരു ആഹ്വാനമാണ്” – പാക്കോ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.