മോൺസിഞ്ഞോർ ജോർജ് കൂവക്കാട് വത്തിക്കാൻ കാര്യാലയത്തിൽ നിയമിതനായി

ചങ്ങനാശ്ശേരി അതിരൂപതാംഗവും വെനസ്വലയിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയ സെക്രട്ടറിയുമായ മോൺ ജോർജ് കൂവക്കാട്ടിനെ ഫ്രാൻസീസ് മാർപ്പാപ്പ വത്തിക്കാനിലെ കേന്ദ്ര കാര്യാലയത്തിന്റെ (Secretariat of State, Holy See) പൊതു കാര്യങ്ങൾക്കു വേണ്ടിയുള്ള വിഭാഗത്തിൽ നിയമിച്ചു. 2006 മുതൽ വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ സേവനമനുഷ്ഠിച്ച് വരുന്ന മോൺസിഞ്ഞോർ ജോർജ് കൂവക്കാടിന് ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രെലേറ്റ് പദവി നൽകി ഫ്രാൻസീസ് മാർപ്പാപ്പ ആദരിച്ചിരുന്നു.

അൾജീരിയ, ദക്ഷിണ കൊറിയ – മംഗോളിയ, ഇറാൻ, കോസ്തറിക്കാ തുടങ്ങിയ സ്ഥലങ്ങളിൽ മോൺ. ജോർജ്ജ് അപ്പസ്തോലിക് നുൺഷ്യേച്ചറിന്റെ സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട്. കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരിയിലും മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലും റോമിലെ ഹോളി ക്രോസ് യൂണിവേഴ്സിറ്റിയിലും വൈദിക പഠനം പൂർത്തിയാക്കിയ മോൺ. ജോർജ്ജ് 2004 – ൽ പുരോഹിതനായി അഭിഷിക്തനായി. മാമ്മൂട് സ്വദേശിയും, എസ്. ബി. കോളേജ് പൂർവ വിദ്യാർത്ഥിയുമായ മോൺ. കൂവക്കാട് റോമിലെ ഹോളി ക്രോസ് യൂണിവേഴ്സിറ്റിയിൽ നിന്നും കാനൻ നിയമത്തിൽ ഡോക്ടറേറ്റും സ്വന്തമാക്കിയിട്ടുണ്ട്. ചങ്ങനാശ്ശേരി അതിരൂപതാംഗമായ മോൺ. ജോർജ്ജ് കൂവക്കാട്ടിന്റെ സ്ഥാനലബ്ദിയിൽ ചങ്ങനാശ്ശേരി അതിരൂപത കുടുംബം മഴുവനും ആനന്ദത്തിലാണ്.

2006 മുതൽ വത്തിക്കാൻ നയതന്ത്ര കാര്യാലയ സെക്രട്ടറിയായി അൾജീരിയ, ടുണീഷിയ, ദക്ഷിണക്കൊറിയ, മംഗോളിയ, ഇറാൻ, കോസ്റ്ററിക്ക, വെനസ്വേല എന്നീ
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ മോൺസിഞ്ഞോർ ജോർജ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014 ഒക്ടോബർ ഒന്നിന് മോൺസിഞ്ഞോർ പദവി ലഭിച്ച അദ്ദേഹത്തെ ഏതാനും മാസങ്ങൾ മുമ്പാണ് പ്രെലേറ്റ് പദവി നൽകി ഫ്രാൻസീസ് മാർപ്പാപ്പ ആദരിച്ചത്.

വളരെയധികം പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുന്ന വെനസ്വേലയിൽ 2018 മുതൽ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിലെ കൗൺസിലറായി അദ്ദേഹം നടത്തിപ്പോരുന്ന സ്തുത്യർഹമായ സേവനവും നയതന്ത്രമികവും പരിഗണിച്ചാണ് ഫ്രാൻസിസ് മാർപ്പാപ്പ വത്തിക്കാനിലെ കേന്ദ്ര കാര്യാലയത്തിന്റെ പൊതു കാര്യങ്ങൾക്കു വേണ്ടിയുള്ള ഒന്നാം വിഭാഗത്തിലേക്ക് മോൺസിഞ്ഞോർ ജോർജ്ജിന് പുതിയ നിയമനം നല്കിയിരിക്കുന്നത്.

വത്തിക്കാൻറെ പൊതുവായ ഭരണം, ചിലവുകൾ, പരിപാലനം, പരിശുദ്ധ പിതാവിൻറെ യാത്രകൾ, മാർപ്പാപ്പയുടെ പൊതുക്കൂടിക്കാഴ്ച വേളയിൽ തയ്യാറാക്കുന്ന ടെക്സറ്റുകളുടെ വിവിധ ഭാഷകളിലേക്കുളള വിവർത്തനങ്ങളുടെ ഉത്തരവാദിത്വം, വത്തിക്കാൻ പാസ്സ്പോർട്ട് ഓഫീസ് ചുമതല എന്നിവയാണ് ഒന്നാം സെക്ഷനിൽ നിയമനം ലഭിക്കുന്നവരുടെ പ്രധാന ഉത്തരവാദിത്വങ്ങൾ. ഇതിൽ ഏത് ഉത്തരവാദിത്വമാണ് മോൺസിഞ്ഞോർ ജോർജ്ജിന് ലഭിക്കുക എന്നത് അദ്ദേഹം വത്തിക്കാനിൽ എത്തിയതിന് ശേഷമായിരിക്കും തീരുമാനിക്കുക.

കൊറോണ വൈറസിൻറെ പശ്ചാത്തലത്തിൽ വെനസ്വേലയിൽ നിന്നും വത്തിക്കാനിലേക്കുളള യാത്രാഅനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും ഓഗസ്റ്റ് മാസം അവസാനത്തോടെ വത്തിക്കാനിൽ എത്തിച്ചേർന്ന് പുതിയ ദൗത്യം ഏറ്റെടുക്കാൻ സാധിക്കുമെന്ന് മോൺസിഞ്ഞോർ ജോർജ് കൂവക്കാട്ട് പ്രത്യാശ പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.