മതവിശ്വാസങ്ങളെ ബഹുമാനിക്കാനും മതസ്വാതന്ത്ര്യം സംരക്ഷിക്കാനും സർക്കാരുകൾക്കു ബാധ്യതയുണ്ടെന്നു ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. പാലാരിവട്ടം പിഒസിയിൽ ചേർന്ന കത്തോലിക്ക കോൺഗ്രസ് കേന്ദ്രസമിതി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മതവിശ്വാസങ്ങളിലേക്ക് അധികാരമുപയോഗിച്ചുള്ള കടന്നുകയറ്റം ഏതുഭാഗത്തുനിന്നാണെങ്കിലും അത് ജനാധിപത്യത്തിനും മതേതരത്വത്തിനും അപകടകരമാണെന്നും അത് സമൂഹത്തിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുകയെ ഉള്ളു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിജ്ഞാനകൈരളി എഡിറ്റോറിയലിന്റെയും ശബരിമല സംബന്ധിച്ച സമകാലീന സംഭവങ്ങളുടെയും പശ്ചാത്തത്തിൽ സർക്കാർ സ്വീകരിക്കേണ്ട നയവും സംവിധാനങ്ങളും പ്രതികരണങ്ങളും വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കുന്ന തരത്തിലായിരിക്കണമെന്നും മറിച്ചുണ്ടാകുന്നപക്ഷം കത്തോലിക്ക കോൺഗ്രസ് സർക്കാരിനെതിരേ പരസ്യനിലപാട് സ്വീകരിക്കാൻ നിർബന്ധിതമാകുമെന്നും കേന്ദ്രസമിതി അംഗീകരിച്ച
പ്രമേയം പറയുന്നു.
പ്രളയാനന്തര കേരളത്തിന്റെ പുനരുദ്ധാരണത്തിനും കാർഷിക പ്രതിസന്ധികൾ പരിഹരിക്കുന്നതിലും റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിലും സർക്കാർ മെല്ലെപ്പോക്കു നയമാണ് കൈക്കൊള്ളുന്നത്. ലഭ്യമായ പണം ചെലവഴിക്കുന്നതിലും പുനരുദ്ധാരണ മാസ്റ്റർപ്ലാൻ പൂർത്തീകരിക്കുന്നതിലും സർക്കാർ പരാജയമാണെന്നും കേന്ദ്രസമിതി വിലയിരുത്തി.