ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ് ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ അൻപതാം ചരമ വാർഷികാചരണം ഒക്ടോബർ ഒന്നു മുതൽ ഒമ്പത് വരെ ദൈവദാസൻ കബറടങ്ങിയിരിക്കുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ ആചരിക്കുമെന്നു വികാരി ഫാ. കുര്യൻ പുത്തൻപുര, ഫാ. മാത്യു മറ്റം, ജനറൽ കണ്‍വീനർ ഡോ. ആന്റണി മാത്യൂസ് കണ്ടങ്കരി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
1950 നവംബർ ഒൻപതിന് റോമിൽ, ചങ്ങനാശേരി രൂപതയുടെ മെത്രാനായും 1959-ൽ ചങ്ങനാശേരി രൂപതയെ അതിരൂപതയായി ഉയർത്തിയപ്പോൾ, അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായും മാർ മാത്യു കാവുകാട്ട് ഉയർത്തപ്പെട്ടു. ‘സ്നേഹചൈതന്യത്തിൽ സേവനം’ എന്ന മുദ്രാവാക്യം സ്വീകരിച്ചുകൊണ്ട് മാർ കാവുകാട്ട് അതിരൂപതയെ 19 വർഷക്കാലം നയിച്ചു. 1969 ഒക്ടോബർ ഒമ്പതിന് അദ്ദേഹം ദിവംഗതനായി.
ഒന്നു മുതൽ ഒമ്പത് വരെ തീയതികളിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള തീർത്ഥാടനങ്ങൾ എത്തിച്ചേരും. എട്ടു വരെ തീയതികളിൽ 4.15-ന് ആരാധന, 4.45-ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന. ദൈവദാസന്റെ അമ്പതാം ചരമവാർഷിക ദിനമായ ഒമ്പതിനു രാവിലെ അഞ്ചിന് മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കൽ, 6.30-ന് ഫാ. മാത്യു മറ്റം, 8.00-ന് ഫാ. കുര്യൻ താമരശേരി, 9.30-ന് ബിഷപ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ, 11-ന് ആർച്ച്ബിഷപ് മാർ ജോർജ്ജ് കോച്ചേരി എന്നിവർ വിശുദ്ധ കുർബാനയ്ക്ക് കാർമ്മികരായിരിക്കും. 6.30-നുള്ള വിശുദ്ധ കുർബാന മധ്യേ ആർച്ച്ബിഷപ് മാർ ജോസഫ് പൗവ്വത്തിൽ സന്ദേശം നൽകും. 12.15-ന് നേർച്ച ഭക്ഷണം വെഞ്ചരിപ്പ്. 12.45-ന് ഫാ. ജോസ് വിരുപ്പേൽ, ഫാ. ജോസഫ് ചൂളപപ്പറമ്പിൽ, ഫാ. ഏബ്രഹാം കരിപ്പിങ്ങാംപുറം എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും. 2.30-ന് തക്കല രൂപതാ വികാരി ജനറാൾ മോണ്‍. തോമസ് പവ്വത്തുപറമ്പിൽ, തമിഴിൽ വിശുദ്ധ കുർബാന അർപ്പിക്കും. 4.30-ന് വിശുദ്ധ കുർബാന ഫാ. ജോസ് പി. കൊട്ടാരം.
പത്രസമ്മേളനത്തിൽ ഫാ. ജോസഫ് പള്ളിച്ചിറയിൽ, ഫാ. വർഗീസ് കിളിയാട്ടുശേരിൽ, കൈക്കാരന്മാരായ സി.വി. തോമസ് ചെറ്റക്കാട്, കുര്യച്ചൻ ഒളശ, റ്റോജോ സേവ്യർ പടനിലം, കണ്‍വീനർമാരായ ജിജി പേരകശേരി, ജോബി തൂമ്പുങ്കൽ, വിന്നി കല്ലൂക്കളം എന്നിവരും പങ്കെടുത്തു.