ആചാരങ്ങളുടെ പേരില്‍

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

വിവാഹമോചനത്തിന്റെ വക്കിലെത്തിയ ഒരു വഴക്കിന്റെ കഥ. ഭാര്യയാണ് പറഞ്ഞു തുടങ്ങിയത്.

“അച്ചാ, അത്യാവശ്യം വിദ്യാഭ്യാസമുള്ള കുടുംബത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. എന്റെ മാതാപിതാക്കളോട് എന്തും പറയാം. അത്രയ്ക്ക് ഫ്രീഡം ഉണ്ട്. എന്നാല്‍ ഭര്‍തൃഗൃഹത്തില്‍ എല്ലാം പഴഞ്ചന്‍ രീതികളാണ്. പുരുഷന്മാര്‍ ഭക്ഷണം കഴിച്ച ശേഷമേ സ്ത്രീകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ അനുവാദമുള്ളൂ. എന്റെ ആഗ്രഹം എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്നാണ്. എന്നാല്‍ ഈയടുത്ത ദിവസമുണ്ടായ പ്രശ്നത്തിന് കാരണം അതൊന്നുമല്ല, വീട്ടില്‍ കുറച്ച് അതിഥികള്‍ വന്നതുമായി ബന്ധപ്പെട്ടാണ്.

അവരോടൊപ്പം ഞാനും ഭക്ഷണം കഴിക്കാനിരുന്നു. അവര്‍ മടങ്ങിയതിനു ശേഷമാണ് കുടുംബാംഗങ്ങള്‍ അസ്വസ്ഥതയുളവാക്കുന്ന വാക്കുകള്‍ പറഞ്ഞുതുടങ്ങിയത്. ആദ്യം കാര്യമെന്തെന്ന് എനിക്ക് മനസിലായില്ല. അതിഥികള്‍ക്കൊപ്പം ഭക്ഷണത്തിനിരുന്നതാണ് പ്രശ്നമെന്ന് പിന്നീടാണ് മനസിലായത്. ഇങ്ങനെ ഓരോ പഴഞ്ചന്‍ ആചാരത്തിന്റെ പേരില്‍ എന്നെ ക്രൂശിക്കുന്നത് പതിവായിട്ടുണ്ട്.” അവളുടെ സംസാരം സങ്കടത്തിലേക്ക് വഴിമാറി.

അപ്പോഴേക്കും അവളുടെ ഭര്‍ത്താവ് ഏറ്റുപിടിച്ചു: “അച്ചാ, ഇവള്‍ പറഞ്ഞതുപോലെ എന്റേത് പഴഞ്ചന്‍ കുടുംബമാണ്; ശരി തന്നെ. ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മാതാപിതാക്കള്‍ക്ക് കഴിയില്ല. പക്ഷേ കുറച്ചൊക്കൊ അവര്‍ പറയുന്നതും ഇവള്‍ മനസിലാക്കണ്ടേ? ഒന്ന് അഡ്ജസ്റ്റ് ചെയ്താല്‍ തീരാവുന്ന കാര്യമേയുള്ളൂ.”

ഏറെ നേരം ആ ദമ്പതികളുമായും അവരുടെ മാതാപിതാക്കളുമായും സംസാരിച്ച് പ്രാര്‍ത്ഥിച്ച ശേഷമാണ് അവര്‍ മടങ്ങിയത്. പാരമ്പര്യങ്ങളുടേയും ചില ആചാരങ്ങളുടെയും നാട്ടുനടപ്പിന്റെയുമൊക്കെ പേരില്‍ ഉണ്ടായ ഒരുപിടി തര്‍ക്കങ്ങളും വ്യക്തികളും എന്റെ മനസില്‍ തെളിഞ്ഞുവന്നു.

പാരമ്പര്യങ്ങള്‍ കുറച്ചൊക്കെ നല്ലതാണ്. എന്നാല്‍ ചിലതെല്ലം കാലത്തിനനുസരിച്ച് മാറേണ്ടതാണ്. ക്രിസ്തുവിന്റെ കാലത്തുമുണ്ടായിരുന്നു പാരമ്പര്യത്തിന്റെയും ആചാരങ്ങളുടേയും പേരിലുള്ള തര്‍ക്കങ്ങള്‍. അവയിലൊന്ന് ശിഷ്യന്മാര്‍ കൈകഴുകാതെ ഭക്ഷണം കഴിച്ചു എന്നതാണ്. ക്രിസ്തു അതേക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കൂ: “ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍ നിന്ന് വളരെ അകലെയാണ്. അവര്‍ മാനുഷികനിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ത്ഥമായി എന്നെ ആരാധിക്കുന്നു” (മത്തായി 15:8-9).

കുറച്ചൊക്കെ വിട്ടുവീഴ്ചയ്ക്കും പരസ്പരധാരണയ്ക്കും തയ്യാറായില്ലെങ്കില്‍ പാരമ്പര്യങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരില്‍ തകരുന്നത് കുടുംബ ബന്ധങ്ങളായിരിക്കും.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.