കുഞ്ഞുനാളിൽ അൽഫോൻസാമ്മയുടെ കബറിടത്തിലെത്തിയപ്പോൾ അവിടെനിന്നെടുത്ത ഒരു ചെമ്പരത്തിപ്പൂവിന്റെ ഇതൾ തന്റെ ബൈബിളിനുള്ളിൽ നിധി പോലെ കാത്തുവച്ച കാര്യം അനുസ്മരിച്ചുകൊണ്ട് സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ.
ഇന്നലെ, ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിലെ അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. എന്നും ബൈബിൾ വായിക്കാൻ തുറക്കുമ്പോൾ കാണുന്ന ആ പുഷ്പത്തിന്റെ ഇതള്‍ പോലും പരിശുദ്ധമാണെന്ന് വിശാസമുണ്ടായിരുന്നു. സഭയെയും സഭാധികാരികളെയും ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത അൽഫോൻസാമ്മ, കുടുംബങ്ങൾക്കും കുട്ടികൾക്കും അനുകരിക്കാവുന്ന മാതൃകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിശുദ്ധി സൂക്ഷിക്കുന്ന ജീവിതങ്ങൾ മണ്ണോടു ചേർന്നാലും ആ മണ്ണുപോലും വിശുദ്ധമാണ്. ആ മൃതികുടീരത്തോടു ചേർന്നുകിടക്കുന്ന പുഷ്പദളങ്ങൾ പോലും ആത്മീയ- ശാരീരിക സൗഖ്യങ്ങക്ക് നിമിത്തമാകും – അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ വിവിധ സമയങ്ങളിലായി ഫാ. ഏബ്രഹാം കണിയാംപടിക്കൽ, ഫാ.ജോസഫ് മുണ്ടയ്ക്കൽ, ഫാ. മാത്യു കുരിശുംമൂട്ടിൽ, ഫാ. കുര്യൻ വരിക്കമാക്കൽ, ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ എന്നിവർ വിശുദ്ധ കുർബാനയർപ്പിച്ചു. വൈകുന്നേരം ഫാ. ജോസഫ് മണിയങ്ങാട്ടിന്റെ നേതൃത്വത്തിൽ ആഘോഷമായ റംശ പ്രാർത്ഥന നടന്നു. ജപമാല, മെഴുകുതിരി പ്രദക്ഷിണത്തിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ഇന്ന് രാവിലെ 11-ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും. പുലർച്ചെ 5.15-നും 6.30-നും 8.30-നും ഉച്ചകഴിഞ്ഞ് 2.30-നും വൈകുന്നേരം 5-നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 6.30-ന് ജപമാല, മെഴുകുതിരി പ്രദക്ഷിണം.