യേശുവിനെ കാണാന്‍ വേണ്ടി അവന്‍ മുമ്പേ ഓടി, ഒരു സിക്കമൂര്‍ മരത്തില്‍ കയറിയിരുന്നു. യേശു അതിലേയാണ് കടന്നുപോകാനിരുന്നത് (ലൂക്കാ 19:4).
പൊക്കക്കുറവുള്ളതിനാൽ സക്കേവൂസ് ശാരീരികമായി കുള്ളനും, യഹൂദശത്രുക്കളായ റോമക്കാർക്കു വേണ്ടി ചുങ്കപ്പിരിവ് നടത്തുന്നതിനാൽ രാഷ്ട്രീയമായി സമുദായദ്രോഹിയും, അനീതിയിൽ സ്വത്ത് സംഭരിച്ചതിനാൽ മതപരമായി പാപിയും, സാമൂഹകമായി ഭ്രഷ്ടനുമാണെന്നതിനാൽ ജനക്കൂട്ടത്തിൽ സ്വയം ഒളിക്കാനുള്ള സമ്മർദ്ദം ഉണ്ടായിരുന്നിട്ടും, വളരെ സമ്പന്നനായ താൻ മരത്തിൽ കയറിയിരിക്കുന്നതു കണ്ടാൽ ജനം എന്തു വിചാരിക്കും എന്ന് കരുതാതെയാണ് അവൻ വൃക്ഷത്തിൽ കയറിയിരിക്കുന്നത്. വ്യത്യസ്തമായി ചിന്തിച്ച അവന്റെ വൈയക്തിക സ്വഭാവമാണ് അവനെ യേശുദർശനത്തിന് സഹായിച്ചത്.
ആത്മീയ വൈയക്തികതയുള്ളവർ സക്കേവൂസിനെപ്പോലെ ദൈവത്തെയും തന്നെത്തന്നെയും (തന്നിലെ പാപിയെ കണ്ടെത്തിയ സക്കേവൂസ്) കണ്ടെത്തുന്നു. ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ രക്ഷയുടെ ഉദയം ഇവിടെയാണ്. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ