ഈ സങ്കീര്‍ത്തനം ധ്യാനിക്കാം; ക്രിസ്തുവിന് നമ്മെത്തന്നെ സമര്‍പ്പിക്കാം

ഈശോയുടെ ഉയര്‍പ്പിന്റെ സന്ദേശം നമ്മുടെ ജീവിതത്തില്‍ തുടരേണ്ടതിന്റെയും അത് മറ്റുള്ളവരിലേക്ക് പകരേണ്ടതിന്റെയും ആവശ്യകത നമ്മെ ഓര്‍മിപ്പിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പരിത്യാഗ പ്രവര്‍ത്തികളിലൂടെ ക്രിസ്തുവിന്റെ ഉത്ഥാനത്തിനായി ഒരുങ്ങിയ നാം, ആ ചൈതന്യം ഇനിയും തുടരേണ്ടതുണ്ട്.

നമ്മുടെ പാപങ്ങള്‍ കഴുകിയതും നാം ആത്മാവില്‍ പുതിയ വ്യക്തികളായി മാറിയതുമായ ഒരു കാലം ആയിരുന്നു ഈസ്റ്റര്‍. ഈ അടിസ്ഥാനസത്യത്തെക്കുറിച്ച് നമ്മെത്തന്നെ ഓര്‍മിപ്പിക്കുകയാണ് സങ്കീര്‍ത്തനം 51. ഈ സങ്കീര്‍ത്തനഭാഗം ധ്യാനിക്കുന്നതിലൂടെ ഈസ്റ്ററിന്റെ ചൈതന്യത്തെ നമ്മുടെ ജീവിതത്തില്‍ തുടര്‍ന്നുകൊണ്ടു പോകുന്നതിനും ഒരു പെന്തക്കുസ്തായ്ക്കു വേണ്ടി ഒരുങ്ങുന്നതിനും നമ്മെ സഹായിക്കും.

ദൈവമേ, കനിയണമേ!

1. ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോട് ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!

2. എന്റെ അകൃത്യം നിശേഷം കഴുകിക്കളയണമേ! എന്റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!

3. എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു, എന്റെ പാപം എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്.

4. അങ്ങേക്കെതിരായി, അങ്ങേയ്ക്കു മാത്രമെതിരായി, ഞാന്‍ പാപം ചെയ്തു; അങ്ങയുടെ മുന്‍പില്‍ ഞാന്‍ തിന്മ പ്രവര്‍ത്തിച്ചു; അതുകൊണ്ട് അങ്ങയുടെ വിധിനിര്‍ണ്ണയത്തില്‍ അങ്ങ് നീതിയുക്തനാണ്; അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്.

5. പാപത്തോടെയാണ് ഞാന്‍ പിറന്നത്; അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോഴേ ഞാന്‍ പാപിയാണ്.

6. ഹൃദയപരമാര്‍ത്ഥതയാണ് അങ്ങ് ആഗ്രഹിക്കുന്നത്; ആകയാല്‍, എന്റെ അന്തരംഗത്തില്‍ ജ്ഞാനം പകരണമേ!

7. ഹിസോപ്പു കൊണ്ട് എന്നെ പവിത്രീകരിക്കണമേ! ഞാന്‍ നിര്‍മ്മലനാകും; എന്നെ കഴുകണമേ! ഞാന്‍ മഞ്ഞിനെക്കാള്‍ വെണ്മയുള്ളവനാകും.

8. എന്നെ സന്തോഷഭരിതനാക്കണമേ! അവിടുന്ന് തകര്‍ത്ത എന്റെ അസ്ഥികള്‍ ആനന്ദിക്കട്ടെ!

9. എന്റെ പാപങ്ങളില്‍ നിന്ന് മുഖം മറയ്ക്കണമേ! എന്റെ അകൃത്യങ്ങള്‍ മായിച്ചുകളയണമേ!

10. ദൈവമേ, നിര്‍മ്മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്ഷേപിക്കണമേ!

11. അങ്ങയുടെ സന്നിധിയില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് എടുത്തുകളയരുതേ!

12. അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്ക് വീണ്ടും തരണമേ! ഒരുക്കമുള്ള ഹൃദയം നല്‍കി എന്നെ താങ്ങണമേ!

13. അപ്പോള്‍ അതിക്രമികളെ ഞാന്‍ അങ്ങയുടെ വഴി പഠിപ്പിക്കും; പാപികള്‍ അങ്ങയിലേക്കു തിരിച്ചുവരും.

14. ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ, രക്തപാതകത്തില്‍ നിന്ന് എന്നെ രക്ഷിക്കണമേ! ഞാന്‍ അങ്ങയുടെ രക്ഷയെ ഉച്ചത്തില്‍ പ്രകീര്‍ത്തിക്കും.

15. കര്‍ത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ! എന്റെ നാവ് അങ്ങയുടെ സ്തുതികള്‍ ആലപിക്കും.

16. ബലികളില്‍ അങ്ങ് പ്രസാദിക്കുന്നില്ല; ഞാന്‍ ദഹനബലി അര്‍പ്പിച്ചാല്‍ അങ്ങ് സന്തുഷ്ടനാവുകയുമില്ല.

17. ഉരുകിയ മനസ്സാണ് ദൈവത്തിന് സ്വീകാര്യമായ ബലി; ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല.

18. അങ്ങ് പ്രസാദിച്ച് സീയോനു നന്മ ചെയ്യണമേ! ജറുസലെമിന്റെ കോട്ടകള്‍ പുതുക്കിപ്പണിയണമേ!

19. അപ്പോള്‍ അവിടുന്ന് നിര്‍ദിഷ്ടബലികളിലും ദഹനബലികളിലും സമ്പൂര്‍ണ്ണ ദഹനബലികളിലും പ്രസാദിക്കും; അപ്പോള്‍ അങ്ങയുടെ ബലിപീഠത്തില്‍ കാളകള്‍ അര്‍പ്പിക്കപ്പെടും.