മറ്റിയോ ബ്രൂണി പുതിയ വത്തിക്കാന്‍ വക്താവ് 

പരിശുദ്ധ സിംഹാസനത്തിന്റെ ഔദ്യോഗിക വക്താവായി ബ്രിട്ടീഷ് പൗരനും ഇറ്റലിയില്‍ താമസക്കാരനുമായ മറ്റിയോ ബ്രൂണിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. വത്തിക്കാന്റെ താല്‍ക്കാലിക വക്താവായിരുന്ന അലേസാന്‍ട്രോ ജിസോട്ടി ജൂലൈ 22-ാം തീയതി സ്ഥാനമൊഴിയുന്നതിന് മുന്നോടിയായാണ് പുതിയ നിയമനം. 43 വയസ്സുകാരനായ ബ്രൂണിക്ക് 2009 മുതല്‍ വത്തിക്കാന്‍ പ്രസ്സ് ഓഫീസില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തുണ്ട്.

അടുത്തിടെയായി മാര്‍പാപ്പയുടെ അപ്പസ്‌തോലിക സന്ദര്‍ശനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും മറ്റിയോ ബ്രൂണിയാണ്. ഇംഗ്ലീഷ് നന്നായി വശമുള്ള ബ്രൂണി ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച് ഭാഷകളും സംസാരിക്കും. ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ലോകത്തിന്റെ വിവിധ കോണുകളില്‍ സഞ്ചരിച്ച അനുഭവവും ബ്രൂണിയ്ക്ക് മുതല്‍ക്കൂട്ടായുണ്ട്.

ഇത്രയും മാസം വത്തിക്കാന്‍ വക്താവ് എന്ന പദവി വഹിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ബഹുമതിയായി കാണുന്നുവെന്ന്, സ്ഥാനമൊഴിയുന്ന അലേസാന്‍ട്രോ ജിസോട്ടി പറഞ്ഞു. അദ്ദേഹം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നന്ദിയും രേഖപ്പെടുത്തി.